ബുക്കാറസ്റ്റ്: ‘ദയവു ചെയ്ത് അല്‍പസമയം കൂടി ഈ ഫോണില്‍ എനിക്കൊപ്പമൊന്നു നില്‍ക്കൂ…വല്ലാതെ പേടിയാകുന്നു…’ തെക്കു പടിഞ്ഞാറന്‍ റുമേനിയയിലെ കറസാല്‍ നഗരത്തിലുള്ള പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്കായിരുന്നു ആ ഫോണ്‍. അങ്ങേത്തലയ്ക്കല്‍ പരിഭ്രാന്തിയോടെ നിലവിളിച്ചു കൊണ്ടിരുന്നത് അലെക്‌സാന്ദ്ര എന്ന പതിനഞ്ചുകാരി. ജൂലൈ 25ന് ഉച്ചയ്ക്ക് 1.03നും 1.12നും ഇടയിലായി കോള്‍ സെന്ററിലേക്ക് ആ പെണ്‍കുട്ടി വിളിച്ചത് മൂന്നു തവണ. തന്നെ ആരോ തട്ടിക്കൊണ്ടു വന്നതാണെന്നും അയാള്‍ തല്ലിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു.
പൊലീസ് എപ്പോള്‍ വരുമെന്നും ഭീതിയോടെ അന്വേഷിച്ചു. ഏറ്റവുമൊടുവില്‍ വിളിച്ചപ്പോള്‍ പൊലീസുകാരന്‍ പറഞ്ഞു- ‘ഇതെന്തൊരു ശല്യമാണ്. ഇങ്ങനെ വിളിക്കാതിരിക്കൂ. ഞങ്ങള്‍ക്കു നിങ്ങളുടെ ഫോണ്‍ മാത്രമല്ല സ്വീകരിക്കാനുള്ളത്. ലൈന്‍ ബിസിയാക്കാതിരിക്കൂ…’ എന്നായിരുന്നു. ‘അയാള്‍ വരുന്നു, അയാള്‍ വരുന്നു…’ എന്ന അവസാന വാക്കുകളോടെ ആ പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ അവസാനിച്ചു. മിനിറ്റുകള്‍ക്കകം പൊലീസ് അവള്‍ക്കരികിലേക്ക് എത്തുമെന്ന് ഓഫിസര്‍ ആശ്വസിപ്പിച്ചിരുന്നു. പക്ഷേ പൊലീസ് അവളെ തടവില്‍ പാര്‍പ്പിച്ചയിടത്തേക്ക് എത്തിയത് പിന്നെയും 19 മണിക്കൂര്‍ കഴിഞ്ഞ് 26ന് ഉച്ചയോടെ.
കറസാലിലെ ഒരു വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു അലെക്‌സാന്ദ്രയുടെ ഫോണ്‍ സന്ദേശം. പക്ഷേ പൊലീസിന് ഫോണ്‍ വന്നതെവിടെ നിന്നാണെന്നു കണ്ടെത്താനായില്ല. മേഖലയിലെ മൂന്നു വീടുകള്‍ പരിശോധിച്ചാണ് അലെക്‌സാന്ദ്ര ഫോണ്‍ വിളിച്ച വീടു തിരിച്ചറിഞ്ഞത്. അവിടെ കയറാനായി സേര്‍ച്ച് വാറന്റിനു വേണ്ടിയും പൊലീസ് കാത്തിരുന്നു. പക്ഷേ അകത്തെത്തിയ അവര്‍ക്ക് ആകെ കണ്ടെത്താനായതു നിലത്തു ചിതറിക്കിടന്ന ചോരയും ഏതാനും എല്ലിന്‍ കഷണങ്ങളും മാത്രം. ഗ്യോര്‍ഘെ ഡീന്‍ക (65) എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വീട്. അലെക്‌സാന്ദ്രയെ താന്‍ കൊലപ്പെടുത്തിയതായി അയാള്‍ പറയുകയും ചെയ്തു.
എന്നാല്‍ പൊലീസ് ഡിഎന്‍എ പരിശോധനയ്ക്കായി കാത്തിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ റിപ്പോര്‍ട്ടും എത്തി- കണ്ടെത്തിയ എല്ലിന്‍കഷണങ്ങള്‍ ആ പെണ്‍കുട്ടിയുടേതു തന്നെയാണെന്നു വ്യക്തമായി. അലെക്‌സാന്ദ്രയുടെ വീട്ടുകാരുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. പക്ഷേ അവരുടെ സ്വപ്നങ്ങള്‍ തകര്‍ന്നയിടത്തു നിന്ന് റുമേനിയന്‍ ജനതയുടെ പ്രതിഷേധം ഉയരുകയായിരുന്നു.
സംഭവത്തിനു പിന്നാലെ രാജ്യമെമ്പാടും വന്‍ പ്രതിഷേധം അരങ്ങേറി. പൊലീസിന്റെ തലപ്പത്തെ ഉന്നതരുടെ സ്ഥാനം തെറിച്ചു. രണ്ടു മന്ത്രിമാര്‍ക്കു രാജിവയ്‌ക്കേണ്ടി വന്നു. രാജ്യാന്തര തലത്തില്‍ തന്നെ റുമേനിയയിലെ നിയമവ്യവസ്ഥയുടെ പാളിച്ചയും പരാജയവും ചര്‍ച്ചയായി. അതിലേക്കു നയിച്ചതാകട്ടെ അലെക്‌സാന്ദ്ര എമര്‍ജന്‍സി കോള്‍ സെന്ററിലേക്കു നടത്തിയ ഫോണ്‍കോളിന്റെ ശബ്ദരേഖയും.
പതിനഞ്ചുകാരിയെ ക്രൂരമായി മര്‍ദിച്ച്, ലൈംഗികമായി പീഡിപ്പിച്ചു തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു ഗ്യോര്‍ഘെ. പൊലീസിനു ഫോണ്‍ ചെയ്‌തെന്നു മനസ്സിലായതോടെ കൊലപ്പെടുത്തി മാലിന്യങ്ങള്‍ കത്തിച്ചു കളയാന്‍ വേണ്ടി ഇയാള്‍ തന്നെ പ്രത്യേകം നിര്‍മിച്ച ഇന്‍സിനേറ്ററിലിട്ടു ചുട്ടുകരിച്ചു. മെക്കാനിക്കായ ഇയാള്‍ക്കെതിരെ ഇതുവരെ മറ്റു കേസുകളൊന്നും ഉണ്ടായിട്ടില്ല. ഗ്യോര്‍ഘെയെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു.
മൂന്നു മാസം മുന്‍പ് സമാനമായ സാഹചര്യത്തില്‍ ലൂയിസ എന്നൊരു പെണ്‍കുട്ടിയെയും ഇയാള്‍ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തിയിട്ടുണ്ട്. അവിടെയും തെളിഞ്ഞത് പൊലീസിന്റെ അനാസ്ഥ. പരാതി നല്‍കി മൂന്നു മാസത്തോളം പ്രാദേശിക പൊലീസ് അന്വേഷണം പോലും നടത്തിയില്ലെന്നു മാതാപിതാക്കള്‍ പറയുന്നു. ഒരിക്കല്‍ ഇതിനെപ്പറ്റി പൊലീസിനോടു ചോദിച്ചപ്പോള്‍ അവരിലൊരാള്‍ പറഞ്ഞതിങ്ങനെ- ‘അവള്‍ ഏതെങ്കിലും സുന്ദരനായ ചെറുപ്പക്കാരനൊപ്പം ഓടിപ്പോയതായിരിക്കും…’
