ബംഗളൂരു: മുക്കൂട്ടുതറയില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് കാണാതായ ജെസ്ന മരിയ ജയിംസിനെ കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പരക്കുന്നു. ആരുടെയോ ഭാവനാ സൃഷ്ടിയില്‍ വിരിഞ്ഞ കാര്യങ്ങള്‍ നാടുനീളെ പരക്കുമ്പോള്‍ അതിന്റെയൊന്നും നിജസ്ഥിതി അന്വേഷിക്കാതെ ഏറ്റുപാടുകയാണ് മുഖ്യധാരാ മാധ്യമങ്ങളും. ജെസ്നയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം പ്രസവ വാര്‍ത്തയാണ്.
അന്വേഷണ ചുമതലയുള്ള പത്തനംതിട്ട എസപി കെജി സൈമണ്‍ പോലും ജെസ്നയെ കണ്ടെത്തിയെന്ന് സമ്മതിക്കുന്നില്ല. ശുഭവാര്‍ത്തയുണ്ടാകാമെന്ന ഒരു സൂചന മാത്രമാണ് അദ്ദേഹം നല്‍കുന്നത്. ആത്മവിശ്വാസം തീരെയില്ലാത്ത പ്രതികരണം. നിലവില്‍ കേസ് അന്വേഷിക്കുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും വിവരങ്ങള്‍ ഒന്നുമില്ല.
ജെസ്നയെ ബംഗളൂരുവില്‍ കണ്ടെത്തിയെന്നും ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ കൊണ്ടുവരുമെന്നുമാണ് തച്ചങ്കരിയുടെ പ്രസ്താവന വ്യാഖ്യാനിക്കപ്പെടുന്നത്. ഇത്രയും പ്രമാദമായ കേസില്‍, ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കുമ്പോള്‍ ഏതു വലിയ പ്രതികൂല സാഹചര്യമായാലും കേരളാ പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കില്ലേ എന്ന് സാമാന്യ ബുദ്ധിക്ക് ചിന്തിക്കാന്‍ പോലും മെനക്കെടാതെയാണ് മാധ്യമ രാജാക്കന്മാര്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നത്.
മുന്‍പ് കണ്ടതായ പറയുന്ന സ്ഥലത്തെക്കുറിച്ച് സൂചന കിട്ടി പൊലീസ് അന്വേഷിച്ച് ചെന്നപ്പോഴേക്കും ജെസ്ന മുങ്ങി എന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഇനി ആ രീതിയില്‍ ചിന്തിക്കാം. തച്ചങ്കരിയുടെ പ്രസ്താവന പൊടിപ്പും തൊങ്ങലും കലര്‍ത്തി പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടാല്‍ വീണ്ടും പെണ്‍കുട്ടി മുങ്ങില്ലേ?
കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരാണ് ജെസ്നയെ കണ്ടെത്തിയത് എന്നാണ് ഏറ്റവും പുതിയ പ്രചാരണം. ഇതു വായിച്ചാല്‍ തോന്നുക ജെസ്നയ്ക്ക് വേണ്ടി മാത്രമാകും കര്‍ണാടക പൊലീസ് കൊവിഡ് പരിശോധന നടത്തിയത് എന്ന്.
ഈ രീതിയില്‍ കേട്ട പാതി കേള്‍ക്കാത്ത പാതി പ്രചാരണം നടത്തുന്നവര്‍ പെണ്‍കുട്ടിയെയും അവളുടെ വീട്ടുകാരെയും അപമാനിക്കുകയാണ് ചെയ്യുന്നത്. അവര്‍ എന്തെങ്കിലും കടുംകൈ ചെയ്താല്‍ ആര് സമാധാനം പറയും എന്നതാണ് സുപ്രധാന ചോദ്യം.