കൊല്ലം: തന്നെ പിടിക്കാന്‍ പൊലീസ് പരക്കം പായുമ്പോള്‍, അവരുടെ മൂക്കിനുതാഴെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഉണ്ടുറങ്ങി കുപ്രസിദ്ധ കള്ളന്‍ മൊട്ട ജോസ്. താമസിച്ച വീട്ടില്‍നിന്നു സ്വര്‍ണവും പണവും കിട്ടാതെ നിരാശനായ കള്ളന്‍ ഭിത്തിയില്‍ വീട്ടുകാര്‍ക്കു മുന്നറിയിപ്പു നല്‍കി നോട്ടിസ് എഴുതി ഒട്ടിക്കാനും മറന്നില്ല. പരവൂര്‍ ദയാബ്ജി ജംക്ഷന്‍ അനിതാഭവനില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു കഴിഞ്ഞ ദിവസം 50 പവന്റെ ആഭരണങ്ങളും 50,000 രൂപയും കവര്‍ന്ന ശേഷമാണു ജോസ് മറ്റൊരു വീട്ടില്‍ രാത്രിയില്‍ കഴിഞ്ഞത് എന്നതു പൊലീസിന്റെ നിസഹായതയ്ക്കു തെളിവായി.
മോഹന്‍ലാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍, കുടുംബാംഗങ്ങളും ഒപ്പം പോയിരുന്നു. ഈ തക്കത്തിനാണു മൊട്ട ജോസ് കവര്‍ച്ച നടത്തിയത്. മോഷണരീതി മനസ്സിലാക്കിയ പൊലീസ് കവര്‍ച്ചയ്ക്കു പിന്നില്‍ മൊട്ട ജോസ് ആണെന്നു കണ്ടെത്തി. നാടാകെ അരിച്ചുപെറുക്കി. ഈ വീട്ടില്‍നിന്നു കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ മാറി കല്ലുകുന്ന് അനുഗ്രഹയില്‍ ശ്രീകുമാറിന്റെ വീടാണു മൊട്ട ജോസ് പിന്നീട് താവളമാക്കിയത്. റെയില്‍വേ ഉദ്യോഗസ്ഥനായ ശ്രീകുമാര്‍ കുടുംബത്തോടൊപ്പം മാസത്തിലൊരിക്കലേ ഇവിടെ വരാറുള്ളൂ.
ശ്രീകുമാറിന്റെ വീട് മൊട്ട ജോസ് താവളമാക്കിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് ഇന്നലെ രാത്രി വീട് വളഞ്ഞു. പക്ഷേ ജോസ് തലനാരിഴയ്ക്കു രക്ഷപെട്ടു. നാട്ടുകാര്‍ ഇയാള്‍ക്കു പിറകെ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പൊലീസ് വീട് പരിശോധിച്ചപ്പോഴാണ്, വീട്ടില്‍ ഭക്ഷണം പാകം ചെയ്തു കഴിച്ചതിന്റെയും ഹോട്ടലില്‍നിന്നു ഭക്ഷണം കൊണ്ടുവന്നു കഴിച്ചതിന്റെയും അവശിഷ്ടങ്ങള്‍ കണ്ടത്. ഒരാഴ്ചയോളം പഴക്കമുള്ള ഇറച്ചിക്കഷണങ്ങളും കണ്ടെത്തി. വസ്ത്രങ്ങള്‍ കഴുകി ജോസ് കിടപ്പുമുറിയില്‍ വിരിച്ചിട്ടുമുണ്ട്.
‘അടുത്ത പ്രാവശ്യം വീട് പൂട്ടിപ്പോകുമ്പോള്‍ എനിക്കുവേണ്ടി സ്വര്‍ണവും പണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും വരും.. – കള്ളന്‍’ എന്നാണു നിരാശയും ഭീഷണിയും കലര്‍ന്ന സ്വരത്തില്‍ കടലാസില്‍ എഴുതി ജോസ് ഭിത്തിയില്‍ ഒട്ടിച്ചുവച്ചത്. പരവൂര്‍ മുഴുവന്‍ പൊലീസ് അരിച്ചുപെറുക്കുന്നതിനിടെ വൈകുന്നേരത്തോടെ മൊട്ട ജോസിനെ നാട്ടുകാരില്‍ ചിലര്‍ കണ്ടു. പിന്തുടര്‍ന്നെങ്കിലും ഇയാള്‍ വിദഗ്ധമായി രക്ഷപെട്ടു.