കുറ്റം ഗ്യോര്‍ഘെ ഏറ്റുപറഞ്ഞെങ്കിലും ഇപ്പോഴും ഇയാള്‍ പരസ്പര വിരുദ്ധമായാണു കാര്യങ്ങള്‍ പറയുന്നതെന്നാണു പൊലീസ് നിലപാട്. ലൂയിസയുടെ കാര്യത്തില്‍ തട്ടിക്കൊണ്ടു പോയതിനു തെളിവൊന്നുമുണ്ടായിരുന്നില്ലെങ്കില്‍ അലെക്‌സാന്ദ്രയുടേതില്‍ അങ്ങനെയല്ല. ഈ പെണ്‍കുട്ടി എമര്‍ജന്‍സി കോള്‍ സെന്ററിലേക്കു വിളിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളെല്ലാം റിക്കാര്‍ഡ് ചെയ്യപ്പെട്ടിരുന്നു. അതിന്റെ വിവരങ്ങള്‍ അലെക്‌സാന്ദ്രയുടെ അമ്മാവനു ലഭിക്കുകയും ചെയ്തു. സ്‌പെഷല്‍ കമ്യൂണിക്കേഷന്‍സ് യൂണിറ്റില്‍ നിന്നാണു ശബ്ദരേഖ ഇദ്ദേഹം സ്വന്തമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെ ആ സംഭാഷണ രേഖ പുറത്തുവിട്ടതിനു പിന്നാലെ പല ഉന്നതരുടെയും സ്ഥാനം തെറിക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രിയും പൊലീസ് മേധാവിയും രാജിവച്ചു. ‘അപരിചിതരുടെ കാറില്‍ കയറരുതെന്ന് എന്നെ പഠിപ്പിച്ചിട്ടുണ്ട്’ എന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രി എകറ്റേറിന ആന്‍ഡ്രൊനെസ്‌ക്യുവിനും രാജിവയ്‌ക്കേണ്ടി വന്നു. അലെക്‌സാന്ദ്രയുടെ തിരോധാനം സംബന്ധിച്ച ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശം. പിന്നാലെ ഇവരുടെ രാജി പ്രധാനമന്ത്രി ചോദിച്ചു വാങ്ങുകയായിരുന്നു.അലെക്‌സാന്ദ്രയുടെ ഫോണ്‍ സ്വീകരിച്ച എമര്‍ജന്‍സി നമ്പര്‍ ഓപറേറ്ററും പൊലീസുകാരനും നടപടി നേരിടേണ്ടി വരും. ഇരുവരും സഹായിക്കുന്നതിനു പകരം പെണ്‍കുട്ടിയെ നിരുത്സാഹപ്പെടുത്തുകയാണു ചെയ്തതെന്നു തെളിഞ്ഞിട്ടുണ്ട്. ഏറെനേരവും അനാവശ്യ കാര്യങ്ങളാണ് അവര്‍ ചോദിച്ചത്. പെണ്‍കുട്ടിയെ വിശ്വാസത്തിലെടുക്കാത്ത വിധമായിരുന്നു സംസാരം. ദേഷ്യപ്പെട്ടു സംസാരിക്കുന്നതും വ്യക്തം.
ആദ്യത്തെ ഫോണ്‍വിളിയില്‍ തന്നെയൊരാള്‍ തട്ടിയെടുത്തു കാറിലിട്ട് കറസാലിലെ ഒരു വീട്ടിലേക്കു കൊണ്ടു വരികയായിരുന്നെന്നാണ് അലെക്‌സാന്ദ്ര വ്യക്തമാക്കുന്നത്. എന്നാല്‍ എവിടെയാണ് ഇപ്പോഴെന്ന ചോദ്യത്തിന് ഉത്തരമില്ലാതായതോടെ വസിലിക്ക വിയോറെല്‍ എന്ന കോള്‍ ഓപറേറ്റര്‍ ഫോണ്‍ വച്ചു. പിന്നീട് ഒരു പൊലീസ് ഓഫിസറുടെ സഹായം തേടി.