നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ സ്ത്രീകളെ ബോധം കെടുത്തി കവര്‍ച്ച നടത്തിയ പ്രതിയുടെ ചിത്രം പുറത്ത്

17 second read

തിരുവനന്തപുരം: ഡല്‍ഹി തിരുവനന്തപുരം നിസ്സാമുദ്ദീന്‍ എക്‌സ്പ്രസ്സില്‍ നടന്ന വന്‍ കവര്‍ച്ചയ്ക്ക് പിന്നിലെ പ്രതി എന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തീവണ്ടിയിലെ മൂന്നുവനിതാ യാത്രക്കാരെ മയക്കിക്കിടത്തിയായിരുന്നു മോഷണം.തിരുവല്ല സ്വദേശികളായ വിജയകുമാരി മകള്‍ അഞ്ജലി കോയമ്പത്തൂര്‍ സ്വദേശിനിയായ കൗസല്യ എന്നിവരാണ് കവര്‍ച്ചക്കിരയായത്. ഇവരുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും പ്രതി കൊള്ളയടിച്ചു. തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.അഗ്സര്‍ ബാഗ്ഷാ എന്ന സ്ഥിരം കുറ്റവാളിയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. അഗ്സറിനെതിരെ സമാന കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭക്ഷണത്തില്‍ ലഹരി മരുന്ന് കലര്‍ത്തിയാണ് ഇവരെ ബോധരഹിതരാക്കിയെന്നാണ് സംശയം.

ചെങ്ങന്നൂരിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയക്ഷ്മിയും മകള്‍ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വിജയലക്ഷ്മിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയതായാണ് പരാതി. നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.കൗസല്യയുടെ കമ്മലാണ് നഷ്ടമായത്. മൂവരും ഡല്‍ഹിയില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. സേലത്തിനും കോയമ്പത്തൂരിനും ഇടയ്ക്ക് വച്ചാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

മോഷണത്തിനിരയായ വീട്ടമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി. വിജയലക്ഷ്മി അസ്ഗറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ കമ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്നുവെന്നും ഭക്ഷണം പുറത്തു വച്ച് കൈ കഴുകാന്‍ പോയി തിരിച്ചു വരുമ്പോള്‍ ഇയാള്‍ തന്റെ ബാഗിലേക്ക് എന്തോ ഇട്ടതായും വിജയലക്ഷ്മി പറയുന്നു. യാത്രക്കിടെ ഇയാള്‍ തങ്ങളെ ശ്രദ്ധിച്ചിരുന്നതായും വിജയലക്ഷ്മി പറയുന്നു.

ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മൂവരേയും ബോധരഹിതരായി ട്രെയിനില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അമ്മയും മകളും ഒരു ബോഗിയിലും ആലുവ സ്വദേശിയായ സ്ത്രീ മറ്റൊരു ബോഗിയിലുമാണ് കിടന്നിരുന്നത്. ട്രെയിനില്‍ നിന്ന് ഇവരെ ഉടന്‍ തന്നെ തൈക്കാട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിജയലക്ഷ്മിക്ക് ബോധം തെളിഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും കാണാതായെന്ന് മനസിലായത്.

ഇതുസംബന്ധിച്ച് പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കോയമ്പത്തൂരിനും സേലത്തിനും ഇടയില്‍ വച്ച് മോഷണം നടന്നിട്ടുണ്ടാകാം എന്ന സൂചനകള്‍ ലഭിച്ചത്. കോയമ്പത്തൂരിലെത്തും മുന്‍പ് മയക്കം വന്നതായി വിജയലക്ഷ്മി നല്‍കിയ മൊഴിയില്‍ പറയുന്നു. സേലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭക്ഷണം വാങ്ങിയിരുന്നുവെന്നും അതിന് ശേഷമാണ് മയക്കം വന്നതെന്നും മൊഴിയില്‍ പറയുന്നു.

മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം മനപ്പൂര്‍വം നല്‍കിയ ശേഷമായിരിക്കാം മോഷണം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. വിജയലക്ഷ്മിയും മകളും കായംകുളം റെയില്‍വേ സ്റ്റഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. കൗസല്യ ആലുവയിലും. ബോധരഹിതരായി കിടന്നതിനാല്‍ മൂവരും തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…