പൂനെ: കടലിനടിയിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും കടല്‍ വഴിയുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ നാവിക സേന സജ്ജമാണെന്നും നാവികസേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിംഗ് പറഞ്ഞു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം ആക്രമണ രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പൂനെയില്‍ നടന്ന ചീഫ് ജനറല്‍ ബി.സി. ജോഷി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയ്ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ദ്ധരായ ചാവേറുകള്‍ സമുദ്രത്തിനടിയില്‍ കൂടി എങ്ങനെ ആക്രമണം നടത്താമെന്നാണ് പരിശീലിക്കുന്നത്. ഭീകരവാദത്തിന്റെ മാറിയ മുഖമാണിത്. ഏത് തരത്തിലുള്ള സാഹസവും ചെറുത്തു തോല്പിക്കുമെന്നും നാവികസേനാ മേധാവി പറഞ്ഞു.
കടല്‍വഴി ഭീകരര്‍ നുഴഞ്ഞുകയറില്ലെന്ന് ഉറപ്പുവരുത്തും. 2008ലെ മുംബയ് ആക്രമണത്തിനു ശേഷം തീരസുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പൊലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ സുരക്ഷാസംവിധാനമാണ് നാവികസേനയുടെ നേതൃത്വത്തില്‍ നിലവില്‍ ഉള്ളത്.ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. ചൈനീസ് നാവിക സേനയുടെ സാന്നിദ്ധ്യം സമുദ്രമേഖലയില്‍ വര്‍ദ്ധിച്ചു വരുന്നതും നിരീക്ഷിക്കുന്നുണ്ട്. രാജ്യ താത്പര്യത്തിനു വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലെന്ന് സേന ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.