പത്തനംതിട്ട: ഭാര്യയുടെ ബന്ധുക്കളുടെ മര്‍ദനമേറ്റ് ചികില്‍സയിലിരിക്കേ മരിച്ച പ്രവാസി ഇടപ്പരിയാരം കുഴിയില്‍ വീട്ടില്‍ സജീവിന്റെ മരണത്തില്‍ തനിക്കോ കാമുകനോ പങ്കില്ലെന്ന വാദവുമായി മകള്‍ അശ്വതി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. തനിക്കെതിരേ മാധ്യമങ്ങള്‍ കഥ ചമച്ചുവെന്നും ബന്ധുക്കള്‍ സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടി നടത്തിയ നാടകമാണ് എല്ലാമെന്നും അശ്വതി പറയുന്നു.താനോ തന്റെ കാമുകന്‍ എന്നു പറയുന്നയാളോ അച്ഛന്റെ മരണത്തിന് ഉത്തരവാദികളല്ല. ഞങ്ങള്‍ ആരെയും മര്‍ദിച്ചിട്ടില്ല. സൗദിയിലായിരുന്ന സജീവ് വീട്ടിലെത്തിയ ദിവസം മുതല്‍ വഴക്കായിരുന്നുവെന്നും തന്നെയും രോഗം ബാധിച്ച് കിടക്കുന്ന മാതാവിനെയും തുടരെ മര്‍ദിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് തങ്ങള്‍ മെഴുവേലിയിലെ മാതൃഗൃഹത്തിലേക്കു താമസം മാറ്റിയിരുന്നു.
ഇലന്തൂരില്‍ സഹകരണ ബാങ്കില്‍ താത്കാലിക ജോലിയുണ്ടായിരുന്ന താന്‍ അച്ഛന്‍ ആശുപത്രിയിലായ ദിവസം വീട്ടിലുണ്ടായിരുന്നില്ല. മാതൃഗൃഹത്തിലെത്തിയ അച്ഛന്‍ അവിടെ താഴെ വീണതായി പറയുന്നു. അവിടെ എന്തു നടന്നുവെന്ന് തനിക്കറിവില്ല. താനോ തന്റെ കാമുകനായി പറയുന്ന വള്ളിക്കോട് സ്വദേശിയോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അശ്വതി പറഞ്ഞു. യാഥാര്‍ഥ്യങ്ങള്‍ മറച്ചു വച്ചു കൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്. ഇതേത്തുടര്‍ന്ന് തനിക്കു ജോലി നഷ്ടമായി. താനുമായി ഇഷ്ടത്തിലുള്ള ആളുമായി വിവാഹം ഉറപ്പിച്ചതാണ്.
തങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അച്ഛന്റെ ബന്ധുക്കളില്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നിലുള്ളതെന്നും അശ്വതി പറഞ്ഞു. അതേസമയം, കേസില്‍ കൂട്ടുപ്രതിയാകാന്‍ സാധ്യതയുള്ളതിനാല്‍ അഭിഭാഷകരുടെ നിര്‍ദ്ദേശപ്രകാരമാണ് യുവതി വാര്‍ത്താ സമ്മേളനം വിളിച്ചത് എന്നാണ് സജീവിന്റെ നാട്ടുകാരുടെ ആരോപണം. താന്‍ സമ്പാദിച്ച സ്വത്തും പണവുമെല്ലാം എടുക്കാന്‍ സജീവ് മകളെ അനുവദിച്ചിരുന്നു. എന്നാല്‍, 10 പവന്റെ ഒരു മാല മാത്രം തിരികെ ആവശ്യപ്പെട്ടു. ഇത് വാങ്ങാന്‍ വേണ്ടിയാണ് അദ്ദേഹം കുറിയാനിപ്പള്ളിയിലെ ഭാര്യ വീട്ടിലേക്ക് പോയതെന്നും ബന്ധുക്കള്‍ പറയുന്നു.