തിരുവനന്തപുരം : സംസ്ഥാനത്തെ അരലക്ഷത്തിലേറെ പൊലീസുകാരില്‍ ഭൂരിഭാഗത്തിന്റെയും തപാല്‍ വോട്ടുകള്‍ പൊലീസ് സംഘടനാ നേതാക്കള്‍ ദുരുപയോഗം ചെയ്‌തെന്ന് ആരോപണം. പൊലീസുകാരുടെ തപാല്‍ ബാലറ്റുകള്‍ സംഘടനാ നേതാക്കള്‍ കൈവശപ്പെടുത്തി കള്ളവോട്ട് ചെയ്‌തെന്നും ഇതിനു വഴങ്ങാത്തവരുടെ ബാലറ്റുകള്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ തിരിച്ചയച്ചെന്നുമാണ് ആക്ഷേപം.
അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്റലിജന്‍സ് എഡിജിപി: ടി.കെ. വിനോദ്കുമാറിനു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കുറ്റക്കാരെന്നു തെളിയുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഇക്കാര്യം വോട്ടെടുപ്പിനു മുന്‍പേ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണത്തില്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വോട്ടെടുപ്പിനു മുന്‍പു രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഡിജിപിയുടെ വിശദീകരണം വാങ്ങി വിഷയം അവസാനിപ്പിച്ചു. പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു ഡിജിപിയുടെ മറുപടി.
പരാതികള്‍ ശക്തമായതിനു പിന്നാലെ, അന്വേഷിക്കുമെന്നു ഡിജിപി വ്യക്തമാക്കിയെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷന്‍ നിലപാട് അറിയിച്ചിട്ടില്ല. പൊലീസ് അന്വേഷണം പക്ഷപാതപരമായിരിക്കുമെന്ന ആശങ്കയാണ് ഏറെ പൊലീസുകാര്‍ക്കുമുളളത്. മുന്‍ പരാതികളുടെ പകര്‍പ്പ് അടക്കം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി.
സംസ്ഥാനത്തെ 55,000ല്‍ ഏറെ പൊലീസുകാരില്‍ 90 ശതമാനവും തപാല്‍ വോട്ട് ചെയ്യേണ്ടവരാണ്. കലക്ടറേറ്റില്‍ നേരിട്ട് അപേക്ഷ നല്‍കി പോസ്റ്റല്‍ ബാലറ്റ് വാങ്ങാം. എന്നാല്‍, ഇത് അനുവദിക്കാതെ നോഡല്‍ ഓഫിസര്‍മാരായി ചുമതലപ്പെടുത്തിയ അഡീഷനല്‍ എസ്പിമാരാണ് ഇത്തവണ ബാലറ്റ് ശേഖരിച്ചത്. ഇവയില്‍ പലതും പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ കൈക്കലാക്കി കള്ളവോട്ട് ചെയ്തതായാണ് ആക്ഷേപം. ബാലറ്റ് നല്‍കാന്‍ വിസമ്മതിച്ചവര്‍ക്കു സ്ഥലംമാറ്റ ഭീഷണിയുണ്ടായതായും പരാതിയുണ്ട്.