ഡി.എക്‌സ്.എന്‍: തട്ടിപ്പിന്റെ രണ്ടുമുഖങ്ങള്‍: ഇരയാകുന്നത് പൊതുജനവും സ്വന്തം ഏജന്റുമാരും :ഏറ്റവും കൂടുതല്‍ തട്ടിപ്പ് പത്തനംതിട്ട, അടൂര്‍, കോട്ടയം കേന്ദ്രീകരിച്ച്:വെളളപോക്കിന്റെ അസുഖം ഉളള യുവതിക്ക് യുവതിക്ക് നല്‍കിയത് ..!

16 second read

പത്തനംതിട്ട: ഇത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ലെവല്‍ തെറ്റി മൂക്കുകുത്തി വീഴുന്ന കാലമാണ്. ആര്‍.എം.പി, ബിസയര്‍ തുടങ്ങി നമുക്കു കേട്ടും കണ്ടും പരിചയമുളള കമ്പനികള്‍ തകര്‍ന്നു കഴിഞ്ഞു. അവശേഷിക്കുന്നത് ആംവേ എന്ന അമേരിക്കന്‍ കമ്പനിയും ഡി.എക്‌സ്.എന്‍ എന്ന മരുന്നു കമ്പനിയും.

മണിചെയിന്‍ കമ്പനികള്‍ മൂക്കുകുത്തുന്നത് കണ്ടാണ് പ്രവാസിബുള്ളറ്റിന്‍ ഡി.എക്‌സ്.എന്‍ എന്ന മലേഷ്യന്‍ കമ്പനിക്ക് പിന്നാലെ കൂടിയത്. കൂടുതല്‍ നടത്തിയ അന്വേഷണത്തില്‍ ഈ കമ്പനിയുടെ തട്ടിപ്പ് രണ്ട് വിധത്തിലാണെന്ന് മനസിലായി. ഒന്ന് സ്വന്തം ഏജന്റുമാരെത്തന്നെ. മറ്റൊന്ന് പൊതുജനങ്ങളേയും.

ഇവര്‍ പ്രധാനമായും മാര്‍ക്കറ്റ് ചെയ്യുന്നത് ഫുഡ് സപ്ലിമെന്റ്‌സും സൗന്ദര്യവര്‍ധക വസ്തുക്കളുമാണ്. ഇവ വില്‍പനയ്ക്കിറങ്ങുന്ന ഏജന്റുമാരാണ് തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. നിരക്ഷരരും മാറാരോഗം ബാധിച്ചവരുമാണ് ഇവരുടെ ടാര്‍ഗറ്റ്. ഇവരുടെ ഭാഷയില്‍ ക്യാന്‍സറിനും തളര്‍വാതത്തിനും എയ്ഡ്‌സ് ഒഴികെ മറ്റ് ഏതാണ്ടെല്ലാ മാരകരോഗത്തിനും മരുന്ന് കൈയിലുണ്ട്. സ്ത്രീ സമൂഹത്തെ കൂട്ടത്തോടെ പിടികൂടി ഡി.എക്‌സ്.എന്നില്‍ ആകൃഷ്ടരാക്കുകയാണ് ഇവരുടെ രീതി. ഇതിനായി ഇവര്‍ തെരഞ്ഞെടുക്കുന്ന സ്ഥലം സര്‍ക്കാര്‍ ഓഫീസുകള്‍ ആണ്.

കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശത്തുളള ഒരു ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഇവര്‍ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. ഡി.എക്‌സ്.എന്നിന്റെ പ്രധാന ഉപഭോക്താവായ ബ്ലോക്ക് ഓഫീസറാണ് ഇവിടുത്തെ കോണ്‍ഫറന്‍സ് ഹാളില്‍ ഇതിന് വേണ്ട സൗകര്യം ചെയ്തു കൊടുത്തത്. സര്‍ക്കാരിന്റെ എന്തോ ക്ലാസ് എന്ന രീതിയില്‍ പ്രചാരണം നടത്തി ധാരാളം സ്ത്രീകളേയും ഇവിടെ കൊണ്ടു വന്നു.

