ചങ്ങനാശേരി: എന്‍എസ്എസ് രജിസ്ട്രാര്‍ പി.എന്‍.സുരേഷ് രാജി വച്ചു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് സുരേഷിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ജനറല്‍ സെക്രട്ടറിക്ക് മുകളില്‍ വളരാനുള്ള ശ്രമവും സാമ്പത്തിക അഴിമതിയാരോപണവും ബന്ധു നിയമനം സംബന്ധിച്ച പരാതികളുമാണ് സുരേഷിന് തിരിച്ചടിയായിരിക്കുന്നത്.
എന്‍എസ്എസിന്റെ വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് കൗണ്‍സില്‍ യോഗമാണ്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, കലഞ്ഞൂര്‍ മധു, ഹരികുമാര്‍ കോയിക്കല്‍, അഡ്വ. സംഗീത് കുമാര്‍ തുടങ്ങിയവരാണ് കൗണ്‍സില്‍ അംഗങ്ങള്‍. നിരവധി ആരോപണങ്ങള്‍ നേരത്തേ തന്നെ സുരേഷിനെതിരേ ഉയര്‍ന്നിരുന്നു. ബന്ധുനിയമനം ആയിരുന്നു അതിലൊന്ന്. സാമ്പത്തിക ക്രമക്കേടായിരുന്നു മറ്റൊന്ന്. തൃശൂര്‍ മുതല്‍ വടക്കോട്ട് തനിക്ക് അനുകൂലമായി ഒരു ബെല്‍റ്റ് സൃഷ്ടിക്കാന്‍ സുരേഷ് ശ്രമിക്കുന്നതായി ജനറല്‍ സെക്രട്ടറിക്ക് സൂചന ലഭിച്ചിരുന്നു. ഇദ്ദേഹം ഇവിടെ യോഗങ്ങളില്‍ നടത്തിയ പ്രസംഗങ്ങളും തിരിച്ചടിയായി. മന്നത്തിന് ശേഷം എന്‍എസിഎസിന്റെ തലപ്പത്ത് വരാന്‍ യോഗ്യതയുള്ള വ്യക്തി താനാണെന്ന് സൂചിപ്പിക്കുന്ന വിധത്തിലായിരുന്നുവത്രേ സുരേഷിന്റെ പല പ്രസംഗങ്ങളും.
കഴിഞ്ഞ ദിവസം പെരുന്നയിലെത്തിയ ശശി തരൂരിനെക്കൊണ്ട് ഈ രീതിയില്‍ ജനറല്‍ സെക്രട്ടറിയോട് സംസാരിക്കാനും ചുമതലപ്പെടുത്തിയിരുന്നുവത്രേ. എന്നാല്‍, അദ്ദേഹം പറഞ്ഞില്ല. തരൂരും കൗണ്‍സില്‍ അംഗങ്ങളുമായി സംസാരിക്കുന്നിടത്ത് കടന്നു കയറി തല കാണിച്ച് ചിത്രമെടുക്കുകയും പിറ്റേന്ന് മനോരമ പത്രത്തില്‍ അത് അച്ചടിപ്പിക്കുകയും ചെയ്തതാണ് ഇത്ര പെട്ടെന്ന് കസേര തെറിക്കാന്‍ കാരണമായത്. ഇന്നലെ വൈകിട്ട് ആറിന് ചേര്‍ന്ന കൗണ്‍സില്‍ യോഗം രണ്ടു ഓപ്ഷനുകളാണ് സുരേഷിന് മുന്നില്‍ വച്ചത്. ഒന്നുകില്‍ രാജി വച്ച് പുറത്തു പോകാം. അല്ലാത്ത പക്ഷം എടുത്ത് പുറത്തു കളയും. ഇതിന്റെ ഭാഗമായി സുരേഷ് രാജി വയ്ക്കുകയായിരുന്നു.
ആറന്മുള വാസ്തു വിദ്യാഗുരുകുലം ചെയര്‍മാന്‍, കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എന്നീ നിലകളിലാണ് സുരേഷ് പ്രശസ്തനായത്. യുഡിഎഫ് മന്ത്രിസഭയില്‍ ജി. കാര്‍ത്തിയേകന്‍ സാംസ്‌കാരിക മന്ത്രിയായിരിക്കുമ്പോള്‍ ഡോ. ഡി. ബാബുപോളിന്റെ ശിപാര്‍ശയിലാണ് സുരേഷ് വാസ്തുവിദ്യാഗുരുകുലം ചെയര്‍മാനായത്. പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായരുടെ ശിപാര്‍ശയിലാണ് കലാമണ്ഡലം കല്‍പിത സര്‍വകലശാല വൈസ് ചാന്‍സിലര്‍ ആയത്.
എന്‍എസ്എസ് പ്രസിഡന്റായിരുന്ന നരേന്ദ്രനാഥന്‍ നായര്‍ മരിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് നോട്ടമിട്ടിരുന്നത് കലഞ്ഞൂര്‍ മധു, ഹരികുമാര്‍ കോയിക്കല്‍ എന്നിവരായിരുന്നു. രണ്ടു പേരെയും വെട്ടി മുന്‍ ട്രഷറര്‍ ഡോ. ശശികുമാറിനെ പ്രസിഡന്റാക്കിയതിന് പിന്നില്‍ സുരേഷ് ആയിരുന്നു. ജനറല്‍ സെക്രട്ടറിയുടെ അടുത്ത് ഇത്രയധികം സ്വാധീനം ഉണ്ടെന്ന് കരുതിയിരുന്ന സുരേഷ് ആണിപ്പോള്‍ തെറിച്ചിരിക്കുന്നത്.