പഞ്ചായത്ത് മെമ്പറുടെ കത്ത് കിട്ടിയപ്പോള്‍ കണ്ണു മിഴിച്ച് കലക്ടര്‍: ഫോണ്‍ എടുക്കാന്‍ മടിച്ച് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍: മാധ്യമങ്ങളെ സെറ്റ് ചെയ്യാന്‍ ഇടനിലക്കാരും: കിന്‍ഫ്ര പാര്‍ക്കിലെ ടാര്‍ മിക്സിങ് പ്ലാന്റിന് വേണ്ടി വിടുപണി ചെയ്യുന്നത് ഇവരൊക്കെ

18 second read

അടൂര്‍: ഇത് ഒരു പ്രദേശത്തെ ജനങ്ങളുടെ വികാരമാണ്. പൊതുവായ ഒരു ആപത്ത് നാടിനെ ഗ്രസിക്കുമ്പോള്‍ അവര്‍ ഒറ്റക്കെട്ടാണ്. അവര്‍ക്ക് മുന്നില്‍ ജാതിയോ മതമോ പാര്‍ട്ടിയോ പ്രത്യയശാസ്ത്രമോ ഒന്നുമില്ല. ജനങ്ങളുടെ ആരോഗ്യം കവര്‍ന്നെടുക്കാനെത്തുന്ന ടാര്‍ മിക്സിങ് പ്ലാന്റ് എന്ന ഭീകരനെതിരേ ഏനാദിമംഗലത്തെ ജനങ്ങള്‍ ഒന്നിച്ചതും അതു കൊണ്ടാണ്. സംസ്ഥാന ധനമന്ത്രിയുടെ സഹോദരനാണ് പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സ്വാഭാവികമായും സര്‍ക്കാരിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മിന്റെയും പിന്തുണ പ്ലാന്റ് മുതലാളിക്ക് ആയിരിക്കും. പക്ഷേ, പ്രദേശത്തെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ പ്ലാന്റിനെതിരേ തിരിഞ്ഞു. അവരെ പുറത്താക്കാന്‍ നില്‍ക്കുകയാണ് ജില്ലാ നേതൃത്വവും കൊടുമണ്‍ ഏരിയാ കമ്മറ്റിയും.

ഇനി ഉദ്യോഗസ്ഥ തലത്തിലുള്ള ഒത്താശ പരിശോധിക്കാം. ഏനാദിമംഗലം പഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ പ്ലാന്റ് സംബന്ധിച്ചൊരു പരാതി ജില്ലാ കലക്ടര്‍ക്ക് നല്‍കിയിരുന്നു. അദ്ദേഹം അത് കണ്ട് കണ്ണു മിഴിക്കുക മാത്രമാണ് ചെയ്തത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ലാന്റിന് അനുമതി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടി എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറെ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും പരാതി ഉണ്ട്. ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ടാര്‍ മിക്‌സിങ് പ്ലാന്റ് തുടങ്ങുന്നതിനുളള നടപടികള്‍ ആരംഭിച്ചത് ഒരു വര്‍ഷം മുന്‍പ്. കടലാസു ജോലികള്‍ എല്ലാം രഹസ്യമായി പൂര്‍ത്തിയാക്കി. പാര്‍ക്കിനുള്ളില്‍ സ്ഥലം അനുവദിച്ചു കിട്ടിയതും രഹസ്യമാക്കി വച്ചു. അവിടെ പ്ലാന്റിനായി മണ്ണു നീക്കം ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയതും വിവരം പുറത്തു വന്നതും. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മെഷിനറികള്‍ അന്ന് ഓര്‍ഡര്‍ ചെയ്തിരുന്നതാണ്. നിര്‍മാണം പൂര്‍ത്തിയാക്കി ഇവിടേക്ക് കൊണ്ടു വന്നത് വ്യവസായ പാര്‍ക്കില്‍ സ്ഥലം ലഭിച്ചതിന് ശേഷം മാത്രമാണ്.

കിന്‍ഫ്ര പാര്‍ക്കിലുളള സ്ഥലമായതിനാല്‍ കൂടുതല്‍ രേഖകളൊന്നും പ്ലാന്റ് തുടങ്ങാന്‍ ആവശ്യമില്ലെന്നാണ് ഉടമയും പ്ലാന്റിനെ അനുകൂലിക്കുന്ന സിപിഎം നേതാക്കളും പറയുന്നത്. അത്യാധുനിക രീതിയിലുളള പ്ലാന്റ് ആയതിനാല്‍ പരിസര മലിനീകരണം തെല്ലും ഇല്ലത്രേ. വ്യവസായ പാര്‍ക്കില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നിയമത്തില്‍ ഇളവുള്ളത്. ടാര്‍ മിക്‌സിങ് പ്ലാന്റ് വ്യവസായമല്ല. അതിനാല്‍ തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേത് അടക്കം അനുമതി ആവശ്യമാണ്. ഒപ്പം പാരിസ്ഥിതിക ആഘാത പഠനവും വേണം. ഇവ രണ്ടും നിലവില്‍ പ്ലാന്റിനില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇതേപ്പറ്റി പ്രതികരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയാറാകുന്നുമില്ല. ജില്ലാ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറെ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. പരിസ്ഥിതി മലിനീകരണം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാന്നിധ്യത്തില്‍ പബ്ലിക് ഹിയറിങ് നടത്തി മാത്രമേ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് എന്‍ഓസി കൊടുക്കാന്‍ സാധിക്കൂ. പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു ടാര്‍ മിക്‌സിങ് പ്ലാന്റിന് എന്തൊക്കെ അനുമതി വേണോ അതൊക്കെ തന്നെ കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതിനും വേണം.

ഈ കാര്യമൊക്കെ മറച്ചു വച്ചാണ് ഇപ്പോള്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സഹായം ഇക്കാര്യത്തില്‍ പ്ലാന്റ് ഉടമയ്ക്ക് ലഭിച്ചുവെന്ന് വേണം കരുതാന്‍. പ്രദേശത്ത് ഇത്രയധികം എതിര്‍പ്പുണ്ടായിട്ടും ഒരു കൂസലമില്ലാതെയാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം തുടരുകയാണ്.

തുടരും

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…