വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി

18 second read

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ സഞ്ജു സാംസണ്‍ (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 40.5 പന്തില്‍ 181ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷായ് ഹോപ് (63), കീസി കാര്‍ട്ടി (48) എന്നിവര്‍ പുറത്താവാതെ നേടിയ ഇന്നിംഗ്സാണ് വിന്‍ഡീസിന് തുണയായത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.

ഭേദപ്പെട്ട തുടക്കായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ബ്രന്‍ഡന്‍ കിംഗ് (15) – കെയ്ല്‍ മയേഴ്സ് (36) സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം മയേഴ്സിനെ പുറത്താക്കി ഷാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. അതേ ഓവറില്‍ കിംഗും ഷാര്‍ദുലിന് വിക്കറ്റ് നല്‍കി. അലിക് അതാന്‍സെയും (6) ഷാര്‍ദുലിന്റെ പന്തില്‍ കീഴടങ്ങി. ഷിംറോണ്‍ ഹെറ്റ്മയേറും (9) നിരാശപ്പെടുത്തിയതോടെ വിന്‍ഡീസ് നാലിന് 91 എന്ന നിലയിലായി. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. ഇന്ത്യക്ക് നേരിയ പ്രതീക്ഷയും ലഭിച്ചു. എന്നാല്‍ ഹോപ് – കാര്‍ട്ടി സഖ്യം വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 91 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

മൂന്ന് വിക്കറ്റ് വീതം നേടിയ ഗുഡകേഷ് മോട്ടീ, റൊമാരിയ ഷെഫേര്‍ഡ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 55 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നേരത്തെ, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കിഷന്‍ – ശുഭ്മാന്‍ ഗില്‍ (34) സഖ്യം 90 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 17-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗുഡകേഷ് മോട്ടിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഗില്‍ മടങ്ങി. ലോംഗ് ഓഫില്‍ അല്‍സാരി ജോസഫിന് ക്യാച്ച്. പിന്നീട് 23 റണ്‍സിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. പതിനെട്ടാം ഓവറില്‍ കിഷന്‍ മടങ്ങി. ഷെഫേര്‍ഡിന്റെ പന്തില്‍ ഗള്ളിയില്‍ അലിക് അതനാസെയ്ക്ക് ക്യാച്ച്. ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്സ്.

ഗില്ലിന് ശേഷം സഞ്ജു മൂന്നാമതായിട്ടാണ് ക്രീസിലെത്തിയിരുന്നത്. നാലാമന്‍ അക്സര്‍ പട്ടേലും (1). എട്ട് പന്ത് മാത്രം നേരിട്ട് അക്സര്‍ വിന്‍ഡീസിന് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (7) തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും നിരാശപ്പെടുത്തി. അവസാനം പുറത്തായ സഞ്ജുവിനാട്ടെ അവസരം മുതലാക്കാനുമായില്ല. 19 പന്തുകള്‍ താരം നേരിട്ടിരുന്നു. യാനിക് കറിയയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. അപ്പോള്‍ അഞ്ചിന് 113 എന്ന നിലയിലായി ഇന്ത്യ.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …