കൊല്ലം: ബിഎഎംഎസ് വിദ്യാര്‍ഥി വിസ്മയ വി.നായര്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് എസ്.കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി. കിരണിന്റെയും വിസ്മയയുടെയും വീടുകള്‍ ഐജി സന്ദര്‍ശിച്ചു. കഴിഞ്ഞ ജനുവരി 5ന് കിരണ്‍ മദ്യപിച്ച് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മുന്‍പില്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിച്ച സംഭവം പുനരന്വേഷിക്കുമെന്നും ഐജി പറഞ്ഞു.
വിസ്മയയുടെ ഭര്‍ത്താവ് അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.കിരണ്‍കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ ചന്ദ്രവിലാസം വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘമെത്തി. ഷാള്‍ ഉപയോഗിച്ചു കിടപ്പുമുറിയോടു ചേര്‍ന്ന വെന്റിലേഷനില്‍ വിസ്മയ തൂങ്ങിമരിച്ചതായി പറയുന്ന സ്ഥലത്ത് ഉള്‍പ്പെടെ ഐജി പരിശോധന നടത്തി.
കിരണിന്റെ മാതാപിതാക്കളായ സദാശിവന്‍പിള്ള, ചന്ദ്രമതിയമ്മ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. കിരണുമായുള്ള വഴക്കിനെത്തുടര്‍ന്നു വിസ്മയ 21നു പുലര്‍ച്ചെ കിടപ്പുമുറിയോടു ചേര്‍ന്ന വെന്റിലേഷനില്‍ തൂങ്ങിയെന്നും ആശുപത്രിയില്‍ എത്തിച്ചിട്ടും രക്ഷിക്കാനായില്ലെന്നുമാണ് കിരണിന്റെ വീട്ടുകാര്‍ മൊഴി നല്‍കിയത്. കാറിനെച്ചൊല്ലി കിരണ്‍ തര്‍ക്കമുണ്ടാക്കിയിരുന്നെങ്കിലും സ്ത്രീധനപീഡനം നടന്നിട്ടില്ല. രണ്ടുപേരും വളരെ സ്‌നേഹത്തോടെയാണു കഴിഞ്ഞതെന്നും മൊഴിയിലുണ്ട്.
രാവിലെ 10ന് വിസ്മയയുടെ നിലമേല്‍ കൈതോട്ടുള്ള വീട്ടില്‍ എത്തിയ ഐജി വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ പിള്ള, അമ്മ സജിത, സഹോദരന്‍ വിജിത്ത് എന്നിവരില്‍ നിന്നു മൊഴിയെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്ന് ഐജി പറഞ്ഞു.