തിരുവനന്തപുരം : ഐ.എ.എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച കേസില്‍ ബഷീറിന്റെ മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെത്താനായില്ല. കേസില്‍ നിര്‍ണായക തെളിവാകുമെന്ന് കരുതുന്ന മൊബൈല്‍ കണ്ടെത്താന്‍ ഇനിയുമാവാത്തത് അന്വേഷണത്തിലെ വന്‍ വീഴ്ചയായിട്ടാണ് കണക്കാക്കുന്നത്.
അപകടമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബഷീറിന്റെ ഫോണ്‍ എവിടെ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. അപകടസ്ഥലത്തു നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കോ പൊലീസിനോ ഫോണ്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഫോണ്‍ സംഭവസ്ഥലത്ത് നിന്ന് ആരോ അപഹരിച്ചതായും സംശയിക്കുന്നുണ്ട്.
അപകടത്തില്‍പ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ബഷീര്‍ റോഡരികില്‍ ഫോണില്‍ സംസാരിച്ച് നില്‍ക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി മൊഴികളുണ്ട്. അപകടമുണ്ടായതിന് പിന്നാലെ സംഭവസ്ഥലത്ത് വഴിയാത്രക്കാരും പൊലീസും എത്തിയെങ്കിലും ഇവര്‍ക്കാര്‍ക്കും ഫോണ്‍ ലഭിച്ചതായി സൂചനയില്ല. അടുത്ത ദിവസം രാവിലെ മഹസറെഴുതാന്‍ എത്തിയ പൊലീസുകാര്‍ക്കും ഫോണോ, അപകടത്തില്‍പ്പെട്ട് തകര്‍ന്നുപോയെങ്കില്‍ അതിന്റെ അവശിഷ്ടങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം അപകട ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ബഷീറിന്റെ മൊബൈല്‍ ആരോ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തെളിവ് നശിപ്പിക്കുവാന്‍ ആസൂത്രിത ശ്രമമുണ്ടായതായും സംശയിക്കുന്നു.
ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് സിറാജ് പത്രത്തിന്റെ മാനേജറായ സെയ്ഫുദ്ദീന്‍ ഹാജി ആവശ്യപ്പെട്ടു. ബഷീറിനെ ശ്രീറാം ഇടിച്ചുവീഴ്ത്തിയത് മദ്യലഹരിയിലെന്ന് പൊലീസ് റിപ്പോര്‍ട്ട്. മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ കാര്‍ ഇടിച്ചിട്ടത് മദ്യലഹരിയിലായിരുന്നുവെന്ന് അസി.കമ്മിഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.