ന്യൂഡൽഹി: ഇടതുപക്ഷത്തെ വോട്ടുചോർച്ച മുൻകൂട്ടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് കേരളത്തിലെ പരാജയത്തിൽ സി.പി.എം. പൊളിറ്റ്ബ്യൂറോയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് അവലോകനത്തിൽ കേരള സെക്രട്ടേറിയറ്റിന്റെ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ചാണ് ഈ വിമർശനം.
ശബരിമല വിഷയത്തിൽ വിശ്വാസികൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതും ന്യൂനപക്ഷ ഏകീകരണവും തിരിച്ചടിക്കു കാരണമായെന്നാണ് വിലയിരുത്തൽ. വിശദ ചർച്ച സംസ്ഥാന സമിതിയിൽ നടത്തിയ ശേഷം കേന്ദ്രനേതൃത്വത്തിനു റിപ്പോർട്ടു സമർപ്പിക്കും. ജൂൺ രണ്ടാംവാരത്തിൽ ചേരുന്ന കേന്ദ്രകമ്മിറ്റിയിലേ വിശദമായ അവലോകനം നടക്കൂ.
ബംഗാളിലും ത്രിപുരയിലും പാർട്ടിക്കുമുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമവും സംഘർഷവും വ്യാപകമായി അരങ്ങേറി. അതിൽ പാർട്ടിക്കു പിടിച്ചുനിൽക്കാനായില്ലെന്നും പൊളിറ്റ്ബ്യൂറോ വിലയിരുത്തി. ചർച്ച തിങ്കളാഴ്ചയും തുടരും. കേരളത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.