പാലക്കാട്:കാണാതായ പതിനെട്ടുകാരിയെ 10 വര്‍ഷത്തിനു ശേഷം കണ്ടെത്തിയപ്പോള്‍ നാട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വന്തം വീടിനു കുറച്ചകലെ ഇത്രകാലം പുറത്തിറങ്ങാതെ അവള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു.
മൂന്നുമാസം മുന്‍പ് വീട്ടില്‍ നിന്നു കാണാതായ യുവാവിനെ ഇന്നലെ വീട്ടുകാര്‍ കണ്ടെത്തിയതോടെയാണു സംഭവം പുറത്തായത്. പ്രായപൂര്‍ത്തിയായ ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കുന്നതായി മൊഴി നല്‍കിയെന്നു പൊലീസ് ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍ പറഞ്ഞു.
2010 ഫെബ്രവരി രണ്ട് മുതല്‍ യുവതിയെ കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംശയമുള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തെങ്കിലും കണ്ടെത്താനായില്ല. ചോദ്യം ചെയ്തവരുടെ കൂട്ടത്തില്‍ ഒളിവില്‍ താമസിപ്പിച്ച യുവാവും ഉണ്ടായിരുന്നു. മൂന്നുമാസം മുന്‍പ് വരെ യുവതി ഇയാളുടെ മുറിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചെറിയ വീട്ടിലെ ഒറ്റമുറിയില്‍ ശുചിമുറി പോലുമില്ല. വീട്ടിലുള്ള അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ജാഗ്രതയോടെയായിരുന്നു പെരുമാറ്റം. വീട്ടുകാര്‍ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചുവന്നു. പുറത്തിറങ്ങുമ്പോഴെല്ലാം മുറി പൂട്ടിയിടുമായിരുന്നു.
മുറിയുടെ വാതില്‍ പൂട്ടുന്നതിനു തുറക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ജനാലയിലെ പലകകള്‍ നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. രാത്രി സമയത്ത് ആരുമറിയാതെ പുറത്തുകടന്ന് ശുചിമുറിയില്‍ പോകുമെന്നുമാണു ഇവര്‍ പൊലീസിനു നല്‍കിയ മൊഴി. മൊഴികളിലെ വ്യക്തതയ്ക്കായി പൊലീസ് സ്ഥലം സന്ദര്‍ശിച്ചു.
2021 മാര്‍ച്ച് മൂന്നിനാണ് യുവാവിനെ കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. മൂന്നു മാസത്തെ അന്വേഷണത്തില്‍ തുമ്പൊന്നും പൊലീസിനു കിട്ടിയിരുന്നില്ല. അയിലൂരിലുള്ള സഹോദരന്‍ യുവാവിനെ നെന്മാറ ടൗണില്‍ അവിചാരിമായി കണ്ടതോടെ വാഹന പരിശോധന നടത്തിവന്ന പൊലീസിനെ കാര്യം ധരിപ്പിച്ചു സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
വീട്ടുകാരെ അറിയിക്കാതെ ഇവര്‍ വിത്തനശേരിയിലെ വാടക വീട്ടില്‍ കഴിയുകയാണെന്നു യുവാവ് മൊഴിനല്‍കി. ഒരുമിച്ചു താമസമാണെന്നും പരാതിയില്ലെന്നും പറഞ്ഞതോടെ കാണാതായെന്ന കേസുകള്‍ അവസാനിപ്പിക്കാന്‍ ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും ഇരുവരും വിത്തനശേരിയിലെ വീട്ടിലേക്കു മടങ്ങി.