മലയാളിയുടെ 56 കോടിയുടെ ഭാഗ്യം ‘സൗജന്യ’ ടിക്കറ്റില്‍

18 second read

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹത്തിന്റെ (ഏതാണ്ട് 56 കോടിയിലേറെ രൂപ) സമ്മാനം നേടിയ മലയാളി എന്‍.എസ്. സജേഷിനെ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ കട്ടുചെയ്യുകയും പിന്നീട് ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്തു. ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുന്നതാണെന്ന സംശയത്തില്‍ ഫോണ്‍ കട്ട് ചെയ്തതാകുമെന്നാണ് പരിപാടിയുടെ അവതാരകന്‍ റിച്ചാര്‍ഡ് പറഞ്ഞത്. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഈ മാസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പരിസരത്തുവച്ചാണ് നറുക്കെടുപ്പ് നടന്നത്. മൂന്നാം തീയതി യുഎഇ സമയം രാത്രി 7.30നായിരുന്നു നറുക്കെടുപ്പ്. 500ഓളം പേര്‍ നറുക്കെടുപ്പ് നേരിട്ടുകാണാന്‍ എത്തിയിരുന്നു.

കഴിഞ്ഞ സീരിസിലെ വിജയിയും മലയാളിയുമായ കെ.പി. പ്രദീപാണ് ഈ മാസത്തെ വിജയിയെ തെരഞ്ഞെടുത്തത്. അതിലും ഭാഗ്യം മലയാളിക്കു തന്നെ. നറുക്കെടുപ്പ് കഴിഞ്ഞ ശേഷം അവതാരകരായ റിച്ചാര്‍ഡും ബുഷറയും ടിക്കറ്റ് ഓഡിറ്റര്‍മാര്‍ക്ക് കൈമാറി. തുടര്‍ന്നു അവര്‍ അത് പരിശോധിക്കുകയും വിജയിയെ ഫോണില്‍ വിളിക്കുകയുമാണ് പതിവ്. ഇത്തവണയും അങ്ങനെ തന്നെ. അപ്പോഴാണ് അവതാരകയായ ബുഷറ മറ്റൊരു കാര്യം വെളിപ്പെടുത്തിയത്. സൗജന്യ ടിക്കറ്റിനാണ് സജേഷിന് വമ്പന്‍ സമ്മാനം അടിച്ചതെന്ന കാര്യം. അബുദാബി ബിഗ് ടിക്കറ്റില്‍ രണ്ടെണ്ണം എടുത്താല്‍ ഒരെണ്ണം സൗജന്യമാണ്. സജേഷിനും കൂട്ടുകാര്‍ക്കും ഭാഗ്യം കൊണ്ടുവന്നത് ഈ സൗജന്യ ടിക്കറ്റായിരുന്നു. ഒക്ടോബര്‍ 21നാണ് ടിക്കറ്റ് എടുത്തതെന്നും അവര്‍ വ്യക്തമാക്കി.

തുടര്‍ന്നു പതിവുപോലെ ബിഗ് ടിക്കറ്റ് അധികൃതര്‍ സജേഷിനെ ഫോണില്‍ വിളിച്ചു. അല്‍പസമയത്തിനുള്ളില്‍ സജേഷ് ഫോണ്‍ എടുത്തു. ‘ഹലോ, സജേഷ് ആണോ’. ‘അതേ’ എന്നു മറുപടി. ‘നിങ്ങള്‍ ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ലൈവ് നറുക്കെടുപ്പ് കാണുന്നുണ്ടോ’- റിച്ചാര്‍ഡ് ചോദിച്ചു. അല്‍പം പരുങ്ങലോടെ ആദ്യം ഉണ്ടെന്നായിരുന്നു സജേഷ് പറഞ്ഞത്. എന്നാല്‍, നിങ്ങള്‍ കാണുന്നുണ്ടോയെന്ന് റിച്ചാര്‍ഡ് വീണ്ടും ചോദിച്ചപ്പോള്‍ ‘ഇല്ലെന്ന്’ മറുപടി പറഞ്ഞു. നിങ്ങള്‍ കണ്ടിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുകയാണെന്ന് റിച്ചാര്‍ഡ് അല്‍പം കുസൃതിയോടെ പറഞ്ഞു.

‘ഞാന്‍ റിച്ചാര്‍ഡാണ് ബുഷ്‌റ എന്റെയൊപ്പം ഉണ്ട്’ എന്നു പറഞ്ഞു അവതാരകന്‍ സ്വയം പരിചയപ്പെടുത്തി. ഞങ്ങള്‍ക്കൊപ്പം ഇവിടെ 500 സുഹൃത്തുക്കളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ ഒക്ടോബര്‍ 21നു ബിഗ് ടിക്കറ്റ് എടുത്തിരുന്നില്ലേ?’ എന്നായിരുന്നു റിച്ചാര്‍ഡിന്റെ അടുത്ത ചോദ്യം. ‘അതേ’ എന്നു സജേഷ് മറുപടി പറഞ്ഞു. ‘ഞങ്ങള്‍ ഫോണ്‍ വിളിക്കുന്നത്…’ എന്നു റിച്ചാര്‍ഡ് പറഞ്ഞു തുടങ്ങുമ്പോഴേക്കും സജേഷ് ഫോണ്‍ കട്ടു ചെയ്തു. പിന്നീട് രണ്ടു തവണ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുന്നതാകുമെന്നു അദ്ദേഹം കരുതിക്കാണുമെന്ന് അവതാരകനായ റിച്ചാര്‍ഡ് പറഞ്ഞു. നിങ്ങള്‍ 25 മില്യണ്‍ നേടിയെന്ന രണ്ടു വാക്കു കൂടിയേ എനിക്കു പറയാനുള്ളൂവെന്നു റിച്ചാര്‍ഡ് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …