ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ആരോഗ്യമന്ത്രി വീണാജോര്‍ജ്ജുമായുള്ള ‘ശീതയുദ്ധം’ തുടരുന്നു

17 second read

പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ആരോഗ്യമന്ത്രി വീണാജോര്‍ജ്ജുമായുള്ള ‘ശീതയുദ്ധം’ തുടരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടത്തിയ ‘എന്റെ കേരളം’ പ്രദര്‍ശനമേളയുടെ സമാപനസമ്മേളനത്തിലും ഡെപ്യൂട്ടി സ്പീക്കര്‍ പങ്കെടുത്തില്ല. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മേളയുടെ ഉദ്ഘാടനസമ്മേളനം അദ്ദേഹം ബഹിഷ്‌ക്കരിച്ചിരുന്നു. സി.പി.ഐ നേതാക്കളും ചടങ്ങ് ബഹിഷ്‌കരിച്ചു.

സമാപനസമ്മേളനം വീണാജോര്‍ജാണ് ഉദ്ഘാടനം ചെയ്തത്. അദ്ധ്യക്ഷനാകേണ്ടിയിരുന്നത് ചിറ്റയം ഗോപകുമാറായിരുന്നു. ഇന്നലെ വൈകിട്ട് നാലിന് നടത്താനിരുന്ന സമാപന സമ്മേളനം രാവിലെ പതിനൊന്നിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരത്ത് നേരത്തേ നിശ്ചയിച്ച യോഗമുള്ളതിനാല്‍ രാവിലെ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പരിപാടിയില്‍ പറഞ്ഞു. ചിറ്റയം പങ്കെടുക്കാതിരുന്നതിനെപ്പറ്റി വീണാജോര്‍ജ് പ്രതികരിച്ചില്ല. കളക്ടര്‍ കാര്യം അറിയിച്ചതല്ലേ എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി.

മേളയുടെ മേല്‍നോട്ടച്ചുമതലയുള്ള വീണാജോര്‍ജ് തന്നെ ക്ഷണിച്ചില്ലെന്നും ജില്ലയിലെ എം.എല്‍.എമാരെ ഏകോപിപ്പിക്കുന്നതില്‍ മന്ത്രി വന്‍പരാജയമാണെന്നും ചിറ്റയം പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ പരസ്യമായി പ്രതികരിക്കാതിരുന്ന മന്ത്രി ചിറ്റയത്തിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ ചിറ്റയവും പരാതി നല്‍കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് മുന്നണി നേതൃത്വം.

വീണയും ചിറ്റയവും ഇന്ന് നേര്‍ക്കുനേര്‍

ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ വീണാജോര്‍ജും ചിറ്റയം ഗോപകുമാറും ഇന്ന് ഒരേ വേദിയിലെത്തും. ചിറ്റയത്തിന്റെ മണ്ഡലമായ അടൂരില്‍ വൈകിട്ട് 4.30ന് നടക്കുന്ന കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചിറ്റയം അദ്ധ്യക്ഷനും മന്ത്രി മുഖ്യാതിഥിയുമാണ്. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനാണ് ഉദ്ഘാടനം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …