ബിയര്‍ കുപ്പിയുമായി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ താണ്ഡവം: ലൈവിലും വീഡിയോയിലും നാട്ടുകാര്‍ കണ്ട ദൃശ്യങ്ങള്‍ വ്യാജമെന്ന് പ്രചരിപ്പിച്ച് മുഖം രക്ഷിക്കാന്‍ അധികൃതരുടെ ശ്രമം: ന്യായീകരണ വീഡിയോകളുമായി കടമ്പനാട് കെആര്‍കെപിഎം സ്‌കൂളിലെ അധ്യാപകര്‍ രംഗത്ത്: നേരത്തേ കുട്ടികളെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ പാടുണ്ടാകുമായിരുന്നോയെന്ന് നാട്ടുകാരുടെ ചോദ്യം

17 second read

പത്തനംതിട്ട:സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് വിദ്യാര്‍ഥികളുടെ തമ്മിലടി പൊതുനിരത്തിലേക്ക് നീണ്ടപ്പോള്‍ കടമ്പനാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ നിന്ന് ഒരു ബിയര്‍ കുപ്പിയും കൈയിലെടുത്ത് വെല്ലുവിളിച്ച് ചുഴറ്റിപ്പോകുന്ന പെണ്‍കുട്ടി. എതിരാളിയെ കൈയില്‍ കിട്ടാതെ വന്നപ്പോള്‍ ഹോട്ടല്‍ ഇംപാലയ്ക്ക് മുന്നില്‍ അത് തല്ലിയുടയ്ക്കുന്നു.

ഇത്രയും ബഹളം സ്‌കൂള്‍ വളപ്പിലും പുറത്തും നടന്നിട്ട് അധികൃതര്‍ അറിഞ്ഞില്ല. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെ സ്‌കൂള്‍ അധികൃതര്‍ ഉണര്‍ന്നു. തങ്ങളുടെ ഭാഗത്ത് നിന്നുളള വീഴ്ച മറയ്ക്കാന്‍ വേണ്ടി ന്യായീകരണ വീഡിയോകള്‍ തയാറാക്കി പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

കഴിഞ്ഞദിവസം സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലടിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെടാത്തതിനെ തുടര്‍ന്ന് ബഹളം പൊതുനിരത്തിലേക്ക് വ്യാപിക്കുകയായിരുന്നത്രെ!. കൈയില്‍ ബിയര്‍ കുപ്പിയുമായി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി പൊതു നിരത്തിലൂടെ നീങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത പ്രമുഖ ന്യൂസ്പോര്‍ട്ടലായ മറുനാടന്‍മലയാളിയില്‍ വന്നിരുന്നു. ഈ വാര്‍ത്ത വ്യാജമാണെന്ന തരത്തിലാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടേയും സോഷ്യല്‍മീഡിയ പ്രചരണം. അടുത്തിടെ സ്‌കൂളിനെ പറ്റി നിരവധി ആരോപണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതെല്ലാം ചിലര്‍ കെട്ടിചമച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

പത്തനംതിട്ട കൊല്ലം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കടമ്പനാട് ടൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തൊട്ടടുത്തായുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളാണ് പൊതുനിരത്തില്‍ തമ്മിലടിച്ചത്. പ്രണയത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് നടന്നതെന്ന് സഹപാഠികള്‍ പറയുന്നു. ഈ സംഭവങ്ങള്‍ അദ്ധ്യാപകര്‍ സോഷ്യല്‍മീഡിയയില്‍ കൂടി ആവര്‍ത്തിച്ച് പറയുന്നുമുണ്ട്. പിന്നെ എന്തിനാണ് ഇവര്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പ്രതിക്കൂട്ടിലാക്കി പ്രചരണം നടത്തുന്നത്. സ്‌കൂളിലെ കുട്ടികള്‍ നാട്ടുകാര്‍ക്ക് തലവേദനയാകുമ്പോള്‍ കൗമാരക്കാരായ കുട്ടികള്‍ക്ക് നേര്‍വഴി കാട്ടാതെ സ്‌കൂള്‍ അധികൃതരുടേയും പ്രചരണം കഷ്ടം തന്നെ!

സ്‌കൂള്‍ കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ഉപജില്ലയുടെ പരിധിയില്‍പ്പെട്ടതാണെങ്കിലും സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം യുവജനോത്സവത്തോട് അനുബന്ധിച്ച് കുട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഇടപെട്ട നാട്ടുകാര്‍ ഒടുവില്‍ കേസില്‍ പ്രതികളായി. കുട്ടികളെ മര്‍ദിച്ചതിന് മൂന്നു പേരെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലോത്സവത്തിന് പോയ വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചതും ഇവിടെയാണ്. ഇവിടെ അഞ്ചു മുതല്‍ 10 വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെപറ്റി പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകസംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കടമ്പനാട് ജങ്ഷനിലാണ് സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് ഏറ്റവും അധികം ലഹരി മരുന്ന് വില്‍പ്പന നടക്കുന്നത്. പൊലീസും എക്സൈസും ചേര്‍ന്ന് ബോധവല്‍ക്കരണ ക്ലാസുകള്‍ നിരന്തരം നടത്തുന്നുണ്ടെങ്കിലും പ്രയോജനം കാണുന്നില്ല. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനവും ഇവിടെയുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …