മെസി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് മറഡോണയുടെ ആരാധകര്‍

17 second read

ലയണല്‍ മെസി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമായിരിക്കുമെന്ന് അര്‍ജന്റീന ഇതിഹാസ താരം മരിയോ കെംപസ്. അര്‍ജന്റീനയും മെസിയും ഇല്ലാത്ത ലോകകപ്പ് മഹാദുരന്തം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1978 ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ രണ്ട് ഗോളടിക്കുകയും ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ചെയ്ത താരമാണ് കെംപസ്.

അര്‍ജന്റീനയും മെസിയും ഇല്ലാത്ത ലോകകപ്പ് ഒരു മഹാ ദുരന്തമായിരിക്കുമെന്നും ഡിപോര്‍ട്ടിവോ സൂപ്പര്‍ റേഡിയോയുമായി സംസാരിക്കവെ 63കാരനായ കെംപസ് പറഞ്ഞു. ‘മെസിക്ക് ലോകകപ്പിന് പോകാന്‍ കഴിയുന്നില്ലെങ്കില്‍ അതില്‍ സന്തോഷിക്കുക ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമാവും. കാരണം, അങ്ങനെ വന്നാല്‍ മറഡോണയാണ് അര്‍ജന്റീനയുടെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന് അവര്‍ക്ക് എല്ലാ കാലവും പറയാമല്ലോ.’

അര്‍ജന്റീന ടീമിലെ അംഗങ്ങള്‍ തമ്മില്‍ മാനസിക അകല്‍ച്ചയിലാണെന്ന ആരോപണം കെംപസ് നിഷേധിച്ചു. ‘ഒരു പരിചയവും ഇല്ലാത്ത കളിക്കാര്‍ ആദ്യമായി നിറഞ്ഞ ഗാലറിക്കു മുന്നില്‍ കളിക്കുമ്പോള്‍ അവര്‍ പേടിക്കുകയും മാനസിക പ്രശ്നം നേരിടുകയും ചെയ്തേക്കാം. പക്ഷേ, പരിചയ സമ്പന്നരായ ഈ കളിക്കാരില്‍ അങ്ങനെയാരു മാനസിക പ്രശ്നം ഇല്ല. സാംപോളി അര്‍ജന്റീനയുടെ രക്ഷകന്‍ എന്നാണ് പലരും വാഴ്ത്തിയിരുന്നത്. താന്‍ ശരിയായ രക്ഷകനാണെന്ന് തെളിയിക്കാന്‍ സാംപോളിക്കു മുന്നില്‍ 90 മിനുട്ടുണ്ട്.’

ക്ലബ്ബ് തലത്തില്‍ മെസിയുടേതിന് സമാനമായ റോളില്‍ കളിക്കുന്നതിനാല്‍ ബാഴസലോണ താരത്തിനൊപ്പം കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന പൗളോ ഡിബാലയുടെ വാക്കുകള്‍ കെംപസ് ശരിവെച്ചു. ‘ഡിബാല പറഞ്ഞത് ശരിയാണ്. മെസിയുടെ കൂടെ കളിക്കുക എന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും. മറ്റേതെങ്കിലും തരത്തില്‍ അത് മനസ്സിലാക്കുന്നവര്‍ വിഡ്ഢികളാവുമെന്നും കെംപസ് കൂട്ടിച്ചേര്‍ത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …