തിരുവനന്തപുരം: തിരുപുറം പുത്തന്‍കട ജോയ് ഭവനില്‍ രാജന്റെ മകള്‍ രാഖിമോളെ (30) കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതി അഖില്‍ പിടിയിലായി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് അഖില്‍ പിടിയിലായത്.
ഒന്നാം പ്രതി അഖിലിനെതിരെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ രാഹുല്‍ നേരത്തെ മൊഴിനല്‍കിയിരുന്നു. രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നത് അഖിലാണെന്ന് രാഹുല്‍ പൊലീസിനോട് പറഞ്ഞു.
നെയ്യാറ്റിന്‍കര ബസ്റ്റാന്റില്‍ വച്ചാണ് രാഖിയെ കാറില്‍ കയറ്റിയത്, ആദ്യം വണ്ടി ഓടിച്ചത് അഖിലായിരുന്നു. യാത്രയ്ക്കിടെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ശേഷം പിന്‍സീറ്റിലേക്ക് മാറിയ അഖില്‍ രാഖിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. വീട്ടിലെത്തിയ ശേഷം രാഖിയുടെ കഴുത്തില്‍ കയര്‍ മുറുക്കി താന്‍ മരണം ഉറപ്പിച്ചുവെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു.
കൊലപ്പെടുത്താനായി പ്രതികള്‍ ഉപയോഗിച്ചത് സുഹൃത്തായ മറ്റൊരു സൈനികന്റെ വാഹനമാണെന്ന് പൊലീസ് മുമ്പ് വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം അഖിലും സഹോദരന്‍ രാഹുലും ഉപയോഗിച്ച കാര്‍ തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേതാണ്. കൊലപാതകത്തിന് ശേഷം നിരവധി തവണ കഴുകി തെളിവുകളെല്ലാം നശിപ്പിച്ച ശേഷം തിരികെ കൊണ്ടിട്ട വാഹനം തൃപ്പരപ്പില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അഖില്‍ നാട്ടിലെത്തുമ്പോഴൊക്കെ സുഹൃത്തായ രതീഷിന്റെ കാര്‍ ഉപയോഗിക്കാറുണ്ടായിരുന്നു. വിവാഹ നിശ്ചയത്തിനാണെന്ന് പറഞ്ഞാണ് മാസങ്ങള്‍ക്ക് മുമ്പൊരിക്കല്‍ കാര്‍ കൊണ്ടുപോയത്.അഖിലും ചേട്ടന്‍ രാഹുലുമായി ബൈക്കിലെത്തിയശേഷം ഒരാള്‍ കാറെടുക്കുകയും മറ്റേയാള്‍ ബൈക്കിലും മടങ്ങി.
ജൂണ്‍19നാണ് രണ്ടാമതായി തൃപ്പരപ്പിലെത്തി കാറെടുത്ത് പോയത്. അഖിലും ചേട്ടന്‍ രാഹുലുമാണ് പോയത്. വീട്ടിലെ ചില ആവശ്യങ്ങള്‍ക്ക് കാര്‍ വേണമെന്നും ജൂണ്‍ 27ന് മുമ്പ് കാര്‍ തിരികെ എല്‍പ്പിക്കാമെന്നും പറഞ്ഞാണ് കാര്‍ കൊണ്ടുപോയത്. അഖില്‍ അവധി കഴിഞ്ഞ് മടങ്ങിയതിനു രണ്ടുദിവസം കഴിഞ്ഞ് സഹോദരന്‍ രാഹുലാണ് കാര്‍ തൃപ്പരപ്പില്‍ കൊണ്ടിട്ടത്. ജൂണ്‍ 21 മുതലാണ് രാഖിയെ കാണാതായത്.