പത്തനംതിട്ട: പ്രമാദമായ കരിക്കിനേത്തുകൊലക്കേസില്‍ പ്രതി സ്ഥാനത്ത് നിന്ന് അടൂര്‍ കരിക്കിനേത്ത് ഉടമ ജോസിനെയും സഹോദരന്‍ ജോര്‍ജിനെയും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാങ്ങി എടുത്തത് 10 ലക്ഷം രൂപയായിരുന്നു. അതിന് അനുസരിച്ച് തിരക്കഥയും മെനഞ്ഞു. എന്നാല്‍, ഐജി ഹേമചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം പുതിയ സംഘം അന്വേഷണം നടത്തിയതോടെ പണി പാളി. ജോസിനെ അറസ്റ്റ് ചെയ്തു. ജോര്‍ജ് പ്രതിയുമായി. കരിക്കിനേത്ത് കുടുംബത്തിന്റെ ബന്ധുവായ ചങ്ങനാശേരിക്കാരനാണ് പത്തനംതിട്ടയില്‍ പൊലീസുദ്യോഗസ്ഥന് 10 ലക്ഷം എത്തിച്ചു കൊടുത്തത്. പിന്നീട് ഇവര്‍ നിശ്ചയിച്ച തിരക്കഥ പ്രകാരം അറസ്റ്റ് നാടകത്തിനും അരങ്ങൊരുങ്ങി.
ജോസിന്റെ ഡ്രൈവറെയും മറ്റ് ചില ഗുണ്ടകളെയും പ്രതിയാക്കി കേസ് ക്ലോസ് ചെയ്യാനായിരുന്നു നീക്കം. കുറ്റം ഏല്‍ക്കുന്നതിന് വേണ്ടി ഡ്രൈവര്‍ക്ക് വന്‍ തുക തന്നെയാണ് ജോസ് വാഗ്ദാനം ചെയ്തത്. ഇതിന്റെ ഭാഗമായി ഡ്രൈവറെയും മറ്റു മൂന്നു പേരെയും ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സെല്ലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. അന്വേഷണം ഏറ്റെടുത്ത പുതിയ സംഘത്തിലെ ഡിവൈഎസ്പി എന്‍ രാജേഷ് പ്രതികളാക്കാന്‍ കൊണ്ടുവന്നവരെ ഇവിടെ എത്തി ചോദ്യം ചെയ്തു. ആലപ്പുഴക്കാരനായ അഭിഭാഷകന്‍ നല്‍കിയ ക്ലാസ് അനുസരിച്ചായിരുന്നു ഇവരുടെ മറുപടി. ഡിവൈഎസ്പിയുടെ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റമേല്‍ക്കാന്‍ വന്നവര്‍ സത്യം തുറന്നു പറഞ്ഞു.
തങ്ങള്‍ക്ക് കിട്ടിയ ഓഫറും വിവരിച്ചു. അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിച്ചതാണെന്നും അറിയിച്ചു. ഈ നാടകം പാളിയതിന് പിന്നായെ പ്രത്യേക സംഘം ജോസ് കരിക്കിനേത്തിനെ അറസ്റ്റ് ചെയ്തു. ഇതോടെ ചങ്ങനാശേരിക്കാരന്‍ ബന്ധു കൊടുത്ത 10 ലക്ഷം വെള്ളത്തിലായി. എന്തായാലും ആള്‍ അകത്തായി. കാര്യം നടക്കാത്ത സ്ഥിതിക്ക് പണം തിരികെ ചോദിക്കാമെന്ന് ബന്ധുവും കരുതി. അങ്ങനെ പത്തനംതിട്ടയിലെത്തി പൊലീസുദ്യോഗസ്ഥനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം തന്നതിന്റെ ഉദ്ദേശ്യം നടക്കാത്ത സാഹചര്യത്തില്‍ തിരികെ വേണമെന്നായിരുന്നു ആവശ്യം. ഉദ്യോഗസ്ഥന്‍ കൈമലര്‍ത്തി. താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. പുതിയ സംഘം വന്നത് തന്റെ കുഴപ്പമല്ല. മാത്രവുമല്ല, ആ പണം കിട്ടിയപ്പോള്‍ തന്നെ ചെലവാകുകയും ചെയ്തു. ഇനി തരാന്‍ നിവൃത്തിയില്ല
10 ലക്ഷം പോയതിന്റെ വിഷമത്തില്‍ ചങ്ങനാശേരിക്കാരന് തിരികെ മടങ്ങേണ്ടിയും വന്നു.കഥ ഇവിടെ തീരുന്നില്ല. പണം പോയ ചങ്ങാതി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവായ തിരുവല്ലക്കാരനെ വിളിച്ചു. കാര്യം മുഴുവന്‍ പറഞ്ഞു. ഇരിക്കുന്നത് കേന്ദ്രത്തിലാണെങ്കിലും പത്തനംതിട്ട ജില്ലയിലെ പൊലീസുകാരുടെ സ്ഥലം മാറ്റം മുഴുവന്‍ നിയന്ത്രിച്ചിരുന്നത് ഈ നേതാവായിരുന്നു. ഡിവൈഎസ്പി 10 ലക്ഷം വാങ്ങിയിട്ടും ജോസിനെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ചങ്ങനാശേരിക്കാരന്റെ പരാതി. ഏതു ഡിവൈഎസ്പിയെന്ന് ചങ്ങനാശേരിക്കാരന്‍ പറഞ്ഞിരുന്നില്ല. നേതാവ് വിചാരിച്ചത് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഡിവൈഎസ്പിയാണെന്നായിരുന്നു.
പത്തനംതിട്ട ഡിസിആര്‍ബി ഡിവൈഎസ്പിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ രാജേഷ്. പിറ്റേന്ന് തന്നെ രാജേഷിനെ എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് അടിച്ചു. വിവരം അറിഞ്ഞ് പൊലീസില്‍ നിന്നുള്ള സ്‌നേഹപ്പാര വീണ്ടും നേതാവിന് അടുത്തെത്തി. രാജേഷിന്റെ ഭാര്യ വീട് ആലുവയിലാണ്. എറണാകുളത്തേക്ക് അടിച്ചാല്‍ അതയാള്‍ക്ക് ഗുണകരമാകും. എറണാകുളത്ത് ചെന്ന് ഇറങ്ങുന്നതിന് മുന്‍പ് രാജേഷിന് അടുത്ത ഓര്‍ഡര്‍ എത്തി. വയനാട് ഡിസിആര്‍ബിയിലേക്ക്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച പത്തനംതിട്ട എസ്പി പുട്ട വിമലാദിത്യയെയും വെറുതേ വിട്ടില്ല. അദ്ദേഹത്തെയും വയനാട്ടിലേക്ക് അയച്ചു. നക്‌സല്‍ വേട്ടയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍.
കരിക്കിനേത്ത് മുതലാളിയുടെ കാശിന് കോണ്‍ഗ്രസുകാര്‍ ഇത്രയും ചെയ്തു കൊടുത്തു. സിപിഎമ്മാകട്ടെ മിണ്ടയില്ല.ഭരണം മാറി സിപിഎം വന്നിട്ടും കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല.
സെപ്റ്റംബര്‍ അഞ്ചിന് ആംബുലന്‍സില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന് ഇന്നലെ കോടതിയില്‍ കുറ്റപത്രം നല്‍കി. പ്രതി നൗഫലിനെ കസ്റ്റഡി വിചാരണ ചെയ്യും. ഇതേ പോലെ കൊടുത്ത കുറ്റപത്രമാണ് കരിക്കിനേത്ത് കേസിലേതും. ഏഴു വര്‍ഷത്തിന് ശേഷവും വിളിച്ചിട്ടില്ല. കോടതിയില്‍ കേസ് വിളിക്കേണ്ടത് ജഡ്ജിമാരല്ല. അതിനായി കോടതിയില്‍ ഓഫീസുണ്ട്. അവിടെയാണ് അട്ടിമറി നടന്നിരിക്കുന്നത്. ഈ കേസിന്റെ അവസ്ഥ എന്തായെന്ന് പ്രോസിക്യൂഷനും തിരക്കുന്നില്ല.
ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളാണ് പ്രോസിക്യൂട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് നിര്‍ദ്ദേശം വന്നാല്‍ അവര്‍ക്ക് മിണ്ടാതിരിക്കേണ്ടിയും വരും.ക്രൂരമായി കൊല്ലപ്പെട്ട കാഷ്യര്‍ ബിജു പി ജോസഫിന് വേണ്ടി നിയമപോരാട്ടം നയിക്കാന്‍ ആരുമില്ല. സ്വന്തം ഭാര്യ പോലും നീതി ആവശ്യപ്പെട്ട് വരുന്നില്ല. രണ്ടു സഹോദരന്മാര്‍ മാത്രം രംഗത്തുണ്ടായിരുന്നു. അവര്‍ക്ക് പക്ഷേ പണമില്ല. ഇതു കാരണം പണക്കാരനായ കരിക്കിനേത്ത് മുതലാളിയെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. കരിക്കിനേത്ത് മുതലാളി ഇനിയും വിലസും. അല്ലെങ്കില്‍ വിലസാന്‍ ഇവിടുത്തെ രാഷ്ട്രീയക്കാരും നിയമസംവിധാനവും അനുവദിക്കും. വളരെ തെറ്റായ ഒരു സാമൂഹിക സന്ദേശമാണ് ഇത്തരം നടപടികള്‍ നല്‍കുന്നത്.