ആലപ്പുഴ: ന്യായമായ ഒരു ചോദ്യമാണ്. എസ്എന്‍ഡിപിയുടെയും എസ്എന്‍ ട്രസ്റ്റിന്റെയും സ്ഥാപനങ്ങളില്‍ കോഴ വാങ്ങിയാണ് നിയമനം
നടത്തുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ഇങ്ങനെ ഇത്രയും കാലം വാങ്ങിയ കോഴപ്പണം പോയത് എവിടേക്ക്? അതിന് എന്തെങ്കിലും കണക്കുണ്ടോ? സമുദായത്തെ ഉദ്ധരിക്കാനെന്ന പേരില്‍ വെള്ളാപ്പള്ളി നശേടനും മകന്‍ തുഷാറും ഇടനില നിന്ന് മറ്റുള്ളവരെ കൊണ്ട് വാങ്ങിപ്പിച്ച കോഴ ശതകോടികള്‍ വരും. അതെവിടെ എന്നു ചോദിച്ചാല്‍ ഇവര്‍ കൈമലര്‍ത്തും. കാരണം അവര്‍ ആരില്‍ നിന്നും ഒരു പൈസയും നേരിട്ട് വാങ്ങിയിട്ടില്ല. ഇടനിലക്കാരാണ് പണം കൈപ്പറ്റുന്നത്. വെള്ളാപ്പള്ളിയുടെ ഇടനിലക്കാരന്‍ കെഎല്‍ അശോകനും തുഷാറിന്റേത് കെകെ മഹേശനുമാണെന്ന് എല്ലാ സമുദായ പ്രവര്‍ത്തകര്‍ക്കും അറിയുകയും ചെയ്യാം.
1996 ലാണ് വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാകുന്നത്. അന്നു തൊട്ടിന്നു വരെ എസ്എന്‍ ട്രസ്റ്റിലും മറ്റ് സ്ഥാപനങ്ങളിലും നിയമനത്തിന് വാങ്ങിയ കോഴയുടെ കണക്ക് എടുത്താല്‍ ശതകോടികള്‍ വരും. ആ പണമെല്ലം എവിടെ എന്നൊരു ചോദ്യം ഇപ്പോള്‍ ഉയരുകയാണ്. പക്ഷേ, മഹാബുദ്ധിമാനായ വെള്ളാപ്പള്ളി ആ ചോദ്യത്തില്‍ നിന്ന് വഴുതി മാറും. കാരണം കോഴ വാങ്ങിയതിന് രേഖയില്ല. പണം കൊടുത്ത് ജോലി വാങ്ങിയവരാകട്ടെ പ്രതികാര നടപടി ഭയന്ന് തങ്ങള്‍ എത്ര രൂപ കൊടുത്തു എന്ന് പറയാന്‍ തയാറാവുകയുമില്ല. ഫലത്തില്‍ കോഴ ഇനത്തില്‍ അപ്പനും മകനും കൂടി വാങ്ങിക്കൂട്ടിയതിന് എങ്ങും ഒരു തെളിവുമില്ല. ഇനി അഥവാ വന്നാല്‍ തന്നെ ചിത്രത്തില്‍ വെള്ളാപ്പളളിയോ മകനോ ഇല്ല. അവര്‍ രണ്ടു പേരും നേരിട്ട് ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല.
വെള്ളാപ്പള്ളിക്ക് വേണ്ടി കോഴപ്പണം വാങ്ങിയിരുന്നത് കെഎല്‍ അശോകനാണ്. തുഷാറിന് വേണ്ടി കെകെ മഹേശനും. നിലവില്‍ മഹേശന്‍ കോഴവാങ്ങി എന്നൊരു പ്രചാരണമാണ് വിവിധ യൂണിയനുകളുടെ യോഗം വിളിച്ച് തുഷാര്‍ ഉന്നയിക്കുന്നത്. ഈ പണം മഹേശന്‍ എവിടെ ഒളിപ്പിച്ചുവെന്നോ, അത് നിങ്ങള്‍ക്ക് വേണ്ടി വാങ്ങിയതല്ലേ എന്നോ ഒരു മറുചോദ്യം വന്നാല്‍ ഒടിയുന്ന മുന മാത്രമാണ് തുഷാറിന്റെ ആരോപണങ്ങള്‍ക്കുള്ളത്. ശ്രീനാരായണ സഹോദര ധര്‍മവേദി ആരോപിക്കുന്നതിങ്ങനെ: മഹേശനായിരുന്നു തുഷാറിന് വേണ്ടി കോഴ കൈപ്പറ്റിയിരുന്നത്. അതില്‍ നിന്നൊരു ചില്ലി പോലും മഹേശന്‍ സ്വന്തമായി എടുത്തിട്ടില്ല.
അതേസമയം, വെള്ളാപ്പള്ളിക്ക് വേണ്ടി വാങ്ങുന്ന കോഴയില്‍ ഒരു ഭാഗം അശോകന്‍ എടുക്കാറുണ്ട്. വെള്ളാപ്പള്ളിക്ക് അതില്‍ എതിര്‍പ്പുമില്ല. ഒരു അധ്യാപക നിയമനത്തിന് 50 ലക്ഷം വാങ്ങിയാല്‍ 30 വെള്ളാപ്പള്ളിക്ക് കൊടുക്കണം. ശേഷിച്ച 20 അശോകന്‍ എടുക്കും. അതില്‍ ഒരു ഭാഗം കോഴയ്ക്കായി ആളെ കൊണ്ടുവരുന്ന യൂണിയന്‍ നേതാക്കള്‍ക്ക് കമ്മിഷനായി കൊടുക്കും. കൊടുത്ത പണത്തിന് ഒരു രേഖയും ലഭിക്കില്ല. നിലവില്‍ ഒരു അധ്യാപക നിയമനത്തിന് ഹയര്‍ സെക്കന്‍ഡറിയിലേക്ക് ആണെങ്കില്‍60 മുതല്‍ 75 ലക്ഷം വരെയാണ് ഇപ്പോള്‍ വാങ്ങുന്നത്. ഹൈസ്‌കൂളിലേക്ക് 50 ലക്ഷം കൊടുക്കണം. കൈക്കൂലി പണമായി തന്നെ കൊടുക്കണം. ചെക്ക്, ഡ്രാഫ്ട്, ആര്‍ടിജിഎസ് എന്നിവയൊന്നും സ്വീകരിക്കില്ലെന്നും പറയുന്നു.
പണവുമായി എത്തുന്നവര്‍ നേരെ വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്ന് കാണണം. കൊണ്ടുവന്നിട്ടുണ്ടോ എന്നൊരു ചോദ്യം മാത്രം ഉണ്ടാകും. വായില്‍ കൈയും പൊത്തി നിന്ന് ഉണ്ടേ എന്നു പറയണം. അപ്പോള്‍ അകത്തേക്ക് നോക്കി ഒരു വിളി. അശോകാ…വിളി കേള്‍ക്കാന്‍ കാത്തു നിന്നതു പോലെ അശോകന്‍ ഓടിയെത്തും. പണവുമായി വന്നവരെ വിളിച്ച് പുറത്തേക്ക് നടക്കും. മുറ്റത്ത് കിടക്കുന്ന ഒരു കാറില്‍ അശോകന്‍ കയറും. പിന്നാലെ പണവുമായി വന്നവര്‍ ചെന്ന കാറും നീങ്ങും. കുറേ ഊടുവഴികളിലൂടെ സഞ്ചരിച്ച് ആള്‍ത്താമസമില്ലാത്ത ഒരു കെട്ടിടത്തിന് മുന്നില്‍ ചെന്ന് വാഹനങ്ങള്‍ നില്‍ക്കും. പണം അടങ്ങിയ ബാഗ് അശോകന്‍ വാങ്ങും. കതക് തുറന്ന് അകത്തു കയറും അവിടെ വയ്ക്കും. എന്നിട്ട് ഇറങ്ങി വന്ന് പണവുമായി വന്നവരോട് പറയും. വേഗം വിട്ടോളൂ. നാളെ രാവിലെ ഓഫീസില്‍ വന്ന് നിയമന ഉത്തരവ് കൈപ്പറ്റുക. എന്നിട്ട് അശോകന്‍ ഏതോ വഴിക്ക് പോകും. ഒന്നിനും ഒരു രേഖയുമില്ല. ഇവിടെ പരസ്പര വിശ്വാസം മാത്രമാണ് വലുത്. വെള്ളാപ്പള്ളിക്ക് കോഴയ്ക്കായി പണം നല്‍കിയ ഒരു ഉദ്യോഗാര്‍ഥി പറഞ്ഞതാണ് ഈ വിവരങ്ങള്‍.
പിറ്റേന്ന് ചെല്ലുമ്പോള്‍ ട്രസ്റ്റിന്റെ ഏതെങ്കിലും ഒരു സ്‌കൂളിലേക്ക് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് കൈയില്‍ കിട്ടും. ബാക്കി നടപടിക്രമങ്ങള്‍, അതായത് നിയമനാംഗീകാരം, നിയമനം ക്രമപ്പെടുത്തല്‍ ഇതൊക്കെ വേണമെങ്കില്‍ സ്വന്തമായി ചെയ്തോണം. അതിലൊന്നും ഒരു ഉത്തരവാദിത്തവും വെള്ളാപ്പള്ളിക്ക് ഇല്ല. ഇനി കൊടുത്ത കോഴ തിരിച്ചു ചോദിച്ചാല്‍ അത് കിട്ടണമെന്നുമില്ല.
ഇതേ രീതിയില്‍ തന്നെയാണ് തുഷാറും കാശ് വാങ്ങുന്നത്. പക്ഷേ, ഒരാള്‍ക്കും ഒരു ചില്ലിയും കൊടുക്കില്ല. കാശ് വാങ്ങുന്ന മഹേശന്‍ അതിലൊരു നയാപൈസ പോലും എടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. ഇങ്ങനെ ആളെ വച്ച് പണം മേടിക്കുന്നതിലെ കാഞ്ഞബുദ്ധി തന്നെയാണ് വെള്ളാപ്പള്ളിയെയും മകനെയും ഇതുവരെ പിടിയിലാകാതെ രക്ഷപ്പെടാന്‍ കാരണമായിട്ടുള്ളത്.
ഞാന്‍ നിങ്ങളില്‍ നിന്ന് എന്തെങ്കിലും വാങ്ങിയോ എന്ന് വെള്ളാപ്പള്ളി ചോദിക്കും. ശരിയാണ്, അദ്ദേഹം വാങ്ങിയിട്ടില്ല. അശോകനോ മഹേശനോ ആണ് വാങ്ങിയിട്ടുള്ളത്. കൊടുത്തവരും പറയുക തങ്ങള്‍ അശോകന് അല്ലെങ്കില്‍ മഹേശന് കൊടുത്തു എന്നാണ്.
അങ്ങനെ മഹേശന്‍ തുഷാറിന് വേണ്ടി വാങ്ങിയ കോടികളാണ് ഇപ്പോള്‍ മഹേശന് എതിരായ ആരോപണമാക്കി തുഷാര്‍ ഉന്നയിക്കുന്നത്. 15 കോടിയുടെ അഴിമതി മഹേശന്‍ നടത്തിയെന്നാണ് തുഷാര്‍ പറയുന്നത്. അങ്ങനെ മഹേശന്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ ഒരു 100 രൂപ പോലും സ്വന്തമായി എടുത്തിട്ടില്ലെന്ന് അദ്ദേഹത്തോട് വളരെയധികം അടുപ്പമുള്ളവര്‍ പറയുന്നു. എന്തിനും ഏതിനും വിമര്‍ശനം നടത്തുന്ന അഡ്വ. എ. ജയശങ്കര്‍ പറഞ്ഞത് ഇങ്ങനെ. മഹേശനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. വളരെ മാന്യനായ വ്യക്തിത്വം. പരന്ന വായനയും അറിവുമുള്ളയാള്‍. ഒരു പൈസയുടെ അഴിമതി അദ്ദേഹം നടത്തിയിട്ടില്ല.
ബൗദ്ധികപരമായി ഒരു പടി മുന്നിലായിരുന്നു മഹേശന്‍. യോഗനാദം വാരികയില്‍ നിരവധി ലേഖനങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. വിഷയം പഠിച്ച് യുക്തമായ രീതിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. ഒപ്പം നിന്ന മഹേശനെ കൊലയ്ക്ക് കൊടുത്തു. ഇനി അടുത്ത ഇര അശോകന്‍ ആകുമെന്ന് കണിച്ചുകുളങ്ങരയിലുള്ള യോഗം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. തിരിച്ചടികള്‍ ഒന്നൊന്നായി നടേശനെ തേടി വന്നാല്‍ മുഴുവന്‍ കുറ്റവും കെ.എല്‍. അശോകന്റെ തലയില്‍ കെട്ടി വച്ച് വെള്ളാപ്പള്ളി തടിയൂരുമെന്ന് അവര്‍ തറപ്പിച്ചു പറയുന്നു.