കൊല്ലം സ്വദേശിയായ കമ്പനി മാനേജര്‍ ഒരു ഡോക്ടറേക്കാള്‍ ഭംഗിയായി സ്ത്രീകള്‍ക്കുളള അസുഖങ്ങളെക്കുറിച്ച് സംസാരിച്ചു. അവയുടെ ലക്ഷണങ്ങള്‍ പറഞ്ഞു. ഇതിനൊക്കെ തന്റെ കൈയില്‍ ഒറ്റ മൂലിയുണ്ടെന്ന് പറഞ്ഞ് ഡി.എക്‌സ്.എന്‍ പ്രൊഡക്ടുകള്‍ ഓരോന്നായി പരിചയപ്പെടുത്തി. കഴിക്കേണ്ട രീതിയും ക്രമവും കാലയളവും പറഞ്ഞു കൊടുത്തു. ‘ഡോക്ടര്‍’ പറഞ്ഞ രോഗങ്ങള്‍ ഉണ്ടായിരുന്നവരായിരുന്നു കൂടിയിരുന്നവരില്‍ ഏറെയും. വില അല്‍പം കൂടുതലാണെങ്കിലും അവരെല്ലാം മരുന്നുകള്‍ വാങ്ങി. ഒരു മാസത്തിന് ശേഷം വീണ്ടും ഇവിടെ ‘ഡോക്ടര്‍’ മീറ്റിംഗ് നടത്തും. അപ്പോള്‍ രോഗവിവരം പറയണം. കനത്തവില കൊടുത്തു വാങ്ങിയ മരുന്ന് സ്ത്രീകള്‍ പഥ്യം നോക്കിത്തന്നെ കഴിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുറയുന്നതായി ഒരു തോന്നല്‍. അടുത്ത വീട്ടുകാരോട് പറഞ്ഞു. അവരും വാങ്ങി. അതും മെഡിക്കല്‍ ഫീല്‍ഡിലുളളയാള്‍. ഇതുമായി വീട്ടിലെത്തിയപ്പോള്‍ അവരുടെ ഭര്‍ത്താവ് ഇടപെട്ടു. ഡി.എക്‌സ്.എനെപ്പറ്റി നേരത്തേ അറിയാവുന്ന ആളായിരുന്നതിനാല്‍ അദ്ദേഹം മരുന്നുകള്‍ നോക്കി. ഒരു ചെറിയ ഡപ്പി. മരുന്നിന്റെ പേര് സ്പിറുലിന. അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ വായിച്ചപ്പോള്‍ പ്രോട്ടീന്‍സ്, വിറ്റാമിന്‍സ്, അമിനോ ആസിഡ് അങ്ങനെ പോകുന്നു. അതെ അതു തന്നെ. നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നാല്‍ സഞ്ചി നിറയെ വാരിത്തരുന്ന വൈറ്റമിന്‍ ഗുളിക. ഇത് കുപ്പിയിലാക്കി, വായില്‍ കൊളളാത്ത ഒരു പേരുമിട്ട് ലേബല്‍ ഒട്ടിച്ചപ്പോള്‍ ദിവ്യഔഷധം ആയി. 50 ഗുളികയ്ക്ക് വില വെറും 350 രൂപ! വെളളപോക്കിന്റെ അസുഖം ഉളള യുവതിക്ക് നല്‍കിയിരിക്കുന്നത് കാപ്പിപ്പൊടിയാണ്. 50 സാഷേകള്‍. വില വെറും 650 രൂപ മാത്രം! സംശയം തോന്നിയ ഭര്‍ത്താവ് സാക്ഷാല്‍ ഡോക്ടറെത്തന്നെ വിളിച്ചു.
ഒട്ടും പരുങ്ങാതെ അദ്ദേഹം വച്ചു കാച്ചുകയാണ്. ഇതെല്ലാം ശരീരത്തെ ശുദ്ധീകരിക്കും. മാലിന്യങ്ങള്‍ ഒഴിവാക്കും. ആഫ്രിക്കയില്‍ കാണുന്ന കൂണിന്റെ സത്താണിത്. ശരീരത്തിന് തണുപ്പു നല്‍കും.
വൈറ്റമിന്‍ ഗുളികയും തന്റെ ഭാര്യയുടെ അസുഖവും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചപ്പോള്‍ ‘ഡോക്ടര്‍’ ഒരു പമ്മി. അവസരം മുതലെടുത്ത് വൈറ്റമിന്‍ ഗുളികയ്ക്കാണോടോ 350 രൂപയെന്ന് അദ്ദേഹം ചോദിച്ചതോടെ ഡോക്ടറുടെ മുഖം മൂടി അഴിഞ്ഞു വീണു.
‘സര്‍, അത് ഫുഡ്‌സപ്ലിമെന്റ്‌സാണ്. കുഴപ്പമുണ്ടാക്കരുത്. തിരിച്ചു തന്നാല്‍ മതി. പണം തിരികെ തരാം, ആരോടും പറയാതിരുന്നാല്‍ മതി’ എന്നായി അദ്ദേഹം.
പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി പ്രദേശത്ത് ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് ഇവര്‍ കൊടുക്കുന്നുണ്ട്. ഇതിന് പുറമേ അപസ്മാരം, തളര്‍വാതം തുടങ്ങിയ രോഗങ്ങള്‍ക്കും ഇതേ ഫുഡ്‌സപ്ലിമെന്റ് മരുന്ന് എന്ന പേരില്‍ നല്‍കുന്നുണ്ട്.

വിദ്യാസമ്പന്നരാണ് ഇവരുടെ തട്ടിപ്പിനിരയാകുന്നത് എന്നതിന് കോട്ടയം ജില്ലയിലെ ബ്ലോക്ക് ഓഫീസര്‍ തന്നെ ഉദാഹരണം. ഇവരുടെ മാര്‍ക്കറ്റിംഗ് തട്ടിപ്പ് കെണിയില്‍പ്പെട്ട് വീട്ടമ്മ ജീവനൊടുക്കിയത് പന്തളത്തിന് അടുത്ത് തട്ടയിലാണ്. തട്ട തോലുഴം പ്ലാവിള വീട്ടില്‍ പ്രസാദിന്റെ ഭാര്യ സുപ്രീതയാണ് തീ കൊളുത്തി ജീവനൊടുക്കിയത്. ഡി.എക്‌സ്.എന്നിന്റെ ഏജന്റായിരുന്ന ഇവരെ ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് ഏല്‍പിച്ചിരുന്നു. ഇത് വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ കമ്പനി അധികൃതര്‍ തന്നെ ഇവരെ സമീപിച്ച് പണമടയ്ക്കാന്‍ ആവശ്യപ്പെട്ടു. നിര്‍ബന്ധം സഹിക്കാതെ ഗള്‍ഫിലായിരുന്ന ഭര്‍ത്താവിനെ വിവരം അറിയിക്കുകയും അദ്ദേഹം ഒരു ലക്ഷം രൂപ നല്‍കുകയുമായിരുന്നു. പണം പോയതിന്റെ മനോവിഷമത്തിലാണ് ഇവര്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…