അജി ഫിലിപ്പ് ഇനി ‘റൗഡി’ ലിസ്റ്റില്‍ :കെഎസ്ഇബി ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതി അജി ഫിലിപ്പിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സെല്ലിലേക്ക് മാറ്റി

17 second read

അടൂര്‍: കെഎസ്ഇബി ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്ത കേസില്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്ത പ്രതി ഏഴംകുളം തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ അജി ഫിലിപ്പിനെ(48) പോലീസ് കാവലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തടവുകാര്‍ക്കുള്ള സെല്ലിലേക്ക് മാറ്റി. ജാമ്യമില്ലാ വകുപ്പിട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റില്‍ നിന്ന് രക്ഷ
നേടാനും മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് സമയം കിട്ടാനും വേണ്ടി സ്വകാര്യ ആശുപത്രി മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പ്രതിയെ മജിസ്ട്രേറ്റ് അവിടെയെത്തി റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ഇതിനിടെ ഇയാളെ റൗഡില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയതായി ഡിവൈ.എസ്.പി ആര്‍. ജയരാജ് അറിയിച്ചു.

കഴിഞ്ഞ 25 ന് രാത്രി ഒമ്പതരയോടെ പറക്കോട് എന്‍.എസ്.യു.പി. സ്‌കൂളിന് സമീപം ഡ്യൂട്ടി ചെയ്തു കൊണ്ടിരുന്ന ഏഴംകുളം കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ ബിയാന്തോസ് നാഥ മേനോന്‍, ലൈന്‍മാന്‍ രാമചന്ദ്രന്‍ എന്നിവരെയാണ് മര്‍ദിച്ചത്. അജിയുടെ നെറ്റ് വര്‍ക്കിലെ കേബിളുകള്‍ പോസ്റ്റില്‍ നിന്ന് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധം മൂലം വാക്കുതര്‍ക്കവും അസഭ്യ വര്‍ഷവും ഉണ്ടാവുകയും പിന്നാലെ മര്‍ദിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയെങ്കിലും സിപിഎം സമ്മര്‍ദം മൂലം പോലീസ് കേസെടുക്കാന്‍ വൈകി. പിറ്റേന്ന് രാവിലെ വിവരം അറിഞ്ഞ ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ നിര്‍ദേശ പ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയായിരുന്നു. അകത്തു പോകുമെന്ന് മനസിലാക്കിയ പ്രതി അജി ഫിലിപ്പ് ചായലോട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. കെ.എസ്.ഇ.ബി ജീവനക്കാര്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, തന്ത്രം മനസിലാക്കിയ ഡിവൈ.എസ്.പി അജിക്ക് മെഡിക്കല്‍ കോളജില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. അറസ്റ്റ് വൈകിപ്പിക്കാനും മുന്‍കൂര്‍ ജാമ്യം സംഘടിപ്പിക്കാന്‍ സമയം ലഭിക്കാനും വേണ്ടി പോലീസില്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായി. എന്നാല്‍ ഡിവൈ.എസ്.പി ഉറച്ച നിലപാട് എടുത്തതോടെ മജിസ്ട്രേറ്റ് ആശുപത്രിയില്‍ ചെന്ന് പ്രതിയെ റിമാന്‍ഡ് ചെയ്യുകയും മെഡിക്കല്‍ കോളജ് സെല്ലിലേക്ക് മാറ്റുകയുമായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് പോലീസിന്റെ അപേക്ഷ പ്രകാരം മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി അജി ഫിലിപ്പിനെ റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഡിസ്ചാര്‍ജ് വാങ്ങി പ്രതിയെ ജയിലിലേക്കോ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതികള്‍ക്കായുള്ള സെല്ലിലേക്കോ മാറ്റാനായിരുന്നു പോലീസ് തീരുമാനം. ഇന്നലെ ഉച്ചയോടു കൂടി പ്രതിയെ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.

മുന്‍പ് ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷ്ടിക്കുകയും സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ച് കടത്തുകയും ചെയ്തതിന് അജി ഫിലിപ്പിനെതിരേ കേസ് എടുത്തിരുന്നു. അന്ന് പോലീസും രാഷ്ട്രീയ കക്ഷി നേതൃത്വവും ചേര്‍ന്ന് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അറസ്റ്റൊഴിവാക്കി. പ്രതി ഒളിവില്‍ പോയെന്ന് പറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യത്തിന് സമീപിച്ചെങ്കിലും അപേക്ഷ പരിഗണിച്ചതു
പോലുമില്ല. അഭയം തേടി സി.പി.എം ജില്ലാ സെക്രട്ടറിയുടെ വീടിന് മുന്നില്‍ ചെന്ന അജിയെ അവിടെ നിന്ന് ഓടിച്ചു കൊണ്ടു വന്ന് അടൂരിലെ ഹോട്ടലില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരന്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പ്രതിക്കെതിരെ ഉടനടി റൗഡി ഹിസ്റ്ററി ഷീറ്റ് ഓപ്പണ്‍ ചെയ്യുമെന്നും 107 വകുപ്പ്
പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി ആര്‍. ജയരാജ് അറിയിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടന്‍തന്നെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …