ലോകം കാത്തുകാത്തിരുന്ന റോക്കറ്റ് വിക്ഷേപണത്തറയില്‍

17 second read

ന്യൂയോര്‍ക്ക്: ലോകം കാത്തുകാത്തിരുന്ന റോക്കറ്റ് വിക്ഷേപണത്തറയില്‍. ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന നാസയുടെ നവീന ദൗത്യമായ ആര്‍ട്ടിമിസിലെ യാത്രികരെ വഹിക്കുന്ന ‘സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റ്, ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിന്റെ വിക്ഷേപണത്തറയില്‍ ഒരുങ്ങിനില്‍ക്കുന്നതിന്റെ ചിത്രം നാസ പുറത്തുവിട്ടു.

മനുഷ്യരെ ചന്ദ്രനില്‍ എത്തിച്ച അപ്പോളോ ദൗത്യങ്ങളെ വഹിച്ച സാറ്റേണ്‍ ഫൈവ് റോക്കറ്റിന്റെ പിന്‍ഗാമിയാണ് എസ്എല്‍എസ്. റോക്കറ്റില്‍ ഘടിപ്പിക്കുന്ന ‘ഓറിയണ്‍’ എന്ന പേടകത്തിലാകും യാത്രികര്‍ ഇരിക്കുക. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്എല്‍എസിന് 32 നില കെട്ടിടത്തിന്റെ ഉയരം വരും (365 അടി). ഇത് ഇന്ത്യയുടെ പിഎസ്എല്‍വിയുടെ മൂന്നിരട്ടിയോളമാണ്. 2600 ടണ്‍ ഭാരവുമുണ്ട്.

ഓറിയണ്‍ പേടകം കൂടാതെ മൂണ്‍ ലാന്‍ഡറുകള്‍, മറ്റുപകരണങ്ങള്‍ തുടങ്ങി വലിയ ഒരു പേലോഡ് ഇതു വഹിക്കും. ഭാവി പദ്ധതികളായ ചാന്ദ്രക്കോളനികള്‍ക്കു കൂടി ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഇതിനെ വികസിപ്പിച്ചിരിക്കുന്നത്. 3700 കോടി ഡോളര്‍ (2.82 ലക്ഷം കോടി രൂപ) ആണ് നിര്‍മാണച്ചെലവ്.

വരുന്ന മേയിലാണ് ആര്‍ട്ടിമിസിന്റെ ആദ്യ ദൗത്യം. ഇതില്‍ മനുഷ്യര്‍ പോകില്ല. ആഴ്ചകളെടുക്കുന്ന ഈ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തുന്ന ഓറിയണ്‍ പേടകം പസിഫിക് സമുദ്രത്തില്‍ വീഴും. മൂന്നാം ദൗത്യത്തിലാകും വീണ്ടും മനുഷ്യര്‍ ചന്ദ്രനിലെത്തുക. ഒരു പുരുഷനും ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയും ഇതിലുണ്ടാകും. ഇന്ത്യന്‍ വംശജനായ യുഎസ് വ്യോമസേനാ കേണല്‍ രാജാചാരിയും സാധ്യതാ പട്ടികയിലുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …