ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു നദിയില്‍ പതിച്ച് മരിച്ചവരുടെ എണ്ണം 140

17 second read

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു നദിയില്‍ പതിച്ച് മരിച്ചവരുടെ എണ്ണം 140 കടന്നു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. നദിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറിലേറെ പേരാണു നദിയില്‍ പതിച്ചത്. വൈകിട്ട് ആറരയോടെയാണ് അപകടം.

മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിര്‍മിച്ച, 140 വര്‍ഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികള്‍ക്കായി 6 മാസം അടച്ചിട്ടിരുന്നു. 230 മീറ്റര്‍ നീളമുള്ള പാലം നവീകരണത്തിനു ശേഷം 4 ദിവസം മുന്‍പാണു തുറന്നത്. അവധിദിനമായ ഇന്നലെ വന്‍തിരക്കായിരുന്നു. അപകടസമയം നാനൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു. പാലത്തിന്റെ വശങ്ങളില്‍ തൂങ്ങിക്കിടക്കുന്നവരുടെയും സഹായമഭ്യര്‍ഥിക്കുന്നവരുടെയും ദൃശ്യങ്ങളും പുറത്തുവന്നു. 170 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

3 ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികളെക്കുറിച്ചു മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ചര്‍ച്ച നടത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 4 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചു. അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …