പത്തനംതിട്ട: തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസില്‍ പ്രതിയായ
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ രക്ഷിക്കാനുള്ള നീക്കം അണിയറയില്‍ തകൃതി. പരാതിക്കാരന് പണം മടക്കി നല്‍കി പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനായി ആറന്മുളയില്‍ അഭിഭാഷകരുമായി കുമ്മനം ചര്‍ച്ച തുടങ്ങി. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കി ആറന്മുള പൊലീസ് തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സിആര്‍ ഹരികൃഷ്ണന്റെ പരാതിയിലാണ് ആറന്മുള പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 406, 420, 34 വകുപ്പുകള്‍ പ്രകാരം നമ്പര്‍ 1934/20 ആയിട്ടാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. കുമ്മനത്തിന്റെ സന്തത സഹചാരി പ്രവീണ്‍ വി പിളള, പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയന്‍, സേവ്യര്‍, കുമ്മനം രാജശേഖരന്‍, ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാര്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍.
പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് രഹിത ബാനര്‍ നിര്‍മിക്കുന്ന ന്യൂഭാരത് ബയോടെക്നോളജി എന്ന കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത് എന്നാണ് പരാതി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി പേരില്‍ നിന്ന് പണം വാങ്ങിയെന്നും സൂചനയുണ്ട്. പാലക്കാട് ഫാക്ടറി തുടങ്ങി സ്വദേശി തുണി ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു വിതരണം ചെയ്യുന്നതാണ് പദ്ധതി എന്നാണ് ഹരികൃഷ്ണനോട് പറഞ്ഞിരുന്നത്.
പ്രവീണിന്റെ ഇടപാടുകള്‍ തനിക്കറിയില്ലെന്ന് പറഞ്ഞ് കുമ്മനം കൈയൊഴിഞ്ഞിരിക്കുകയാണ്. തന്നെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കമ്പനി തുടങ്ങുന്ന കാര്യം പരാതിക്കാരന്‍ പറഞ്ഞിരുന്നു. പണമിടപാടിനെ കുറിച്ച് അറിയില്ല. ആശയപരമായ കാര്യം മാത്രമേ സംസാരിച്ചിട്ടുള്ളൂ. തന്നെ കുടുക്കിയതാണെന്നും കുമ്മനം പറഞ്ഞു.
ശബരിമല ദേവപ്രശ്നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോത്സ്യനാണ് സിആര്‍ ഹരികൃഷ്ണന്‍. 2018 ല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ശ്രീധരന്‍ പിള്ളയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ശാന്തി പാലസില്‍ വച്ചാണ് ഇതു സംബന്ധിച്ച് ആദ്യ കൂടിക്കാഴ്ച നടന്നത്. ശബരിമല ദേവപ്രശ്നം നടക്കുന്ന സമയത്ത് കുമ്മനം മിസോറാം ഗവര്‍ണറായിരുന്നു. അന്ന് ശബരിമല ദര്‍ശനത്തിന് ചെന്ന കുമ്മനം അവിടെ വച്ചും ഇതുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കുമ്മനത്തിന്റെ പിഎ എന്ന് പരിചയപ്പെടുത്തിയാണ് പ്രവീണ്‍ ഹരികൃഷ്ണനെ പാര്‍ട്ണര്‍ഷിപ്പിലേക്ക് ആകര്‍ഷിച്ചത്. പ്രവീണും ആറന്മുള സ്വദേശിയാണ്. കുമ്മനത്തെ വിശ്വസിച്ചാണ് താന്‍ പണം നല്‍കിയത് എന്നാണ് ഹരികൃഷ്ണന്‍ പറയുന്നത്. കമ്പനിയുടെ പേരില്‍ കൊല്ലങ്കോട് കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് പലപ്പോഴായി 36 ലക്ഷം രൂപ ഹരികൃഷ്ണന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തു. ഭാര്യയുടെ അക്കൗണ്ടില്‍ നിന്നാണ് ആറു ലക്ഷം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് പരാതിയിലുണ്ട്.
ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ നല്‍കാന്‍ തയാറായില്ല. കമ്പനി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ 500 രൂപയുടെ പത്രത്തില്‍ കരാറും എഴുതി ബ്ലാങ്ക് ചെക്കും ഹരികൃഷ്ണന് ഉറപ്പിനായി നല്‍കി.
2018 നവംബര്‍ 17 ന് ഒന്നും രണ്ടും പ്രതികള്‍ ഹരികൃഷ്ണനെ വിളിച്ചിട്ട് കമ്പനി ഉദ്ഘാടനം മിസോറാം ഗവര്‍ണറുടെ ഓഫീസില്‍ വച്ച് നടന്നതായി സേവ്യര്‍ എന്നൊരാള്‍ ഫോണില്‍ വിളിച്ച് അറിയിച്ചു.
17.3 2019 ന് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ വച്ച് പ്രവീണിന്റെ വിവാഹമായിരുന്നു. അവിടെ വച്ച് 10,000 രൂപ കുമ്മനം കൈവായ്പയും വാങ്ങിയത്രേ. 5.6.20 ല്‍ ആറന്മുള ബാലാശ്രമത്തില്‍ വച്ച് ഹരികൃഷ്ണന്‍ കുമ്മനത്തെ കണ്ടു. പൈസ തിരികെ തരാന്‍ ഹരികുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അയാളെ കണ്ട
15.6.20 ന് ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലില്‍ വച്ച് ചര്‍ച്ച. രാത്രി 10 വരെ തുടര്‍ന്നു. ബ്ലാങ്ക് ചെക്കും കരാറും തിരികെ നല്‍കണം. ചര്‍ച്ചയ്ക്ക് പ്രവീണും വിജയനും. 16.6 20 ല്‍ എഗ്രിമെന്റും ചെക്കും രജിസ്റ്റര്‍ ചെയ്ത് അയച്ചു കൊടുത്തു. കേസിന് പോകാതിരിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനുമായിട്ടാണ് തിരികെ വാങ്ങിയത്. പല തവണ പണം ചോദിച്ചിട്ടും കൊടുക്കാന്‍ വന്നപ്പോഴാണ് എസ്പിക്ക് പരാതി നല്‍കിയത്. എസ്പി ആറന്മുള പൊലീസിന് കൈമാറി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.