അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴ: 24 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 22

28 second read

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയാണ് ഉണ്ടായിരിക്കുന്നതെന്നും എന്നാല്‍ കഴിഞ്ഞ തവണത്തേത് പോലെയുള്ള പ്രളയസ്ഥിതി ഇല്ലെന്നാണ് റിപ്പോര്‍ട്ടുകളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതിനര്‍ത്ഥം മുന്‍കരുതല്‍ നടപടികളില്‍ അയവ് വരുത്താം എന്നല്ല. കഴിഞ്ഞവര്‍ഷത്തെ അനുഭവത്തിലൂടെ സ്വായത്തമാക്കിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ജാഗ്രതയോടെ അപകടമൊഴിവാക്കാനുള്ള നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതി സംബന്ധിച്ച് രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിന് തൊട്ടുമുമ്പുള്ള കണക്കുകളനുസരിച്ച് 22 പേരാണ് ഇതുവരെ മരിച്ചത്. പെരിയാര്‍, വളപട്ടണം, തൂതപ്പഴ, കൂമന്‍പുഴ തുടങ്ങി വിവിധ നദികളില്‍ ജലനിരപ്പുയര്‍ന്നു. കേന്ദ്ര ജലകമ്മിഷന്‍ ഈ സാഹചര്യത്തില്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിതീവ്രമഴ പ്രവചിക്കുന്നുണ്ട്. രാത്രിയില്‍ മഴയുടെ ശക്തി കുറഎഞ്ഞാലും മലയോരമേഖലകളില്‍ കനത്ത മഴയ്ക്ക് തന്നെ സാദ്ധ്യതയുണ്ട്. വടക്കന്‍കേരളത്തില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് അറിയിപ്പ്. നാളെ കഴിഞ്ഞാല്‍ മഴയുടെ തീവ്രത കുറയാനിടയുണ്ടെങ്കിലും പിന്നീട് വീണ്ടും മഴയുണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ആഗസ്റ്റ് 15 കഴിഞ്ഞാല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ തീരത്ത് തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ട്. അതിനാല്‍ തീരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.

ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 5936 കുടുംബങ്ങളിലെ 22,165 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. വയനാട്ടിലാണ് ഏറ്റവുമധികം പേര്‍ ക്യാമ്പുകളിലുള്ളത്. 9951 പേര്‍. തിരുവനന്തപുരം- 656, പത്തനംതിട്ട- 62, ആലപ്പുഴ- 12, കോട്ടയം- 114, ഇടുക്കി- 799, എറണാകുളം- 1575, തൃശ്ശൂര്‍- 536, പാലക്കാട്- 1200, മലപ്പുറം- 4106, കോഴിക്കോട്- 1653, കണ്ണൂര്‍- 1483, കാസര്‍കോട്- 18 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍.

ദുരിതാശ്വാസ ക്യാമ്പുകളില്‍ അത്യാവശ്യസൗകര്യങ്ങളൊരുക്കുന്നതുള്‍പ്പെടെ ഏകോപനച്ചുമതല കളക്ടര്‍മാര്‍ നിര്‍വ്വഹിക്കുന്നു. ക്യാമ്പുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ ശേഖരിക്കുന്നുണ്ട്. വസ്ത്രം, കിടക്കവിരി, പായ, മരുന്ന്, പാത്രങ്ങള്‍, കുടിവെള്ളം എന്നിവ ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിച്ചു. ആരോഗ്യരംഗത്ത് ശ്രദ്ധ പ്രധാനമായതിനാല്‍ ആവശ്യത്തിന് ശുദ്ധജല ലഭ്യത ഉറപ്പാക്കും. ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പുകളില്‍ ഉറപ്പുവരുത്തും. ജില്ലാ അധികൃതരുമായി സഹകരിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതാശ്വാസത്തില്‍ സഹായിക്കാന്‍ മുന്നോട്ടുവരണം. കഴിഞ്ഞതവണത്തെ കൊടിയ പ്രളയത്തിന്റെ പ്രത്യാഘാതം പരിഹരിക്കാന്‍ ശ്രമിച്ചുവരുമ്പോഴാണ് വീണ്ടും കനത്ത മഴയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ 24 സ്ഥലങ്ങളില്‍

24 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മലയോര മേഖലകളില്‍ അതിനിയും തുടരുമെന്നാണ് മുന്നറിയിപ്പ്. അവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി ദുരിതാശ്വാസപ്രവര്‍ത്തനം ശക്തമാക്കും. വയനാട്ടിലെ മേപ്പാടിയിലാണ് ഏറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് കുന്നുകള്‍ക്കിടയിലുള്ള ഭാഗം പൂര്‍ണ്ണമായി ഒലിച്ചുപോയി. ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. വ്യോമസേനയുടെ സേവനം അഭ്യര്‍ത്ഥിച്ചു. ദേശീയ ദുരന്തപ്രതികരണ സേന, ഫയര്‍ഫോഴ്‌സ്, പൊലീസ്, വനം, മറ്റ് വിദഗ്ധ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും മേപ്പാടിയിലുണ്ട്. റോഡ് തടസ്സമായതിനാല്‍ കാനനപാതയിലൂടെയാണ് ഇവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രോപകരണങ്ങള്‍ക്ക് ക്ഷാമമുണ്ടായത് പരിഹരിക്കാന്‍ ക്രമീകരണം ഉറപ്പാക്കും.

ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ മറുഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടിട്ടുണ്ട്. അവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്രാന്‍ നടപടിയെടുക്കും. നിലമ്പൂരിലും കൂടുതല്‍ പ്രശ്‌നങ്ങളുണ്ട്. ചാലക്കുടിപ്പുഴയിലും വെള്ളമുയരാന്‍ സാദ്ധ്യതയുണ്ട്.

മന്ത്രിമാര്‍ക്ക് ചുമതല

പ്രളയബാധിത ജില്ലകളില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കി. ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കും. കുറ്റ്യാടി, പെരിങ്ങല്‍കുത്ത് ഡാമുകള്‍ തുറന്നു. ഇടുക്കി അണക്കെട്ടില്‍ 30ശതമാനമേ വെള്ളമുള്ളൂ. പമ്പ- 50ശതമാനം, കക്കി- 25ശതമാനം, ഷോളയാര്‍- 40, ഇടമലയാര്‍- 40, ബാണാസുരസാഗര്‍- 78 എന്നിങ്ങനെയാണ് അണക്കെട്ടുകളിലെ ജലനിരപ്പ് ശതമാനം. ബാണാസുരസാഗര്‍ ഉടനെ തുറക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്ക് സംവിധാനമൊരുക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കോണ്ടൂര്‍ കനാല്‍ തകര്‍ന്നതിനാലാണ് ചാലക്കുടിപ്പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ സാദ്ധ്യത കാണുന്നത്. പെരിയാര്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ആലുവ, കാലടി ഭാഗങ്ങളില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി.

58ജലവിതരണ പദ്ധതികള്‍ തടസ്സപ്പെട്ടു

വെള്ളപ്പൊക്കം കാരണം ജല അതോറിറ്റിയുടെ 58 ജലവിതരണപദ്ധതികള്‍ തടസ്സപ്പെട്ടു. 1,66,000 കുടിവെള്ള കണക്ഷനുകളെ ഇത് ബാധിച്ചിട്ടുണ്ട്. വെള്ളം പൂര്‍ണ്ണമായി ഇറങ്ങിയാലേ ഇവയുടെ അറ്റകുറ്റപ്പണി സാദ്ധ്യമാകൂ. ഇവിടങ്ങളില്‍ ടാങ്കറുകള്‍ ഏര്‍പ്പെടുത്താന്‍ സംവിധാനമൊരുക്കി.

രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്തപ്രതികരണസേനയുടെ 13ടീമുകളെത്തി. തകര്‍ന്ന ഗതാഗതസംവിധാനം പുനസ്ഥാപിക്കാന്‍ എന്‍ജിനിയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ മൂന്ന് ടീമുകള്‍ ഉടനെത്തും. മൂന്ന് കോളം സൈന്യം ഇപ്പോഴുണ്ട്. മദ്രാസ് റജിമെന്റിന്റെ രണ്ട് ടീമുകള്‍ ഉടന്‍ പാലക്കാടെത്തും. രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണവിതരണത്തിനും സൈന്യത്തിന്റെ സേവനം ചോദിച്ചിട്ടുണ്ട്.

ആളുകള്‍ മാറിത്താമസിക്കാന്‍ മടിക്കരുത്

അപകടമുണ്ടാവുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാറിത്താമസിക്കാത്തതിന്റെ പേരില്‍ അപകടമുണ്ടാകുന്ന സാഹചര്യമൊഴിവാക്കാനാണ് ഇതിന് അഭ്യര്‍ത്ഥിക്കുന്നത്. മലയോരമേഖലയില്‍ വിനോദസഞ്ചാരം തല്‍ക്കാലം ഒഴിവാക്കണം. കൊച്ചി വിമാനത്താവളം അടച്ചിടേണ്ടി വന്നതിനാല്‍ തിരുവനന്തപുരത്ത് വിമാനമിറക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് സംവിധാനമൊരുക്കി. ഇവിടെയിറങ്ങുന്നവര്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേകസംവിധാനമൊരുക്കും. കൊച്ചി നേവല്‍ ബേസ് വിമാനത്താവളത്തിന്റെ സൗകര്യവും അഭ്യര്‍ത്ഥിച്ചു.

ട്രാക്കില്‍ മരം വീണും വൈദ്യുതിതടസ്സമുണ്ടായും ട്രെയിനുകള്‍ വൈകുന്നുണ്ട്. ചിലവ വഴിതിരിച്ചുവിടേണ്ടി വന്നു. രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. തടസ്സപ്പെട്ട സ്റ്റേഷനുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ഏര്‍പ്പെടുത്തി. സഹായത്തിന് 24മണിക്കൂര്‍ കണ്‍ട്രോള്‍റൂമുകള്‍ എല്ലാ ജില്ലകളിലുമുണ്ട്. ട്രാക്കില്‍ വീണ മരങ്ങള്‍ നീക്കാന്‍ വേഗത്തില്‍ നടപടിയെടുക്കാന്‍ റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചു.

ദുരന്തമുണ്ടായ മേഖലകളില്‍ വാര്‍ത്താവിനിമയ സംവിധാനം തകരാറിലായതിനാല്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വയര്‍ലസ്, പോര്‍ട്ടബിള്‍ മൊബൈല്‍ ടവറുകള്‍ എന്നിവ ക്രമീകരിക്കാനാണ് നീക്കം. പ്രതിരോധ സെക്രട്ടറിയും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും ചീഫ്‌സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മേപ്പാടിയില്‍ പ്രത്യേക മെഡിക്കല്‍സംഘം

മേപ്പാടിയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് മരുന്നും ഭക്ഷണവുമെത്തിക്കാന്‍ പ്രത്യേക മെഡിക്കല്‍സംഘത്തെ നിയോഗിച്ചു. മഴക്കെടുതിയില്‍ ആരും ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍സംവിധാനം കൊണ്ട് മാത്രം കഴിയില്ലെന്നതിനാല്‍ നാടാകെ രംഗത്തിറങ്ങണം. കഴിഞ്ഞ പ്രളയത്തിന്റെ ദൃശ്യം ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ കാണിച്ച് ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

ടോള്‍ഫ്രീ : സംസ്ഥാനം: 1070 , ജില്ലകളില്‍: 1077.

സെക്രട്ടേറിയറ്റ് മിനി കണ്‍ട്രോള്‍റൂം: 0471- 2333639, 2333198.

സെക്രട്ടേറിയറ്റ് കണ്‍ട്രോള്‍റൂം: 2329227, 2518356.

ആലപ്പുഴ വള്ളം കളി മാറ്റി
കനത്ത മഴ കാരണം നാളെ നടക്കേണ്ട ആലപ്പുഴയിലെ നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…