തിരുവനന്തപുരം: ഡല്‍ഹി തിരുവനന്തപുരം നിസ്സാമുദ്ദീന്‍ എക്‌സ്പ്രസ്സില്‍ വന്‍ കവര്‍ച്ച.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തീവണ്ടിയിലെ മൂന്നുവനിതാ യാത്രക്കാരെ മയക്കിക്കിടത്തിയായിരുന്നു മോഷണം.തിരുവല്ല സ്വദേശികളായ വിജയകുമാരി മകള്‍ അഞ്ജലി കോയമ്പത്തൂര്‍ സ്വദേശിനിയായ ഗൗസല്യ എന്നിവരാണ് കവര്‍ച്ചക്കിരയായത്. ഇവരുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും സംഘം കൊള്ളയടിച്ചു.തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.
ചെങ്ങന്നൂരിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകള്‍ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വിജയകുമാരിയുേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയതായാണ് പരാതി. നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.
രാവിലെ യാത്രക്കാര്‍ ഇറങ്ങിയ ശേഷം ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. വിജയകുമാരിയെ പൊലീസ് വിളിച്ചെണീച്ചപ്പോള്‍ ആണ് കൊള്ളവിവരം പുറത്തറിയുന്നത്. ആര്‍പിഎഫ് തൈക്കാട് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതോടെ മകള്‍ക്ക് ബോധം തെളിഞ്ഞു എന്നാല്‍ ഇവര്‍ ഇപ്പോഴും അര്‍ധബോധാവസ്ഥയിലാണുള്ളത്. ഇരുവരേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
നിസ്സാമുദ്ദീന്‍ എക്‌സ്പ്രസ്സിലെത്തിയ കോയമ്പത്തൂര്‍ സ്വദേശി ഗൗസല്യയാണ് കവര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. ഗൗസല്യ കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കവര്‍ച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരില്‍ നിന്നും ആഹാരം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവര്‍ അബോധാവസ്ഥയിലായതെന്നാണ് പൊലീസിന്റെ നിഗമനം.
വിശദമായ മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യാവസ്ഥയിലല്ല മൂന്ന് പേരുമെന്നാണ് പൊലീസ് പറയുന്നത്. അബോധവാസ്ഥയിലായ വിജയകുമാരിയുടെ കമ്മലടക്കം മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. ബോധം നശിക്കാനുള്ള സ്പ്രയോ മരുന്നോ നല്‍കിയ ശേഷമാണ് കവര്‍ച്ച നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.അതേതസമയം തീവണ്ടിയില്‍ പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നാണ് സൂചന.