പത്തനംതിട്ട മണ്ണാറമലയിലെ വീട്ടില്‍ നിന്ന് പിടികൂടിയത് നൂറു കിലോയിലധികം കഞ്ചാവും അരക്കിലോ എംഡിഎംഎയും: മൂന്നു പേര്‍ പിടിയില്‍

17 second read

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തിന്റെ ഏറ്റവുമടുത്ത പ്രദേശത്ത് നിന്ന് പൊലീസ് നടത്തിയത് സമീപ കാലതില്‍ കേരളത്തിലെയും ജില്ലയുടെ ചരിത്രത്തിലെ തന്നെയും ഏറ്റവും വലിയ ലഹരി മരുന്ന് വേട്ട. നൂറു കിലോയിലധികം കഞ്ചാവും അര കിലോ എ്ംഡിഎംഎയുമാണ് പിടിച്ചെടുത്തത്. തിരുവല്ല പെരുംതുരുത്തി പനച്ചയില്‍ പി കെ കുര്യന്റെ മകന്‍ ജോയല്‍ എസ് കുര്യന്‍ (27), പത്തനംതിട്ട ആനപ്പാറ തോലിയാനക്കരയില്‍ ജലാലിന്റെ മകന്‍ സലിം (33), പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ ഞണ്ടുകല്ലേല്‍ വീട്ടില്‍ നസീറിന്റെ മകന്‍ ഉബൈദ് അമീര്‍ (35) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കോയിപ്രം സ്റ്റേഷന്‍ പരിധിയില്‍ പൊലീസിനെ വെട്ടിച്ച് കടക്കുന്നതിനിടെ കാര്‍ അപകടമുണ്ടാക്കുകയും പിന്നീട് പിടിയിലാവുകയും ചെയ്ത രണ്ടു പേരില്‍ നിന്ന് ലഭിച്ച വിവരമാണ് ഇത്രയും വലിയ കഞ്ചാവ് വേട്ടയിലേക്ക് പൊലീസിനെ നയിച്ചത്. നാലു കിലോ കഞ്ചാവാണ് ചെങ്ങന്നൂര്‍ സ്വദേശികളില്‍ നിന്ന് അന്ന് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലോക്കല്‍ പൊലീസും ഡാന്‍സാഫ് ടീമും നടത്തിയ നീക്കത്തിലാണ് മണ്ണാറമലയില്‍ ഒറ്റപ്പെട്ട വീട് വാടകയ്ക്കെടുത്ത് ലഹരി മരുന്ന് സൂക്ഷിച്ചവരെ സാഹസികമായി കീഴ്പ്പെടുത്തിയത്. ഇവര്‍ക്ക് നേരെ ബല പ്രയോഗവും വേണ്ടി വന്നു.

അടുത്തിടെ ജില്ലയില്‍ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ചെറിയ അളവില്‍ ചില്ലറ വില്‍പന നടത്തിയാല്‍ ഒരു കോടിക്ക് പുറത്ത് വിലവരും. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്‌ക്വാഡ് ദിവസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ ഫലമായാണ് ഇവരെ പിടികൂടാന്‍ സാധിച്ചത്.

വീട്ടിനുള്ളില്‍ നിന്നും പ്രതികളെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇത്രയുമധികം കഞ്ചാവ് എത്തിച്ചതിനു പിന്നില്‍ വന്‍ലോബി തന്നെ ഉണ്ടാവുമെന്നാണ് നിഗമനം. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. ജില്ലാ പൊലീസ് മേധാവിയും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ജോസും സ്ഥലത്തെത്തിയിരുന്നു.

പ്രതികള്‍ ഇവിടെ വന്‍ തോതില്‍ ലഹരിവസ്തുക്കള്‍ ശേഖരിച്ച് ജില്ലയിലും സമീപജില്ലകളിലും വര്‍ഷങ്ങളായി മൊത്തക്കച്ചവടം ചെയ്തു വരികയായിരുന്നുവെന്നാണ് പോലീസ് നിഗമനം. സംഘത്തില്‍ മറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പിടികൂടുന്നതിനും ലഹരിവസ്തുക്കള്‍ എത്തിച്ചത് എവിടെ നിന്ന് എന്ന് കണ്ടെത്തുന്നതിനും വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. ലഹരിക്കെതിരായ ശക്തമായ നടപടികള്‍ ജില്ലയില്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …