കൊച്ചി:സ്വര്‍ണക്കടത്തുകേസില്‍ കുരുക്കു മുറുക്കി അന്വേഷണസംഘം. സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാരനെന്ന് കരുതുന്നയാളെ കസ്റ്റംസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. ഇയാളുടെ വിശദാംശം പുറത്തുവിട്ടിട്ടില്ല.
മുഖ്യകണ്ണികളിലൊരാളായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിനെ ശനിയാഴ്ച രാത്രി പോലീസ് സഹായത്തോടെ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വപ്ന പുറത്തെത്തിച്ച സ്വര്‍ണം വിതരണം ചെയ്തത് റമീസാണെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. ഇതോടെ കേസില്‍ കസ്റ്റംസും എന്‍.ഐ.എ.യും കൂടി അറസ്റ്റുചെയ്ത പ്രതികളുടെ എണ്ണം അഞ്ചായി.
കഴിഞ്ഞദിവസം ബെംഗളൂരുവില്‍നിന്ന് എന്‍.ഐ.എ. പിടികൂടിയ സ്വപ്നയെയും സന്ദീപിനെയും കൊച്ചിയിലെ എന്‍.ഐ.എ. കോടതി മൂന്നുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ കോവിഡ് സെന്ററിലേക്ക് മാറ്റി. കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ. നല്‍കിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്വപ്ന സുരേഷിനെ തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റിയപ്പോള്‍ സന്ദീപ് നായരെ കറുകുറ്റിയിലെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു.
ബെംഗളൂരുവില്‍നിന്ന് പിടികൂടിയ സ്വപ്നയെയും സന്ദീപിനെയുംകൊണ്ട് ഞായറാഴ്ച രാവിലെയാണ് എന്‍.ഐ.എ. സംഘം യാത്രതിരിച്ചത്. ഉച്ചയ്ക്കു രണ്ടുമണിക്ക് കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസിലെത്തി. യാത്രയ്ക്കിടയില്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയും കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കലും നടത്തിയ ശേഷമാണ് ഇരുവരേയും എന്‍.ഐ.എ. കൊച്ചി ഓഫീസിലെത്തിച്ചത്. അവിടെനിന്ന് 4.15-ന് ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി.
എന്‍.ഐ.എ. കോടതി പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതികളെ എന്‍.ഐ.എ. ഓഫീസില്‍നിന്ന് കോടതിയിലെത്തിച്ചത്.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചരയോടെ ജഡ്ജി മടങ്ങിയെങ്കിലും സന്ദീപ്, ബി.പി.ക്കുള്ള മരുന്ന് ആവശ്യപ്പെട്ടതിനാല്‍ അതും എത്തിച്ചുനല്‍കിയ ശേഷമാണ് ഇവരെ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോയത്.