കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലംചെയ്തു.പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരിശുദ്ധ ബാവായുടെ അന്ത്യം ഇന്നു പുലര്‍ച്ചെ 2.35ന് ആയിരുന്നു. പൗരസ്ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. 2020 ജനുവരിയില്‍ അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി.കഴിഞ്ഞ ഫെബ്രുവരി 23 ന് കോവിഡ് പോസിറ്റീവായ അദ്ദേഹം രോഗമുക്തനായ ശേഷം അര്‍ബുദചികിത്സ തുടരുകയായിരുന്നു.
13 ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 3 ന് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
അശരണരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തുകയും അവര്‍ക്കുവേണ്ടി പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത ബാവാ മനുഷ്യസ്‌നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവായിരുന്നു. സഭാഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകള്‍ക്കു പങ്കാളിത്തം ഉറപ്പാക്കിയതും സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും 2011 ല്‍ വോട്ടവകാശം ഏര്‍പ്പെടുത്തിയതുമാണ് ബാവായുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനം.
തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്തുള്ള മാങ്ങാട് ഗ്രാമത്തില്‍ കൊള്ളന്നൂര്‍ ഐപ്പിന്റെയും പുലിക്കോട്ടില്‍ കുടുംബാംഗമായ കുഞ്ഞീറ്റയുടെയും മകനായി 1946 ഓഗസ്റ്റ് 30 നാണ് പരിശുദ്ധ കാതോലിക്കാ ബാവാ ജനിച്ചത്. പഴഞ്ഞി ഗവ. ഹൈസ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദം നേടി. കോട്ടയം സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്ന അദ്ദേഹം തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജില്‍നിന്ന് എംഎ പാസായി. 1972 മേയ് 31നു ശെമ്മാശപട്ടവും ജൂണ്‍ രണ്ടിനു വൈദികപട്ടവും സ്വീകരിച്ചു.