ആറു കോടിയുടെ അഴിമതിയാരോപണം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയന് പിന്തുണയുമായി എന്‍സിപി നേതാവ് മുണ്ടപ്പള്ളി അനില്‍: സ്വന്തം പാര്‍ട്ടിക്കാരുടെ സാമൂഹിക മാധ്യമ പോസ്റ്റ് കണ്ട് ട്രോള്‍ ആണോയെന്ന് സംശയിച്ച് ജയനും

17 second read

പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറിയായ എ.പി ജയന്‍ സാമ്പത്തിക അഴിമതിയാരോപണത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നേരിടുമ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിക്കൊണ്ട് സോഷ്യല്‍ മീഡിയ പ്രചാരണം. എന്നാല്‍, ഇതില്‍ പലതും അദ്ദേഹത്തിന് എതിരായ ട്രോള്‍ ആണെന്ന് സംശയിക്കത്തക്ക തരത്തിലുള്ളതാണ്. അതിനിടെ എന്‍സിപി നേതാവ് മുണ്ടപ്പള്ളി അനിലും ജയന് പിന്തുണയുമായി രംഗത്തുണ്ട്. കുഞ്ഞമ്മയല്ല വല്യ കുഞ്ഞമ്മ വന്നാല്‍പ്പോലും തീയില്‍ കുരുത്ത സഹാവ് വെയിലത്ത് വാടില്ലെന്ന് അനില്‍

ആറു കോടി രൂപയുടെ സാമ്പത്തിക അഴിമതിയാണ് എ.പി ജയന്‍ നടത്തിയതാണ് സംസ്ഥാന കൗണ്‍സിലിന് പരാതി ചെന്നിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് ജയന്‍ തുടങ്ങിയ ഫാമിനെ പറ്റിയാണ് അന്വേഷണം. സി.പി.ഐയുടെ ഏക ജില്ലാ പഞ്ചായത്തംഗം പള്ളിക്കല്‍ ഡിവിഷനില്‍ നിന്നുള്ള ശ്രീനാദേവി കുഞ്ഞമ്മ നല്‍കിയ പരാതിയാണ് അന്വേഷണത്തിന് ആധാരം.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കെ.കെ. അഷറഫിനെ ഏകാംഗ അന്വേഷണ കമ്മിഷനായി നിയോഗിച്ചു.

സിപിഐ ജില്ലാ സമ്മേളന കാലത്ത് തുടങ്ങിയ വിഭാഗീയതയാണ് പുതിയ സംഭവ വികാസങ്ങളില്‍ എത്തി നില്‍ക്കുന്നത്. അടൂരില്‍ വീടിന് സമീപത്ത് ആറു കോടിയുടെ ഫാം സ്വന്തമാക്കി എന്ന ആരോപണത്തിന്മേലാണ് അന്വേഷണം. പള്ളിക്കലില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം കഴിഞ്ഞ സമ്മേളന കാലയളവില്‍ നിരന്തരം ഈ വിഷയം ഉന്നയിച്ചിരുന്നു. സിപിഐ ജില്ലാ സെക്രട്ടറിയായി ഒരു ടേം കൂടി എ.പി ജയന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതായി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതിന്മേലാണ് ഇപ്പോള്‍ നടപടിയായിരിക്കുന്നത്.

കാനം വിരുദ്ധനാണ് എ.പി ജയന്‍. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജയനെ മാറ്റി അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ നീക്കം നടന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇതിനായി വടംവലി നടന്നത്. കാനം, മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി ചരടു വലിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാനം സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്ന് ഞെട്ടിച്ചു. നേര്‍ക്കു നേര്‍ വിമര്‍ശനം ഭയന്നാണ് കാനം സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നത്. ജയനെ ഒഴിവാക്കുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് അന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

ജയന്‍ വീടിന് സമീപമാണ് ഫാം പണിതുയര്‍ത്തിയിരിക്കുന്നത്. അതിന് ആറു കോടിയോളം രൂപ ചെലവായി എന്നത് പെരുപ്പിച്ച് കാണിച്ച ആരോപണമാണെന്ന് ജയന്‍ അനുകൂലികള്‍ പറയുന്നു. ശ്രീനാദേവി കുഞ്ഞമ്മയെ കരുവാക്കി കാനം അടക്കമുള്ളവരാണ് ഇതിന് പിന്നില്‍ കളിക്കുന്നത് എന്നാണ് ആക്ഷേപം. ഇതിനെതിരേയാണ് സോഷ്യല്‍ മീഡിയ പ്രചാരണം കൊഴുക്കുന്നത്. പശുക്കള്‍ക്കൊക്കെ എന്താ വില: ആറു കോടിയുടെ പശുക്കളെ തീറ്റുന്ന സിപിഐ ജില്ലാ സെക്രട്ടറി: കുഞ്ഞമ്മയല്ല വല്യ കുഞ്ഞമ്മ വന്നാല്‍പ്പോലും തീയില്‍ കുരുത്ത സഹാവ് വെയിലത്ത് വാടില്ല എന്നിങ്ങനെയാണ് നേതാക്കള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇതിനിടെ ജില്ലാ പഞ്ചായത്തംഗം ശ്രീനദേവി കുഞ്ഞമ്മയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള ഫല്‍ക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. മിക്കയിടത്തും ശ്രീനാദേവിയുടെ ചിത്രം വെട്ടിമാറ്റിയാണ് പ്രതികരിച്ചിരിക്കുന്നത്.

പന്തളം തെക്കേക്കര പഞ്ചായത്തില്‍ സംരക്ഷണ ഭിത്തി കെട്ടാന്‍ പണം അനുവദിച്ചതിന് അഭിവാദ്യം അര്‍പ്പിച്ച് ഒരു മാസം മുന്‍പ് വെട്ടുകാല മുരുപ്പ് പ്രദേശത്ത് സ്ഥാപിച്ച ഫല്‍ക്സില്‍ നിന്നാണ് ജില്ലാ പഞ്ചായത്തംഗത്തിന്റെ തല വെട്ടിമാറ്റിയത്. ഇതേക്കുറിച്ച് നേതൃത്വത്തോട് പരാതിപ്പെട്ടപ്പോള്‍ മറ്റാരോടും പറയേണ്ട എന്നായിരുന്നുവത്രേ പ്രതികരണം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …