ദോഹ: സുരക്ഷിത ലോകകപ്പിന് ഖത്തര്‍ തയാര്‍. സുരക്ഷ വിലയിരുത്തുന്ന വത്തന്‍ സുരക്ഷാ അഭ്യാസം ഈ മാസം 15 മുതല്‍ 17 വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. ലോകകപ്പിന്റെ വേദികളില്‍ മാത്രമല്ല പൊതുസ്ഥലങ്ങള്‍, ടൂറിസം മേഖലകള്‍, കര-സമുദ്ര മേഖലകള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വത്തന്‍ സുരക്ഷാ അഭ്യാസം നടക്കുമെങ്കിലും ജനജീവിതത്തെയോ ഗതാഗതത്തെയോ ബാധിക്കില്ല.
ഖത്തറിന്റെ എല്ലാ ആഭ്യന്തര സുരക്ഷാ സേനകളും സൈനിക, സിവില്‍, സംഘാടക, സേവന അതോറിറ്റികളും അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, കുവൈത്ത്, തുര്‍ക്കി ഉള്‍പ്പെടെ 13 സൗഹൃദ രാജ്യങ്ങളുമാണ് ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ അഭ്യാസത്തില്‍ പങ്കെടുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലോകകപ്പിനിടെ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതില്‍ സുരക്ഷാ സേനകളുടെ പ്രതികരണ വേഗം അളക്കുക, കമാന്‍ഡ്, കണ്‍ട്രോള്‍ മെക്കനിസം സജീവമാക്കുക, സൈന്യവും സിവില്‍ അതോറിറ്റികളും തമ്മിലുള്ള സംയുക്ത സഹകരണം ഉറപ്പാക്കുക എന്നിവയാണ് വത്താന്‍ അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകകപ്പിനിടെ ഉണ്ടായേക്കാവുന്ന എല്ലാവിധ ബാഹ്യ, ആഭ്യന്തര അപകടസാധ്യതകളും കണക്കിലെടുത്താണ് സുരക്ഷാ പരിശീലനം നടത്തുന്നത്.
ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള സഹകരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചു കൊണ്ട് സുരക്ഷിത ലോകകപ്പാണ് ലക്ഷ്യം. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് വത്തന്‍ അഭ്യാസം നടക്കുന്നത്.