പ്രകൃതിയെ ചൂഷണം ചെയ്യുന്ന മാവനാല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നാടിന് അനിവാര്യമോ..? അതിരുങ്കലില്‍ ക്വാറികള്‍ക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭം നയിച്ചിരുന്നു:10 വര്‍ഷമായി ഇവിടെയുള്ളവര്‍ ഇതിന്റെ ദുരിതം അനുഭവിക്കുന്നു

22 second read

പത്തനംതിട്ട(അടൂര്‍): കലഞ്ഞൂര്‍ മധുവിന്റെ ഉടമസ്ഥതയിലുള്ള മാവനാല്‍ ഗ്രൂപ്പ് ആദ്യമായല്ല ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. കലഞ്ഞൂര്‍ പഞ്ചായത്തിലെ അതിരുങ്കലില്‍ ഇദ്ദേഹം നടത്തുന്ന ക്വാറികള്‍ക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭം നയിച്ചിരുന്നു. 10 വര്‍ഷമായി ഇവിടെയുള്ളവര്‍ ഇതിന്റെ ദുരിതം അനുഭവിക്കുന്നു.

പാറമടകള്‍ മൂലം ഈ ഗ്രാമം ഏറെക്കുറെ നാമാവശേഷമായി. പാറകള്‍ കാര്‍ന്നു തിന്നവര്‍ കൊടികളുടെ ആസ്തി സ്വരുക്കൂട്ടി. പുനലൂര്‍-മൂവാറ്റുപുഴ മലയോര ഹൈവേയുടെ പണികളില്‍ ഉപകരാര്‍ എടുത്തിരിക്കുകയാണ് കലഞ്ഞൂര്‍ മധു.ഇതിന് വേണ്ടിയാണ് കിന്‍ഫ്രാ പാര്‍ക്കില്‍ ടാര്‍ മിക്‌സിങ് പ്ലാന്റ് നിര്‍മിക്കുന്നത്. ഇതിന് ഒത്താശ ചെയ്യുന്ന സിപിഎമ്മിന്റെ ജില്ലാ നേതാക്കള്‍ക്കെതിരേ പ്രദേശവാസികളായ സിപിഎമ്മുകാര്‍ കനത്ത രോഷത്തിലാണ്.

ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരനും സര്‍ക്കാര്‍ കരാറുകാരനുമായ കലഞ്ഞൂര്‍ മധു ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങാനുദ്ദേശിക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരായ ജനകീയ സമരം അട്ടിമറിക്കാന്‍ പുതിയ തന്ത്രം. പ്രാദേശിക സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളാണ് പ്ലാന്റിനെതിരേ സമരം തുടങ്ങിയത്. സംസ്ഥാന-ജില്ലാ-ഏരിയാ നേതൃത്വം സമരത്തിനെതിരാണെങ്കിലും പ്രദേശത്തുള്ളവര്‍ ജാതി-മത-രാഷട്രീയ ഭേദമന്യേ പ്രക്ഷോഭ വഴിയില്‍ തന്നെയാണ്.

സമരം അട്ടിമറിക്കാന്‍ സിപിഎം ഇപ്പോള്‍ പുതിയ തന്ത്രം മെനഞ്ഞിരിക്കുകയാണ്. ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളെ താക്കീത് ചെയ്തു. സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് ആവശ്യം. തങ്ങള്‍ തുടങ്ങി വച്ച സമരത്തില്‍ നിന്ന് പെട്ടെന്നൊരു ദിനം പിന്മാറുന്നത് പേരുദോഷമാകുമെന്ന കണ്ട് പുതിയ തന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നത്. സമരത്തിന്റെ നേതൃത്വം ബിജെപി ഹൈജാക്ക് ചെയ്തുവെന്നും അതിനാല്‍ മൗനം പാലിക്കുന്നുവെന്നുമാണ് ഇപ്പോഴുള്ള നിലപാട്.

വലിയ തട്ടുകേട് കൂടാതെ സമരത്തില്‍ നിന്ന് തല വലിക്കാനാണ് ശ്രമം. അതേ സമയം, ഈ സമരം തൊഴിലുറപ്പ് തൊഴിലാളികളുടേത് മാത്രമാണെന്ന് വരുത്തി തീര്‍ത്ത് സമരം ചെയ്യുന്നവരെ താറടിക്കാനുള്ള ശ്രമവും നടക്കുന്നു. ടാര്‍ മിക്‌സിങ് പ്ലാന്റ് അത്യാധുനികവും പുക പോലുമില്ല കണ്ടു പിടിക്കാന്‍ എന്ന് പറയുന്നതു പോലെയുള്ളതാണെന്നുമാണ് സിപിഎം നേതാക്കള്‍ വാദിക്കുന്നത്. കരാറുകാരനായ കലഞ്ഞൂര്‍ മധു പോലും നല്‍കാത്ത ന്യായീകരണമാണ് സിപിഎമ്മിന്റെ നേതാക്കള്‍ ഈ വിഷയത്തില്‍ നല്‍കുന്നത്. ഏക്കര്‍ കണക്കിന് സ്ഥലം വെറുതേ കിടക്കുന്ന കിന്‍ഫ്ര പാര്‍ക്കില്‍ ഒരു വ്യവസായമാണ് വരുന്നത് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പ്രത്യേകിച്ച് അനുമതിയുടെ ആവശ്യമില്ലെന്നാണ് പറയുന്നത്.

നാളെ… ഏനാദിമംഗലം പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണി: ഇതേപ്പറ്റി പ്രതികരിക്കാന്‍
ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…