കൊച്ചി: യാത്രക്കാരെ ബസ് ജീവനക്കാര്‍ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ, സുരേഷ് കല്ലടയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. പൊലീസിന്റെ നോട്ടിസ് പ്രകാരം വൈകിട്ട് നാലുമണിയോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരായ സുരേഷില്‍നിന്ന് അഞ്ചുമണിക്കൂര്‍ നേരം മൊഴിയെടുത്തു. സുരേഷിന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചു.
യാത്രക്കാരെ ആക്രമിച്ചത് തന്റെ അറിവോടെയല്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും സുരേഷ് കല്ലട പൊലീസിനോടു പറഞ്ഞു. പ്രതികളായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തെന്നും വിശദീകരിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം ഇയാളെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച ഹാജരാകില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സുരേഷ് കല്ലട നേരത്തേ പൊലീസിനെ അറിയിച്ചിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. എന്നാല്‍ തനിക്കുനേരെയുള്ള കുരുക്ക് മുറുകിയതായി മനസ്സിലായ സുരേഷ് പൊലീസിനു മുന്നില്‍ ഹാജരാവുകയായിരുന്നു. നേരത്തേ വിവിധ നിയമലംഘനങ്ങള്‍ക്ക് കല്ലടയ്ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
അതിനിടെ, കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാര്‍, വൈറ്റില ജംക്ഷനു സമീപം നടുറോഡില്‍ മൃഗീയമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണു ലഭ്യമായത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാര്‍ക്കു നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.