കൊച്ചി: സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും രക്ഷിക്കാന്‍ വേണ്ടി മുഖ്യപ്രതി സ്വപ്ന നല്‍കിയ മൊഴി തിരിച്ചടിച്ചേക്കും. സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടു നല്‍കാന്‍ കസ്റ്റംസില്‍ സ്വാധീനം ചെലുത്തണമെന്ന തന്റെ ആവശ്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ നിരാകരിച്ചുവെന്നതായിരുന്നു സ്വപ്നയുടെ മൊഴി. ഇതു കൊണ്ട് ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും തലയൂരുമെന്ന് കരുതിയാണ് ഇത്തരമൊരു മൊഴി നല്‍കിയത്. ഇതാണിപ്പോള്‍ തിരിച്ചടിക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രധാന സെക്രട്ടറി സ്വര്‍ണ കടത്ത് സംബന്ധിച്ച സുപ്രധാന വിവരം അധികൃതര്‍ക്ക് കൈമാറാതെ മറച്ചു വച്ചുവെന്നതാണ് ഇപ്പോള്‍ ശിവശങ്കറിന് എതിരേയുള്ള കുറ്റമായിരിക്കുന്നത്. അതാകട്ടെ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സുപ്രധാന വിവരം ശിവശങ്കര്‍ പോലീസിനെയും മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും അറിയിക്കേണ്ടതായിരുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇക്കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. എന്‍ഐഎ ചോദ്യം ചെയ്തപ്പോഴും ഈ വിവരം ശിവശങ്കര്‍ പറഞ്ഞില്ല. ശിവശങ്കര്‍ നിരപരാധിയാണെന്ന് വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ അദ്ദേഹത്തെ കുഴിയില്‍ വീഴ്ത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ പല വെളിപ്പെടുത്തലുകളും സര്‍ക്കാരിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. ശിവശങ്കറുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വപ്നയുടെ നീക്കങ്ങള്‍ ആഭ്യന്തര വകുപ്പിനെ അറിയിക്കുന്നതില്‍ സ്പെഷല്‍ ബ്രാഞ്ച് പരാജയപ്പെട്ടു. സ്വപ്നയുടെ നീക്കങ്ങളെപ്പറ്റി ആഭ്യന്തര വകുപ്പിന് ഒന്നും അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞത്. ഒടുവില്‍ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ പുറത്തു വന്നിട്ടും സ്പെഷല്‍ ബ്രാഞ്ച് ഉന്നതര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ഏറെ ദുരുഹത ഉണര്‍ത്തുന്നു.
ശിവശങ്കറിന് ഐടി വകുപ്പുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനങ്ങള്‍ എടുക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു എന്നത് സ്പ്രിംഗ്
ളര്‍ വിവാദവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലയ്ക്ക് അദ്ദേഹത്തിന്റെ ഭാഗത്തുണ്ടാകുന്ന പാളിച്ചകള്‍ക്ക് മുഖ്യമന്ത്രി തന്നെയാണ് ഉത്തരവാദി എന്ന നിലപാടാണ് എന്‍ഐഎക്കുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നാ സുരേഷിന് ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെ ഈ മേഖലയിലേക്ക് ശക്തമായ അന്വേഷണം ഉണ്ടാകും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ.