പുതുപ്പള്ളി ചിത്രം തെളിയുമ്പോള്‍ ആ വലിയ വെല്ലുവിളി ‘അപരന്‍’ ഇക്കുറിയില്ല

17 second read

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചിത്രം തെളിയുമ്പോള്‍ പ്രമുഖ സ്ഥാനാര്‍ഥികള്‍ക്കെല്ലാം ആശ്വസിക്കാം. പല തെരഞ്ഞെടുപ്പുകളിലും നിര്‍ണായകമായിട്ടുള്ള ‘അപര’ ഭയം ഇല്ലാതെ ഇക്കുറി പോരാട്ടത്തിനിറങ്ങാം എന്നതാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍ക്ക് തെല്ല് ആശ്വാസമാകുമെന്നുറപ്പ്. പല തെരഞ്ഞെടുപ്പുകളിലും പ്രമുഖരുടെയടക്കം വീഴ്ചയ്ക്ക് അപരന്‍മാരുടെ സാന്നിധ്യം കാരണമായിട്ടുണ്ടെന്ന ചരിത്രം, എപ്പോഴും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയ പരിധി അവസാനിക്കുന്നതുവരെ മുന്നണികള്‍ക്ക് തലവേദനയുണ്ടാക്കുന്നതാണ്. അപരന്റെ കയ്പ്പ് ഏറ്റവും അറിയുന്ന നേതാവ് ഒരു പക്ഷേ വി എം സുധീരനാകും. 2004 ല്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ഡോ. കെ എസ് മനോജ് വിജയ ചെങ്കൊടി പാറിച്ചപ്പോള്‍ അതില്‍ സുധീരന്റെ അപരന്‍ നേടിയ വോട്ടുകള്‍ക്ക് വലിയ പ്രസക്തി ഉണ്ടായിരുന്നു.

എന്തായാലും അത്തരം ഒരു അപരന്‍ എഫക്ടിനെയും ഭയപ്പെടാതെ തന്നെ സ്ഥാനാര്‍ഥികള്‍ക്ക് ഗോദയില്‍ പൊരുതാം എന്നതാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ആശ്വാസം. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയ പരിധി അവസാനിച്ചപ്പോള്‍ 10 പേരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. അതില്‍ പ്രമുഖരുടെ പേരിനോട് സാമ്യമുള്ള ഒരാള്‍ പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആറ് സ്വതന്ത്രരടക്കമുള്ള 10 പേരാണ് പുതുപ്പള്ളിയില്‍ പത്രിക നല്‍കിയിട്ടുള്ളത്. നാളെയാണ് സൂക്ഷ്മ പരിശോധന. 21 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാകും. അതിന് ശേഷമാകും യഥാര്‍ത്ഥ ചിത്രം തെളിയുക.

യു ഡി എഫിനായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് കളത്തിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയോട് പൊരുതിയ മുന്‍ എസ് എഫ് ഐ സംസ്ഥാന അധ്യക്ഷനും ഡി വൈ എഫ് ഐ നേതാവുമായ ജെയ്ക്ക് സി തോമസാണ് ഇടതു പക്ഷത്തിനായി ഇക്കുറിയും കളത്തില്‍. ബി ജെ പി നേതാവ് ലിജിന്‍ ലാലാണ് എന്‍ ഡി എ സ്ഥാനാര്‍ഥി. ലൂക്ക് തോമസാണ് ആപ് സ്ഥാനാര്‍ഥി. ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നല്‍കിയിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …