പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും ജില്ലയിലും സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ ദുരിതം അനുഭവിക്കുന്നു. പനി ബാധിച്ച് കാഷ്വാലിറ്റിയില്‍ എത്തുന്നവരെ പിറ്റേന്ന് വരാന്‍ പറഞ്ഞ് തിരിച്ചയക്കുന്നു.
ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് മന്ത്രിയുടെ സ്വന്തം ആശുപത്രി എന്ന് അറിയപ്പെടുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. റിപ്പബ്ളിക് ദിനത്തില്‍ വൈകിട്ട് പനിക്ക് ചികില്‍സ തേടി ഇവിടെ എത്തിയ രോഗികളെ നോക്കാന്‍ പോലും കാഷ്വാലിറ്റിയിലെ ഡോക്ടര്‍ തയാറായില്ല. നാളെ രാവിലെ വന്ന് ഓപിയില്‍ കാണിക്കാനാണ് നിര്‍ദേശിച്ചത്. നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് ഈ ദുരനുഭവം ഉണ്ടായി. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരെ സുരേന്ദ്രന്‍ ബന്ധപ്പെട്ടെങ്കിലും ആശാവഹമായ മറുപടി ഒരു ഭാഗത്ത് നിന്നും കിട്ടിയില്ല.
കോവിഡ് ഒന്നാം തരംഗത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിപുലമായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനായി വാര്‍ഡും നല്ല പരിചരണവും ഏര്‍പ്പെടുത്തി. ഐസിയു സംവിധാനമടക്കം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. മൂന്നാം തരംഗത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോള്‍ ഒരു സൗകര്യവും സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഇല്ല. എല്ലായിടത്തും കോവിഡ് പോസിറ്റീവാകുന്നവരെ ഓടിച്ചു വിടുന്ന അവസ്ഥയാണ്.
മാധ്യമങ്ങളോട് ആരോഗ്യമന്ത്രി പറയുന്നത് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ്. പച്ച നുണകള്‍ തള്ളി വിടുന്ന ആരോഗ്യമന്ത്രി ഏറ്റവും കുറഞ്ഞത് സ്വന്തം മണ്ഡലത്തിലെ ജനറല്‍ ആശുപത്രിയിലേക്കെങ്കിലും ഒന്നു കയറി ചെല്ലണമെന്നാണ് രോഗികളുടെ ആവശ്യം.