ഒളിച്ചോട്ടം: നാടുവിടാന്‍ നോക്കിയത് ഭര്‍ത്താവിന്റെ വീട്ടുകാരുമായി പിണങ്ങി: പൊലീസ് പൊക്കിയത് അതിഥി തൊഴിലാളികള്‍ക്കുള്ള സ്പെഷല്‍ ട്രെയിനില്‍ നിന്ന്: സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഭര്‍ത്താവ് മറ്റൊരു കേസില്‍ അറസ്റ്റിലായി

16 second read

അടൂര്‍: ലോക്ഡൗണ്‍ കാലത്ത് പൊലീസിനെ വലച്ച് മഹാരാഷ്ട്ര സ്വദേശിനിയുടെ സാഹസിക ഒളിച്ചോട്ടം. മലയാളി യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച, അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയാണ് വെള്ളിയാഴ്ച പകലും രാത്രിയുമായി പൊലീസിനെ നെട്ടോട്ടം ഓടിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാരുമായി പിണങ്ങി നാടുവിട്ട യുവതിയെ ഒടുവില്‍ എറണാകുളത്ത് നിന്ന് അതിഥി സംസ്ഥാന തൊഴിലാളികളുടെ ട്രെയിനില്‍ കണ്ടെത്തുകയായിരുന്നു. യുവതിയെ സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ ഭര്‍ത്താവിനെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലുള്ള കേസില്‍ അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്ര സ്വദേശിനി ഹീന എന്ന യുവതിയാണ് ആരുമറിയാതെ മുങ്ങാന്‍ ശ്രമിച്ചത്. അടൂരില്‍ ഒരു വര്‍ഷമായി താമസിക്കുന്ന ഷിനോ സജി ജോണിനെ മുസ്ലീം സമുദായത്തില്‍പ്പെട്ട ഹീന വിവാഹം കഴിച്ചത് ഒരു വര്‍ഷം മുമ്പാണ്. മഹാരാഷ്ട്രയില്‍ ഷിനോ പഠിക്കാന്‍ പോയ കാലത്ത് പരിചയപ്പെട്ടതാണ് പെണ്‍കുട്ടിയെ. ലോക്ഡൗണിന് മുന്‍പാണ് ഇരുവരും നാട്ടില്‍ വന്നത്. ലോക്ഡൗണ്‍ കാരണം പിന്നീട് തിരികെ മടങ്ങാനും കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മരുന്നു വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് സ്‌കൂട്ടറിലാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്.

ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും യുവതിയെ കാണാതെ വന്നപ്പോള്‍ ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫ്. തുടര്‍ന്ന് ഷിനോ അന്വേഷിച്ച് ഇറങ്ങി. അടൂര്‍ ടൗണില്‍ സ്‌കുട്ടര്‍ പാര്‍ക്ക് ചെയ്തിരുന്നു. യുവതി എങ്ങോട്ടു പോയെന്ന് അറിവുണ്ടായിരുന്നില്ല. ഇതോടെ ഷിനോ പൊലീസില്‍ പരാതിപ്പെട്ടു. മാന്‍ മിസിങ്ങിന് കേസെടുത്തു. ഹിന്ദിയും ഇംഗ്ലീഷും മാത്രമാണ് യുവതിക്ക് അറിയാവുന്ന ഭാഷകള്‍. പരാതി കിട്ടിയതിന് പിന്നാലെ എസ്പി കെജി സൈമണ്‍ ഇടപെട്ടു.

ലോക്ക്ഡൗണ്‍ കാലമാണ്. പോരാത്തതിന് ഭാഷ അറിയാത്ത പെണ്‍കുട്ടിയും. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസ്, അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി സ്വന്തം നാട്ടിലേക്ക് പോകാനുള്ള സാധ്യതയാണ് പൊലീസ് ആദ്യം തന്നെ തെരഞ്ഞത്. അതിന്‍ പ്രകാരം അന്ന് ഇതര സംസ്ഥാനത്തേക്ക് പോകുന്ന ട്രെയിനുകള്‍ ഏതൊക്കെ എന്ന് അന്വേഷിച്ചു. അങ്ങനെയാണ് മഹാരാഷ്ട്രയിലേക്കുള്ള ട്രെയിനില്‍ അന്വേഷണം നടത്തിയത്. എറണാകുളത്ത് വച്ച് യുവതിയെ കണ്ടെത്തി.

രാത്രി 11 മണിയോടെ സ്റ്റേഷനില്‍ എത്തിച്ച് മൊഴിയെടുത്തു. ഷിനോയോട് തനിക്ക് വിരോധമില്ലെന്നും വീട്ടുകാര്‍ വഴക്കാണെന്നും അതാണ് നാടുവിട്ടതെന്നും യുവതി പറഞ്ഞു. മഹാരാഷ്ട്രയിലുള്ള സഹോദരനാണ് രക്ഷപ്പെടാനുള്ള വഴികള്‍ ഒരുക്കിയത്. അയാള്‍ അവിടെ ഇരുന്ന് യാത്രപാസ് തരപ്പെടുത്തി. ട്രെയിനില്‍ ടിക്കറ്റും ബുക്ക് ചെയ്തു. അടൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനുള്ള ടാക്സിയും ഇയാള്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു.

അതിന്‍ പ്രകാരം അടൂരില്‍ സ്‌കൂട്ടര്‍ വച്ച യുവതി ഓണ്‍ലൈന്‍ ടാക്സിയില്‍ കയറി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴികള്‍ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടതോടെ പൊലീസ് വിശദമായി ഷിനോയെ ചോദ്യം ചെയ്തു അപ്പോഴാണ് കഴിഞ്ഞ വര്‍ഷം ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്ക് എതിരേ കേസ് ഉണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് ഷിനോയെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …