തിരുവനന്തപുരം:മൂന്നാംമുറയും കസ്റ്റഡി പീഡനവും അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴാണു മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രിക്കു പൊലീസിന്റെ സമ്മാനം. കുമാറിന്റെ ദേഹത്ത് അടിച്ചതും ചതച്ചതുമായ 32 മുറിവുകള്‍ ഉണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പീഡനത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്നു.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനും ഗുരുതര സ്വഭാവദൂഷ്യത്തിനും 967 പൊലീസുകാര്‍ക്കെതിരെയാണ് ‘മേജര്‍ പണിഷ്‌മെന്റി’ന് ഈ സര്‍ക്കാരിന് ഉത്തരവിറക്കേണ്ടി വന്നത്. എസ്‌ഐ അടക്കം കൊലക്കേസില്‍ ഉള്‍പ്പെട്ട 5 പൊലീസുകാരും വധശ്രമ കേസിലുള്‍പ്പെട്ട 4 പേരും ഡിവൈഎസ്പി അടക്കം ലൈംഗികാക്രമണക്കേസില്‍ ഉള്‍പ്പെട്ട 26 പൊലീസുകാരും സേനയിലുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്തു 14 തവണ ലാത്തിച്ചാര്‍ജ് നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വെളിപ്പെടുത്തി.
ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം പിണറായി സര്‍ക്കാരിന്റെ ആദ്യ 3 വര്‍ഷ ഭരണത്തില്‍ 5 കസ്റ്റഡി മരണം.രാജു (നൂറനാട്), നസീര്‍ (ഈരാറ്റുപേട്ട), ശ്രീജിത്ത് (വരാപ്പുഴ), അബ്ദുല്‍ ലത്തീഫ് (വണ്ടൂര്‍), കാളിമുത്തു (തലശേരി). നിയമസഭയില്‍ എംഎല്‍എമാര്‍ കസ്റ്റഡി മരണക്കണക്ക് ചോദ്യമായി ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 8 കസ്റ്റഡി മരണം ഉണ്ടായതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. അലക്‌സ് പീറ്റര്‍ (പുനലൂര്‍), ദീപു (കുണ്ടറ), സജി ജോണ്‍ (പൊന്‍കുന്നം), അഖിലേഷ് (പുന്നപ്ര), സെബാസ്റ്റ്യന്‍ (ഗുരുവായൂര്‍), ഗോപാലന്‍ (പൊന്നാനി), ഹനീഷ (ചങ്ങരംകുളം), അശോക് (ആന്റി പൈറസി സെല്‍) എന്നിവരാണ് അതതു സ്റ്റേഷനുകളിലെ കസ്റ്റഡിയില്‍ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.