ലുബ്ലിയാന: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സ്വന്തം കൈ മുറിച്ചെടുത്ത യുവതിയെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചു. 22കാരിയായ ജൂലിജ അഡ്ലെസിക് എന്ന സ്ലോവേനിയന്‍ യുവതിയെ ലുബ്ലിയാന കോടതിയാണ് ശിക്ഷിച്ചത്. സംഭവത്തിന് കൂട്ടുനിന്ന യുവതിയുടെ കാമുകന് മൂന്നു വര്‍ഷം തടവും ശിക്ഷ വിധിച്ചു.
2019ലാണ് കൈത്തണ്ടയ്ക്ക് മുകളിലെ കൈ അറ്റുപോയെന്നു പറഞ്ഞ് യുവതി ആശുപത്രിയില്‍ എത്തുന്നത്. മരം മുറിക്കുന്നതിനിടെ അപകടം സംഭവിച്ചെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ അറ്റുപോയ ഭാഗം ആശുപത്രിയിലേക്കു കൊണ്ടുവരാന്‍ ഇവര്‍ തയാറായുമില്ല. വൈകല്യം സ്ഥിരമായി നിലനില്‍ക്കാനാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.
പൊലീസ് നടത്തിയ തിരച്ചിലിലാണ് അറ്റുപോയ ഭാഗം കണ്ടെത്തിയതും ആശുപത്രിയില്‍ എത്തിച്ച് തുന്നിച്ചര്‍ത്തതും. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി പുറത്തായത്. സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് യുവതി അഞ്ച് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നു. ഒരു മില്യന്‍ യൂറോ മൂല്യമുള്ള ഇന്‍ഷുറന്‍സ് പോളിസികളായിരുന്നു അവ. അപകടമാണെന്ന് കാട്ടി ഈ തുക തട്ടിയെടുക്കുകയായിരുന്നു യുവതിയുടെയും കാമുകന്റെയും ലക്ഷ്യം. ക്ലെയിം ലഭിച്ചിരുന്നെങ്കില്‍ പകുതി തുക ഉടനെയും ബാക്കി മാസത്തവണകളായും ലഭിക്കുമായിരുന്നു.
ഇതിനായി ഇരുവരും മാസങ്ങളായി തയാറെടുപ്പുകള്‍ നടത്തുകയായിരുന്നെന്നാണ് വിവരം. യുവതിയുടെ കാമുകന്‍ കൃത്രിമ കൈകളെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതിനും തെളിവുകള്‍ ലഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് യുവതിയേയും കാമുകനെയും കാമുകന്റെ പിതാവിനെയും 2019ല്‍ അറസ്റ്റു ചെയ്തിരുന്നു.
എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. സ്വയം വികലാംഗയാവണമെന്ന് ആരും ആഗ്രഹിക്കില്ലെന്നും അറിഞ്ഞുകൊണ്ട് കൈ വെട്ടിമാറ്റിയതല്ലെന്നുമാണ് യുവതി പറഞ്ഞത്. ‘ഇരുപതുകളില്‍ എന്റെ കൈ നഷ്ടപ്പെട്ടു. എന്റെ യൗവനകാലം നഷ്ടമായി. എനിക്കു മാത്രമേ അറിയൂ എന്താണ് സംഭവിച്ചതെന്ന്’- യുവതി വിചാരണവേളയില്‍ പറഞ്ഞു.