കനത്ത മഴയിലും ഏനാദിമംഗലത്തുകാര്‍ പിന്നോട്ടില്ല: ടാര്‍ മിക്സിങ് പ്ലാന്റിനെതിരായ സമരത്തിന് വീറും വാശിയും: വികസനം നാടിന് ആവശ്യം മനുഷ്യന് നാട് അത്യാവശ്യം എന്ന ടാഗ്ലൈനുമായി സേവ് ഏനാദിമംഗലം: കലഞ്ഞൂര്‍ മധു അറിയുക നേതാക്കളെയും മാധ്യമങ്ങളെയും വിലയ്ക്ക് എടുത്തതു കൊണ്ട് ഇന്നീ സമരം തീരില്ല..

18 second read

പത്തനംതിട്ട:(ഏനാദിമംഗലം) :കനത്ത മഴയാണ് ഏനാദിമംഗലത്തും പരിസരത്തും. നല്ല കുളിരും തണുപ്പും. പക്ഷേ, ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരന്‍ കലഞ്ഞൂര്‍ മധു സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ടാര്‍ മിക്സിങ് യൂണിറ്റിനെതിരായ സമരപ്പന്തലില്‍ നല്ല ചൂടാണ്. ഒരു മഴയ്ക്കും തണുപ്പിനും ശമിപ്പിക്കാന്‍ കഴിയാത്ത വണ്ണമുള്ള ചൂട്. കുറേ നാള്‍ കുത്തിയിരുന്ന വലയുമ്പോള്‍ സമരക്കാര്‍ എണീറ്റു പൊക്കോളും അല്ലെങ്കില്‍ രാഷ്ട്രീയ നേതാക്കള്‍ തന്നെ അവരെ എണീപ്പിച്ച് വിട്ടോളുമെന്ന് കരുതിയ കലഞ്ഞൂര്‍ മധുവിനും സംഘത്തിനും തെറ്റി. സമരം ശക്തമായി തുടരുന്നു.

ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. സമരപ്പന്തലില്‍ എല്ലാ ആള്‍ക്കാരും മാറി മാറി സത്യഗ്രഹം ഇരിക്കുന്നു. ഈ ഒരുമ പക്ഷേ, ഇവിടെ മാത്രമേ ഉള്ളൂ. ഇവിടെ സമരത്തിന് ഇരിക്കുന്ന ഓരോ പാര്‍ട്ടിയുടെയും സമുദായത്തിന്റെയും നേതാക്കള്‍ പുറത്ത് പ്ലാന്റ് മുതലാളിക്ക് ജയ് വിളിക്കുന്നവരാണ്. നാട് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല. സമരത്തിന്റെ നേതാക്കളെ ഓരോരുത്തരായി വ്യക്തിപരമായി വിളിച്ച് വിരട്ടാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിച്ചത്. ഡിവൈഎഫ്ഐ നേതാക്കളെ വിരട്ടിയത് സിപിഎം കൊടുമണ്‍ ഏരിയ കമ്മറ്റിയാണ്. പോസ്റ്റര്‍ പ്രചാരണവും പ്രത്യക്ഷ സമരവുമൊന്നും വേണ്ടെന്നായിരുന്നു നിര്‍ദേശം. എന്തെങ്കിലും കാരണം പറഞ്ഞ് പതുക്കെ മുങ്ങാനും നിര്‍ദേശം നല്‍കി.

അതിനിടെയാണ് ബിജെപി സമരപ്പന്തലില്‍ എത്തിയത്. ബിജെപിക്കാരോട് പിണങ്ങിയെന്ന മട്ടില്‍ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വം മുങ്ങാന്‍ ശ്രമിച്ചു. ഈ വിവരം വാര്‍ത്തയായതോടെ പോയതിനേക്കാള്‍ വേഗത്തില്‍ സമരക്കാര്‍ തിരിച്ചെത്തി. സമരരംഗത്ത് കര്‍മ നിരതരാവുകയും ചെയ്തു. ഇനി ആരു വിചാരിച്ചാലും അവരെ തടയാന്‍ കഴിയില്ല. ജനകീയ സമര സമിതിയുടെ പേരിലാണ് സമരം. ഓരോ ദിവസവും ഓരോ പാര്‍ട്ടിയുടെയും നേതാക്കളും പ്രവര്‍ത്തകരും പിന്തുണയുമായി വരുന്നു. ആര്‍ഡിഓ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്ലാന്റിന് അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, അതുണ്ടായില്ല.

വികസനം നാടിന് ആവശ്യം, മനുഷ്യന് നാട് ആവശ്യം എന്ന ടാഗ്ലൈനിലാണ് സേവ് ഏനാദിമംഗലം പ്ലാന്റിനെതിരേ സമരം നയിക്കുന്നത്. വളരെ അര്‍ഥവത്തായ വാചകങ്ങളാണ് ഇവിടെ എഴുതിയിരിക്കുന്നത്. നാടിന് വികസനം ആവശ്യമാണ്. പക്ഷേ, അതിന്റെ പേരില്‍ നാട് നശിപ്പിക്കണോ എന്നാണ് ചോദ്യം. ആ ചോദ്യമാണ് ഞങ്ങളും ചോദിക്കുന്നത്. നാട് നശിപ്പിച്ചിട്ട് എന്തിനാണ് വികസനം?

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …