ന്യൂഡല്‍ഹി: അഴിമതിക്കാരെ സഹായിക്കുന്നതിനാണ് മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിക്കാര്‍ക്ക് ഇന്ത്യയില്‍ മോഷണം നടത്തുന്നതിനു സഹായിക്കുന്നതാണു കേന്ദ്രസര്‍ക്കാര്‍ നീക്കം. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെപ്പോലും ഈ സമയത്തു കാണാനില്ലെന്നത് അസാധാരണമാണെന്നും രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചു.
‘ഗവണ്‍മെന്റ് മര്‍ഡേര്‍സ് ആര്‍ടിഐ’ (സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ കൊല്ലുന്നു) എന്ന ഹാഷ്ടാഗോടെയാണു രാഹുലിന്റെ വിമര്‍ശനം. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നു കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും വിമര്‍ശനമുന്നയിച്ചിരുന്നു. വലിയ ചര്‍ച്ചകള്‍ക്കുശേഷം പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കിയ നിയമമാണു നാശത്തിന്റെ വക്കില്‍നില്‍ക്കുന്നതെന്നും സോണിയാ ഗാന്ധി പ്രസ്താവനയില്‍ അറിയിച്ചു.പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള കടുത്ത പ്രതിഷേധം മറികടന്നാണു വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്.
കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണു ഭേദഗതി. ലോക്‌സഭ പാസാക്കിയ ബില്‍ ശബ്ദവോട്ടൊടെയാണു രാജ്യസഭയില്‍ പാസാക്കിയത്. സിലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ട് തള്ളുകയും ചെയ്തു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതിനു തുല്യമായ അധികാരവും സേവനവേതന വ്യവസ്ഥയുമാണു കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ക്കും ലഭിക്കുന്നത്. സുപ്രീംകോടതി ജഡ്ജിക്കു തുല്യമാണ് ഈ പദവി. സംസ്ഥാനങ്ങളില്‍ ഇതു യഥാക്രമം അവിടത്തെ തിരഞ്ഞെടുപ്പു കമ്മിഷണര്‍ക്കും ചീഫ് സെക്രട്ടറിക്കും സമമായിരുന്നു. നിയമത്തിലൂടെ സ്ഥാപിതമായ വിവരാവകാശ കമ്മിഷന്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശാധികാരങ്ങള്‍ വേണ്ടെന്നാണു കേന്ദ്ര നിലപാട്. 2005 ജൂണ്‍ അഞ്ചിനാണ് ആര്‍ടിഐ ആക്ട് പാര്‍ലമെന്റ് പാസാക്കുന്നത്. 2005 ഒക്ടോബര്‍ 13 മുതല്‍ നിയമം പ്രാബല്യത്തിലുണ്ട്.