ഉത്ര വധക്കേസ്: പ്രതിപ്പട്ടികയിലായിരുന്ന പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ മാപ്പുസാക്ഷിയാക്കി

16 second read

കൊട്ടാരക്കര : ഉത്ര വധക്കേസില്‍ പ്രതിപ്പട്ടികയിലായിരുന്ന പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചു. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് സുരേഷിനെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചത്.

കേസില്‍ അറസ്റ്റിലായി മാവേലിക്കര സബ് ജയിലില്‍ കഴിയുന്ന സുരേഷ് താന്‍ സത്യസന്ധമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും മാപ്പുസാക്ഷിയാക്കണമെന്നും കാട്ടി പുനലൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സത്യസന്ധമായ മൊഴി നല്‍കുകയാണെങ്കില്‍ സുരേഷിനെ മാപ്പുസാക്ഷിയാക്കണമെന്ന് കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലം സി.ജെ.എം. കോടതിയില്‍ അപേക്ഷ നല്‍കി. സുരേഷിനെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ആരാഞ്ഞ കോടതി ഇയാളുടെ മൊഴി രേഖപ്പെടുത്തി. സ്വതന്ത്രവും പക്ഷപാതരഹിതവുമാണ് മൊഴിയെന്ന് ബോധ്യപ്പെട്ടതിനാലും തെളിവ് കേസിന് ഉപയുക്തമാകുമെന്നു കണ്ടതിനാലും സി.ജെ.എം. ഉഷാ നായര്‍ സുരേഷിനെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ച് തുടര്‍ നടപടികളാരംഭിച്ചു.

മാപ്പുസാക്ഷിയായെങ്കിലും സുരേഷ് ഉടന്‍ ജയില്‍ മോചിതനാകില്ല. കേസ് നടപടികള്‍ പൂര്‍ത്തിയാകുംവരെ ജയിലില്‍ത്തന്നെ തുടരേണ്ടിവരും. ഉത്ര വധക്കേസില്‍ പ്രധാന പ്രതി സൂരജിന് പാമ്പുകളെ കൈമാറിയത് സുരേഷാണ്. രണ്ടുതവണയും ഉത്രയെ കടിച്ച പാമ്പുകളെ സൂരജ് സുരേഷിന് പണം നല്‍കി വാങ്ങുകയായിരുന്നു. പാമ്പുകളെ പിടിച്ചതിനും കച്ചവടം നടത്തിയതിനും സുരേഷിനെതിരേ വനംവകുപ്പും കേസെടുത്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകള്‍ ഏറെയുള്ള കേസില്‍ സൂരജിനെതിരായ കുറ്റപത്രം ഓഗസ്റ്റ് ഏഴിനോ അതിനുമുമ്പോ നല്‍കാനുള്ള ശ്രമങ്ങളാണ് അന്വേഷണസംഘം നടത്തുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …