കൊല്ലം: 33 ലക്ഷത്തോളം അംഗങ്ങളുള്ള സമുദായ സംഘടന. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കമ്പനി ആക്ട് പ്രകാരം. ഇവിടെ വോട്ടവകാശമുള്ളത് 12,000 പേര്‍ക്ക് മാത്രം. എന്താ കാരണം? ആനുപാതിക പ്രാതിനിധ്യം. ഇതാണ് എസഎന്‍ഡിപിയുടെ ഭരണ സംവിധാനം. അവിടെ സ്വേഛാധിപതിയായി വെള്ളാപ്പള്ളി നടേശന്‍ വാഴുന്നു. അടുത്ത ഗുരുവാകാനുള്ള ശ്രമം ഇപ്പോഴേ തുടങ്ങി കഴിഞ്ഞു.
1996 മുതല്‍ എങ്ങനെയാണ് വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ കസേരയില്‍ തുടരുന്നത്? അയാള്‍ കള്ളനും കൊള്ളക്കാരനും അഴിമതിക്കാരനുമാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് എങ്ങനെ? പടുകുഴിയില്‍ കിടന്ന എസ്എന്‍ഡിപിയെ ഇന്നത്തെ വിലപേശല്‍ തന്ത്രത്തിന് ആളാക്കിയത് വെള്ളാപ്പളളിയല്ലേ?
ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് നടേശന്‍ അനുകൂലികള്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിന്റെ യഥാര്‍ഥ ഉത്തരം ആര്‍ക്കും അറിയില്ല. അറിയാവുന്നവര്‍ പുറത്തു പറയുന്നില്ല. അതു കൊണ്ടു തന്നെയാണ് വെള്ളാപ്പളളി എന്ന സമുദായ നേതാവിനെ മുന്നണികളും പാര്‍ട്ടികളും ഭയക്കുന്നത്. അയാളെ വെറുപ്പിച്ചാല്‍ ഈ സമുദായത്തിന്റെ വോട്ടുകള്‍ നഷ്ടമാകുമെന്ന് അവര്‍ കരുതുന്നു.
എന്നാല്‍, യാഥാര്‍ഥ്യം അതല്ല. ഒരു പാട് കള്ളക്കളികളിലൂടെയാണ് വെള്ളാപ്പള്ളി അധികാര കസേരയില്‍ ചുരുണ്ടു കൂടുന്നത്.
1903 ല്‍ അരുവിപ്പുറം ശ്രീ നാരായണ ധര്‍മ പരിപാലന യോഗം എന്ന പേരില്‍ സ്ഥാപിതമായ സമുദായ സംഘടനയ്ക്ക് അന്ന് തൊട്ടിന്നു വരെ 33 ലക്ഷത്തില്‍പ്പരം അംഗങ്ങളുണ്ട്. ഇവരില്‍ പലരും മരിച്ചു പോയി. ചിലര്‍ക്ക് നാലും അഞ്ചും സ്ഥലങ്ങളില്‍ നിന്ന് ഒരേ പേരില്‍, വ്യത്യസ്ത മേല്‍വിലാസത്തില്‍ അഞ്ചും ആറും അംഗത്വമുണ്ട്. എസ്എന്‍ഡിപി യോഗം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈ വോട്ടുകള്‍ എല്ലാം ഒരാള്‍ തന്നെ ചെയ്യുന്നു.
ആനുപാതിക പ്രാതിനിധ്യം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 200 പേര്‍ക്ക് ഒരു വോട്ട് എന്നതാണ് കണക്ക്. അതായത് 200 സമുദായ അംഗങ്ങള്‍ക്കായി ഒരു പ്രതിനിധി വോട്ട് രേഖപ്പെടുത്തും. ഇങ്ങനെ വരുമ്പോള്‍ പന്തീരായിരത്തില്‍പ്പരം വോട്ടുകളാണ് ആകെയുള്ളത്. ഇതില്‍ ആറായിരത്തോളം വോട്ട് മാത്രമാണ് പോള്‍ ചെയ്യപ്പെടുക. ഇങ്ങനെ ചെയ്യുന്നതില്‍ രണ്ടായിരത്തോളം മാത്രമാകും എതിര്‍ കക്ഷികള്‍ക്ക് ലഭിക്കുക. ബാക്കി വെള്ളാപ്പള്ളി പക്ഷം കള്ളവോട്ടാക്കി മാറ്റും. ഒരാള്‍ തന്നെ അഞ്ചും ആറും വോട്ട് ചെയ്യും. വോട്ടെടുപ്പിന് പ്രിസൈഡിങ് ഓഫീസര്‍മാരായി ഇരിക്കുന്നത് എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള കോളജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരാണ്. ഇവര്‍ കള്ളവോട്ടിന് മുന്നില്‍ കണ്ണടയ്ക്കേണ്ടി വരും. വെള്ളാപ്പളളിക്കൊപ്പം നിന്നില്ലെങ്കില്‍ പിന്നീട് പീഡനം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഭയന്നാണ് ഇത്. ഇക്കാര്യം ഇവര്‍ പുറത്ത് പറയാനും മടിക്കുന്നു.
ആനുപാതിക പ്രാതിനിധ്യത്തിന്റെ മറവില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് വെള്ളാപ്പള്ളി അധികാരത്തില്‍ തുടരുന്നത്.
1960 കളില്‍ ഭരണത്തില്‍ വന്നവര്‍ അധികാരത്തില്‍ തുടരാന്‍ വേണ്ടി കൊണ്ടുവന്ന തന്ത്രമായിരുന്നു ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ. അന്ന് 50 പേര്‍ക്ക് ഒരു വോട്ട് എന്ന നിലയിലായിരുന്നു. 1974 ആയപ്പോള്‍ അത് 100 പേര്‍ക്ക് ഒന്ന് എന്നായി. 1996 ല്‍ വെള്ളാപ്പള്ളി അധികാരത്തില്‍ വന്നപ്പോഴാണ് 200 പേര്‍ക്ക് ഒന്ന് എന്ന നിലയില്‍ പ്രാതിനിധ്യ വോട്ടിങ് പരിഷ്‌കരിച്ചിരിക്കുന്നത്.
ഈ രീതി നിയമവിരുദ്ധമാണെന്ന് കാണിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലത്ത് നിന്ന് ഡി. രാജ്കുമാര്‍ ഉണ്ണി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.