ശാസ്താംകോട്ട: ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ വി.നായരെ (മാളു-24) ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കൊലപാതക സാധ്യത അന്വേഷിച്ച് പൊലീസ്.തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടെങ്കിലും സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘത്തെ തുടക്കം മുതല്‍ സംശയത്തിലാക്കുന്നു. ഇതിനാലാണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി, വിസ്മയ തൂങ്ങിമരിച്ചതായി ഭര്‍ത്താവ് കിരണ്‍കുമാറും കുടുംബവും പറയുന്ന സ്ഥലത്തെത്തി പരിശോധിച്ചത്. കിടപ്പുമുറിയിലും ചേര്‍ന്നുള്ള ശുചിമുറിയിലും ഐജി നേരിട്ട് വിശദമായി പരിശോധന നടത്തിയിരുന്നു.
കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ തൂങ്ങിമരിച്ചുവെന്ന കിരണിന്റെ മൊഴി പൊലീസ് പൂര്‍ണവിശ്വാസത്തിലെടുത്തിട്ടില്ല. കിരണിന്റെ അച്ഛനും അമ്മയും നല്‍കിയ മൊഴി അനുസരിച്ച് നിലവിളി കേട്ട് ഓടിയെത്തുമ്പോള്‍ വിസ്മയയ്ക്ക് കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത്. വെന്റിലേഷനില്‍ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയര്‍ത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നല്‍കിയെന്ന മൊഴിയും പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ നശിപ്പിച്ചത് തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണോ എന്നതും അന്വേഷണ പരിധിയിലാണ്. വിസ്മയയ്ക്കും കുടുംബത്തിനുമെതിരെ കിരണിന്റെ മാതാപിതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പറഞ്ഞത്രയും സ്വര്‍ണം തന്നില്ലെന്നും കിരണ്‍ ആവശ്യപ്പെട്ട കാറല്ല നല്‍കിയതെന്നുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ വിസ്മയയുടെ മരണശേഷവും കിരണിന്റെ ബന്ധുക്കള്‍ നടത്തിയിരുന്നു.
ഇതേസമയം, കിരണ്‍കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. മരണം സംബന്ധിച്ച ചില സംശയങ്ങള്‍ക്കു സ്ഥിരീകരണം ഉണ്ടാക്കിയതിനു ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജനെ, കിരണ്‍കുമാറിന്റെ വീട്ടിലെത്തിച്ചു പരിശോധന നടത്തും.