കൈയില്‍ ബിയര്‍ കുപ്പിയുമായി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളുടെ ഏറ്റുമുട്ടല്‍: പൊതു നിരത്തിലൂടെ കുപ്പിയുമായി നീങ്ങുന്ന വീഡിയോ വൈറല്‍: കടമ്പനാട് ജങ്ഷനില്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍ പതിവ് കാഴ്ച

18 second read

പത്തനംതിട്ട(കടമ്പനാട്): കൈയില്‍ ഒഴിഞ്ഞ ബിയര്‍ കുപ്പിയും പിടിച്ച് ക്വട്ടേഷന്‍ ടീമംഗത്തെപ്പോലെ സ്‌കൂള്‍ യൂണിഫോമും ധരിച്ച് പൊതുനിരത്തിലൂടെ പോകുന്ന പെണ്‍കുട്ടി. മറ്റൊരു കുട്ടിയുമായി തമ്മിലടി. പത്തനംതിട്ട-കൊല്ലം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കടമ്പനാട് ടൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തൊട്ടടുത്തുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളാണ് പൊതുനിരത്തില്‍ തമ്മിലടിച്ചത്. പ്രണയത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് നടന്നതെന്ന് സഹപാഠികള്‍ പറയുന്നു. കെ.ആര്‍.കെ.പി.എം വിഎച്ച്എസ്എസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും തൊട്ടടുത്തുള്ള ഗേള്‍സ് സ്‌കൂളിലെ കുട്ടിയുമാണ് തമ്മിലടിച്ചതെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം. യൂണിഫോം ധരിച്ച പെണ്‍കുട്ടി ബിയര്‍ കുപ്പിയുമായി നെഞ്ചു വിരിച്ച് ക്വട്ടേഷന്‍ സംഘാംഗത്തെപ്പോലെ നടക്കുന്ന വീഡിയോയാണ് വൈറല്‍ ആയത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കുന്ന കുട്ടിയാണ് കൈയില്‍ കുപ്പിയുമായി നീങ്ങുന്നത്. തൊട്ടടുത്തുള്ള വിവേകാനന്ദ ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുമായിട്ടാണ് പ്രണയത്തെ ചൊല്ലി കലഹിച്ചതത്രേ.

വിഎച്ച്എസ്എസ് വിദ്യാര്‍ഥിനി രാവിലെ ഹൈസ്‌കൂളില്‍ ചെന്നപ്പോള്‍ ഒമ്പതാം ക്ലാസുകാരിയും കൂട്ടുകാരികളും ചേര്‍ന്ന് തല്ലി. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് വൈകിട്ട് സ്‌കൂള്‍ വിട്ടപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി എത്തിയത്. ഒമ്പതാം ക്ലാസുകാരിയെ പൊതിരെ തല്ലി. അതിന് ശേഷം അവിടെ കിടന്ന ബിയര്‍ കുപ്പിയുമെടുത്ത് തലയ്ക്ക് അടിക്കാന്‍ വേണ്ടി ഓടിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒമ്പതാം ക്ലാസുകാരിയെ കിട്ടാത്തതിന്റെ കലിപ്പ് തീര്‍ക്കാന്‍ കുപ്പി പൊതുനിരത്തില്‍ അടിച്ചുടയ്ക്കുകയും ചെയ്തു.

ഈ സ്‌കൂളിലെ കുട്ടികള്‍ നാട്ടുകാര്‍ക്ക് എന്നും തലവേദനയാണ്. സ്‌കൂള്‍ കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ഉപജില്ലയുടെ പരിധിയിലാണ് വരുന്നത്. പക്ഷേ, സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം യുവജനോത്സവത്തോട് അനുബന്ധിച്ച് കുട്ടികള്‍ തമ്മില്‍ അടിച്ചിരുന്നു. ഇതില്‍ ഇടപെട്ട നാട്ടുകാര്‍ ഒടുവില്‍ കേസില്‍ പ്രതികളായി. കുട്ടികളെ മര്‍ദിച്ചതിന് മൂന്നു പേരെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലോത്സവത്തിന് വന്ന കുട്ടി കുളത്തില്‍ വീണ് മരിച്ചതും ഇവിടെയാണ്. ഇവിടെ അഞ്ചു മുതല്‍ 10 വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളാണ്. ഹയര്‍ സെക്കന്‍ഡറി ഒന്നിച്ചാണ്. രക്ഷിതാക്കളും അധ്യാപകരുമായി ആശയവിനിമയമില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌കൂളിനെ നേര്‍വഴിക്ക് കൊണ്ടു വരാന്‍ ശ്രമിച്ച പിടിഎ പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. കുട്ടികളെ ഉപദേശിക്കാന്‍ പോയതാണ് അദ്ദേഹത്തിന് വിനയായത്. കേസില്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയാണ് അദ്ദേഹം രക്ഷപ്പെട്ടത്.

കടമ്പനാട് ജങ്ഷനിലാണ് സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് ഏറ്റവും അധികം ലഹരി മരുന്ന് വില്‍പ്പന നടക്കുന്നത്. പൊലീസും എക്‌സൈസും ചേര്‍ന്ന് ബോധവല്‍ക്കരണ ക്ലാസുകള്‍ നിരന്തരം നടത്തുന്നുണ്ടെങ്കിലും പ്രയോജനം കാണുന്നില്ല. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനവും ഇവിടെയുണ്ട്. പക്ഷേ, ഇവിടുത്തെ കുട്ടികളെ കൊണ്ട് കടമ്പനാട് ജങ്ഷനിലെ വ്യാപാരികള്‍ അടക്കം പൊറുതി മുട്ടുകയാണ്. എന്തൊക്കെ അതിക്രമം നടന്നാലും നാട്ടുകാര്‍ ഇടപെടാന്‍ മടിക്കുകയാണ്. മുന്‍പ് ഇടപെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്തത് തന്നെയാണ് കാരണം. ഇവിടേക്ക് പൊലീസിന്റെ ശ്രദ്ധപതിയുന്നുമില്ലെന്നാണ് പരാതി.സംഭവം വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്ന് ..ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …