സൗദിയില്‍ നിന്ന് വാഹനം മോഷ്ടിച്ച് കടന്ന സംഭവം: മുഖ്യപ്രതി ജോസ് മൂലന്‍ അങ്കമാലി പോലീസ് സ്റ്റേഷനിലെ ഭൂമി തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി: ജോസിനെതിരേ സൗദിയിലെ സ്പോണ്‍സറുടെ സത്യവാങ്മൂലം ഹൈക്കോടതിയില്‍: വാഹനമോഷണക്കേസ് കെട്ടിച്ചമച്ചതെന്ന് ജോസ് മൂലന്റെ ഫേസ്ബുക്ക് പോസ്റ്റ്

16 second read

ജിദ്ദ: അല്‍കോബാറിലെ അസീസിയ പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനമോഷണക്കേസില്‍ പ്രതിയായ അങ്കമാലി സ്വദേശി ജോസ് മൂലനെതിരേ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെന്ന പരാതിയില്‍ അങ്കമാലി പോലീസ് സ്റ്റേഷനിലും കേസ്. 1001/2008 നമ്പര്‍ എഫ്ഐആര്‍ പ്രകാരമുള്ള കേസില്‍ ജോസ് മൂലന്‍ രണ്ടാം പ്രതിയാണ്. നിലവില്‍ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. 80 കോടി രൂപ വിലമതിക്കുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് കള്ളക്കേസ് ആണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ജോസിനെതിരേ മറ്റൊരു കേസില്‍ സൗദിയിലെ സ്പോണ്‍സറുടെ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ വ്യക്തമായി സൗദിയിലെ മോഷണകഥ ആവര്‍ത്തിച്ചിട്ടുണ്ട്. സൗദിയിലെ വ്യവസായിയെ
നാട്ടില്‍ കേസില്‍ കുടുക്കാന്‍ ജോസ് മൂലന്‍ നടത്തിയ ശ്രമമാണ് ഹൈക്കോടതി കയറിയത്. ഇതോടെ വ്യവസായിക്ക് അനുകൂലമായി സത്യവാങ്മൂലം നല്‍കാന്‍ സൗദി സ്പോണ്‍സര്‍ നേരിട്ട് രംഗത്തു വരികയായിരുന്നു. അവ്ദ അല്‍ സഹറാണി ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ് എന്ന കമ്പനിയില്‍ വെറും ജീവനക്കാരനായ ജോസ് മൂലന്‍ ഈ കമ്പനിയുടെ പേരില്‍ വ്യവസായിക്കെതിരേ അങ്കമാലി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതതിന് എതിരേ വ്യവസായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സൗദി സ്പോണ്‍സര്‍ ജോസിനെതിരേ സത്യവാങ്മൂലം നല്‍കിയത്.

ഇതേ കമ്പനിയില്‍ നിന്ന് ട്രക്ക് മോഷ്ടിച്ചുവെന്ന പരാതിയിലാണ് ജോസ് മൂലനെതിരേ അസീസിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നതാണ് ഏറെ രസകരം. കൂടാതെ നാട്ടിലെ കമ്പനിയില്‍ സഹോദരന്റെ ഭാര്യയുടെ പേരിലുള്ള ഷെയര്‍ വ്യാജ രേഖ ചമച്ചു തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത 0891/22 നമ്പര്‍ കേസില്‍ രണ്ടും മൂന്നും പ്രതികള്‍ ആണ് ജോസ് മൂലനും ഭാര്യയും.

സ്പോണ്‍സറുടെ ട്രക്കുകള്‍ മോഷ്ടിച്ച് വിറ്റ് ആ പണവുമായി നാട്ടിലേക്ക് കടന്നുവെന്ന് ആരോപിച്ചാണ് മൂന്നംഗ സംഘത്തിനെതിരേ സൗദി സ്വദേശി ഇമാദ് അവ്ദ അല്‍ സഹറാണി കേരളാ മുഖ്യമന്ത്രി, ഡി.ജി.പി, ഇരിങ്ങാലക്കുട എസ്.എച്ച്.ഓ എന്നിവര്‍ക്ക് ഈ മെയലില്‍ പരാതി അയച്ചത്.

അങ്കമാലി സ്വദേശികളായ ജോസ് മൂലന്‍, സുനില്‍ പാപ്പച്ചന്‍, ഇരിട്ടി സ്വദേശി മാത്യു തോമസ് എന്നിവര്‍ക്കെതിരേ ദമാം അവ്ദ അല്‍ സഹറാണി ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ് ചെയര്‍മാന്‍ ഇമാദ് അവ്ദ അല്‍ സഹറാണിയാണ് കേരളത്തില്‍ പരാതി നല്‍കിയത്. അല്‍കോബാറിലെ അസീസിയ പോലീസ് സ്റ്റേഷനില്‍ 2021 ഏപ്രില്‍ എട്ടിന് രജിസ്റ്റര്‍ ചെയ്തിട്ടുളള 4296702517 നമ്പര്‍ കേസിലെ പ്രതികളാണ് മൂവരും.

ഇമാദ് അവ്ദ കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇങ്ങനെ പറയുന്നു: ജിദ്ദയിലെ പ്രമുഖ ഭക്ഷ്യഉല്‍പന്ന വിതരണ കമ്പനിയാണ് അവ്ദ അല്‍ സഹറാണി ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ്. കമ്പനിയുടെ ട്രക്കുകള്‍ മോഷ്ടിച്ച് വന്‍ വിലയ്ക്ക് മറിച്ചു വിറ്റ ശേഷം നാട്ടിലേക്ക് കടന്ന ജോസ് മൂലന്‍ അടക്കമുള്ളവര്‍ ഇവിടെ ജീവനക്കാരായിരുന്നു. 2021 ല്‍ ആണ് തന്റെ പിതാവ് അവ്ദ മുഹമ്മദ് മുവായദ് അല്‍ സഹറാണിയുടെ ഉടമസ്ഥതയിലുള്ള 2 ട്രക്കുകള്‍ ജോസ് മൂലന്റെ നേതൃത്വത്തില്‍ കവര്‍ന്നത്. 2011 മോഡല്‍ ടെയോട്ട ദയ്ന വാഹനങ്ങളാണ് ഇവര്‍ കൈക്കലാക്കിയത്. ഇത് വിറ്റ് കിട്ടിയ പണവുമായി ജോസ് മൂലനും കൂട്ടരും ഇന്ത്യയിലേക്ക് കടന്നു. താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍കോബാര്‍ അസീസിയ പോലീസ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

മൂവരും ചേര്‍ന്ന് തന്റെ കമ്പനിക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടാനുള്ള വന്‍തുക ജീവനക്കാരെന്ന നിലയില്‍ പിരിച്ചെടുത്തിരുന്നു. ഇന്ത്യയിലേക്ക് മുങ്ങുന്നതിന് മുന്‍പ് ഇവര്‍ ഈ പണവും നാട്ടിലേക്ക് അയച്ചു. ഈ വിവരം പിന്നീടാണ് കമ്പനിയുടെ ശ്രദ്ധയില്‍ വന്നത്. ഇവരുടെ ഈ പ്രവൃത്തി കൊണ്ട് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കമ്പനിയുടെ സല്‍പ്പേരിന് കളങ്കവും മാനഹാനിയുമുണ്ടായി. നാടു കടന്ന ഇവരെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ജോസ് മൂലനും സംഘവും എന്റെ കമ്പനിയില്‍ നിന്ന് തട്ടിയെടുത്ത പണം കൊണ്ട് കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട എന്ന സ്ഥലത്ത് മൂലന്‍സ് ഫാമിലി മാര്‍ട്ട് എന്ന പേരില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയതായി അറിയാന്‍ കഴിഞ്ഞു. വിദേശത്ത് നിന്ന് പണം തട്ടി കടന്ന മൂവര്‍ സംഘത്തിനെതിരേ നടപടിയെടുക്കാന്‍ സഹായിക്കണമെന്നാണ് പരാതിയിലുളളത്.

തനിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ജോസ് മൂലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …