പ്ലാന്റിന് അനുമതി കിട്ടുന്നതിന് മുന്‍പ് മെഷിനറികള്‍ ഓര്‍ഡര്‍ ചെയ്തു: പിന്നില്‍ എങ്ങനെയും അനുമതി കിട്ടുമെന്ന ആത്മവിശ്വാസം: പ്ലാന്റിന് പിന്നില്‍ വന്‍ ഗൂഢാലോചന: സര്‍ക്കാരും സിപിഎമ്മും പങ്കാളികള്‍

18 second read

പത്തനംതിട്ട(കലഞ്ഞൂര്‍):സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരനും സര്‍ക്കാര്‍ കരാറുകാരനുമായ കലഞ്ഞൂര്‍ മധു ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ടാര്‍ മിക്സിങ് പ്ലാന്റ് തുടങ്ങുന്നതിനുളള നടപടികള്‍ ആരംഭിച്ചത് ഒരു വര്‍ഷം മുന്‍പാണ്. കടലാസു ജോലികള്‍ എല്ലാം രഹസ്യമായി പൂര്‍ത്തിയാക്കി. പാര്‍ക്കിനുള്ളില്‍ സ്ഥലം അനുവദിച്ചു കിട്ടിയതും ആരോടും പറഞ്ഞില്ല. അവിടെ പ്ലാന്റിനായി മണ്ണു നീക്കം ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയതും വിവരം പുറത്തു വന്നതും.

പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മെഷിനറികള്‍ അന്ന് ഓര്‍ഡര്‍ ചെയ്തിരുന്നതാണ്. നിര്‍മാണം പൂര്‍ത്തിയാക്കി ഇവിടേക്ക് കൊണ്ടു വന്നത് വ്യവസായ പാര്‍ക്കില്‍ സ്ഥലം ലഭിച്ചതിന് ശേഷം മാത്രമാണ്. ഈ കാര്യമൊക്കെ മറച്ചു വച്ചാണ് ഇപ്പോള്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സഹായം ഇക്കാര്യത്തില്‍ പ്ലാന്റ് ഉടമയ്ക്ക് ലഭിച്ചുവെന്ന് വേണം കരുതാന്‍. പ്രദേശത്ത് ഇത്രയധികം എതിര്‍പ്പുണ്ടായിട്ടും ഒരു കൂസലമില്ലാതെയാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം തുടരുകയാണ്.

ഒരു അനുമതിയും കിട്ടാതെ മെഷിനറികള്‍ ബുക്ക് ചെയ്യണമെങ്കില്‍ ഇവിടെ ഒരു എതിര്‍പ്പുമില്ലാതെ പ്ലാന്റ് സ്ഥാപിക്കാമെന്ന ആത്മവിശ്വാസം എത്രത്തോളം ഉണ്ടായിരിക്കുമെന്ന് ഓര്‍ക്കണം. ഒരു സുപ്രഭാതത്തില്‍ ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേന്ന് വരുന്നതല്ല ഈ മെഷിനറികള്‍. ഓര്‍ഡര്‍ ചെയ്തതിന് ശേഷമേ മെഷിനറികളുടെ നിര്‍മാണം ആരംഭിക്കുകയുളളൂ. ഇത് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ എടുക്കുമെന്നതാണ് അവസ്ഥ. ഇപ്പോള്‍ മെഷിനറികള്‍ ഇവിടെ എത്തണമെങ്കില്‍ അത് ഒരു വര്‍ഷമെങ്കിലും മുന്‍പ് ഓര്‍ഡര്‍ ചെയ്തതാണ്. നിലവില്‍ എല്ലാ വിധ അനുമതികളും പ്ലാന്റിന് ഇല്ലാത്ത സ്ഥിതിക്ക് ഇതിന് പിന്നിലുള്ള ഗൂഢാലോചന വ്യക്തമായിരിക്കുകയാണ്.

നാട്ടുകാരെ അറിയിക്കാതെ സിപിഎം ഒത്താശയോടെ രഹസ്യമായിട്ടാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം നടന്നത്. സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെയാണ് ഈ വിവരം ചോര്‍ന്നതും പ്രദേശവാസികള്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ സമരത്തിന് ഇറങ്ങിയതും.
കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ഉള്ള സ്ഥലമായതിനാല്‍ കൂടുതല്‍ രേഖകളൊന്നും പ്ലാന്റ് തുടങ്ങാന്‍ ആവശ്യമില്ലെന്നാണ് ഉടമയും പ്ലാന്റിനെ അനുകൂലിക്കുന്ന സിപിഎം നേതാക്കളും പറയുന്നത്. അത്യാധുനിക രീതിയിലുളള പ്ലാന്റ് ആയതിനാല്‍ പരിസര മലിനീകരണം തെല്ലും ഇല്ലത്രേ. വ്യവസായ പാര്‍ക്കില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നിയമത്തില്‍ ഇളവുള്ളത്. ടാര്‍ മിക്സിങ് പ്ലാന്റ് വ്യവസായമല്ല. അതിനാല്‍ തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേത് അടക്കം അനുമതി ആവശ്യമാണ്. ഒപ്പം പാരിസ്ഥിതിക ആഘാത പഠനവും വേണം. ഇവ രണ്ടും നിലവില്‍ പ്ലാന്റിനില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇതേപ്പറ്റി പ്രതികരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയാറാകുന്നുമില്ല.

ജില്ലാ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറെ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. പരിസ്ഥിതി മലിനീകരണം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാന്നിധ്യത്തില്‍ പബ്ലിക് ഹിയറിങ് നടത്തി മാത്രമേ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് എന്‍ഓസി കൊടുക്കാന്‍ സാധിക്കൂ. പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു ടാര്‍ മിക്സിങ് പ്ലാന്റിന് എന്തൊക്കെ അനുമതി വേണോ അതൊക്കെ തന്നെ കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതിനും വേണം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…