ന്യൂഡല്‍ഹി: അസ്തമയസൂര്യനെയും രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നിരന്ന എണ്ണായിരത്തോളം അതിഥികളെയും സാക്ഷിയാക്കി വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുള്‍പ്പെടെ 58 മന്ത്രിമാരും അദ്ദേഹത്തിനുപിന്നാലെ സത്യപ്രതിജ്ഞ ചെയ്തു. മോദിക്കും രാജ്‌നാഥ് സിങ്ങിനും ശേഷം മൂന്നാമനായാണ് ഷാ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
ബിംസ്റ്റെക് രാഷ്ട്രനേതാക്കളും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളും വിവിധസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വ്യവസായികളും സിനിമാതാരങ്ങളും ചടങ്ങിന് ദൃക്സാക്ഷികളായി. കോടിക്കണക്കിനാളുകള്‍ ടെലിവിഷനിലൂടെയും സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഉച്ചതിരിഞ്ഞ് മൂന്നുമുതലേ രാഷ്ട്രപതിഭവന്‍ അങ്കണത്തിലേക്ക് വിശിഷ്ടാതിഥികള്‍ എത്തിത്തുടങ്ങി. പാകിസ്താന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങളുടെ നേതാക്കളായിരുന്നു ഇത്തവണത്തെ വിശിഷ്ടാതിഥികള്‍. പാകിസ്താന്‍ ഉള്‍പ്പെടുന്ന സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളായിരുന്നു ആദ്യ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലെ വിശിഷ്ടാതിഥികള്‍.